ADVERTISEMENT

ഒറ്റപ്പാലം∙ ചിനക്കത്തൂരിൽ പെരുമയുടെ പൂരത്തിന്റെ കേളികൊട്ടായ കളമെഴുത്തുപാട്ടിൽ പൈങ്കുളം സജീവ് കുറുപ്പിന് ഇതു കാൽ നൂറ്റാണ്ടിന്റെ പൂർണത. തൃശൂർ പൈങ്കുളം കല്ലാറ്റ് സജീവ് കുറുപ്പ് (53) തുടർച്ചയായ 28–ാം വർഷമാണു ചിനക്കത്തൂർ ഭഗവതി ക്ഷേത്രത്തിൽ കളമെഴുത്തുപാട്ട് അവതരിപ്പിക്കുന്നത്. 

പരമ്പരാഗതമായി കൈമാറി വന്ന കല എന്ന നിലയിലായിരുന്നു ചിനക്കത്തൂരിലേക്കുള്ള വരവ്.  പതിനഞ്ചാം വയസ്സു മുതൽ കളമെഴുത്തുപാട്ട് പഠിച്ചിരുന്ന സജീവ് കുറുപ്പ് വള്ളുവനാട്ടിലെയും മധ്യ കേരളത്തിലെയും ഒട്ടേറെ ക്ഷേത്രങ്ങളിൽ പാട്ട് അവതരിപ്പിക്കുന്നുണ്ട്. എത്ര തിരക്കുണ്ടെങ്കിലും ചിനക്കത്തൂരിലെ കളമെഴുത്തുപാട്ടിന് എല്ലാ വർഷവും എത്തും. 

നേരത്തെ തന്റെ ഭാര്യയുടെ കുടുംബത്തിലെ കാരണവൻമാർക്കായിരുന്നു ഇവിടെ കളമെഴുത്തുപാട്ടിന്റെ ചുമതലയെന്നു സജീവ് കുറുപ്പ് പറയുന്നു. ഗുരുവായൂർ ദേവസ്വത്തിനു കീഴിൽ പ്രവർത്തിച്ചിരുന്ന വാദ്യവിദ്യാലയത്തിൽ നിന്നാണു സജീവ് കുറുപ്പ് കളമെഴുത്തുപാട്ടിൽ 3 വർഷത്തെ ഡിപ്ലോമ കോഴ്സ് പൂർത്തിയാക്കിയത്. പരേതരായ നെല്ലുവായ രാവുണ്ണി കുറുപ്പും ഞാങ്ങാട്ടിരി പരമേശ്വരക്കുറുപ്പുമാണു ഗുരുക്കൻമാർ. 

കർഷകൻ കൂടിയായ സജീവ് കുറുപ്പിന് ഉത്സവകാലമായാൽ കളംപാട്ടുകളുടെ തിരക്കാണ്. ചിനക്കത്തൂരിൽ ഇത്തവണ 41 ദിവസമാണു കളമെഴുത്തുപാട്ട്. ഭഗവതിക്കാവിലെ പാട്ടുകൊട്ടിലിൽ ദിവസവും വൈകിട്ടു പഞ്ചവർണങ്ങളാൽ കാളീരൂപം വരയ്ക്കും. സൂക്ഷ്മതയോടെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിലൂടെയാണു ദിവസവും കളംവരയൽ പൂർത്തിയാക്കുന്നത്. കളംവരയലും നന്തുണി മീട്ടിയുള്ള പാട്ടുമെല്ലാം ഒറ്റയ്ക്കാണ്. അത്താഴപൂജയ്ക്കു ശേഷം വാദ്യത്തിന്റെ അകമ്പടിയോടെ താഴേക്കാവിലെ തിടമ്പ് പാട്ടുകൊട്ടിലിലേക്ക് എഴുന്നള്ളിച്ചു കളംപൂജ പൂർത്തിയാക്കിയ ശേഷമാണു പാട്ട്. തിരിയുഴിച്ചിൽ കഴിഞ്ഞു കോമരത്തിന്റെ കൽപനയോടെയാണു ദിവസവും ചടങ്ങിനു സമാപനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com