രക്ഷിതാക്കളുമായി പിണങ്ങി കുട്ടി വീടുവിട്ടു; പൊലീസിന്റെ മിന്നൽ നീക്കങ്ങൾ, പിന്നാലെ നാട്ടുകാർ, ഒടുവിൽ..
Mail This Article
കഞ്ചിക്കോട് ∙ രക്ഷിതാക്കളുമായി പിണങ്ങി വീടുവിട്ട് ഇറങ്ങിയ 14 വയസ്സുകാരനെ കണ്ടെത്താൻ തുണയായത് പൊലീസിന്റെയും നാട്ടുകാരുടെയും സമയോചിത ഇടപെടൽ. പൊലീസ് നടത്തിയ മിന്നൽ നീക്കങ്ങളും സമൂഹമാധ്യമങ്ങളിലൂടെ നാട്ടുകാർ നടത്തിയ ഇടപെടലുമാണു മണിക്കൂറുകൾക്കുള്ളിൽ കുട്ടിയെ കണ്ടെത്തി തിരിച്ചെത്തിച്ചത്.
ഇന്നലെ രാവിലെ കഞ്ചിക്കോടാണ് സംഭവം. രാവിലെ ഏട്ടരയോടെ രക്ഷിതാക്കളുമായി പിണങ്ങി ഇറങ്ങിയ കുട്ടി ബസ് കയറി ആദ്യം പാലക്കാട് സ്റ്റേഡിയം സ്റ്റാൻഡിലെത്തി. പിന്നീട് ഇവിടെ നിന്നു ബസ് കയറി കോഴിക്കോട്ടേക്കുള്ള പോയി. കുട്ടി തിരിച്ചെത്താത്തതിനെ തുടർന്നു ഇതിനിടെ രക്ഷിതാക്കൾ തിരച്ചിൽ ആരംഭിച്ചു. വാളയാർ പൊലീസിലും പരാതി നൽകി. ഉടൻ തന്നെ ഇൻസ്പെക്ടർ എ.ആദംഖാൻ, എസ്ഐ എച്ച്.ഹർഷാദ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
സമാന്തരമായി നാട്ടുകാരും ഒരുമിച്ച് ചേർന്നു പരിശോധന തുടങ്ങി. കഞ്ചിക്കോട്ടെയും നഗരത്തിലെയും സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചു. കുട്ടിയുടെ ഫോട്ടോ സഹിതമുള്ള വിവരങ്ങൾ വിവിധ സ്റ്റേഷനുകളിലേക്കു പൊലീസ് കൈമാറി. ഉച്ചയോടെ കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിനു സമീപം കോഴിക്കോട് പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ കുട്ടിയെ കണ്ടെത്തി.
തുടർന്നു വാളയാർ സ്റ്റേഷനിൽ വിവരം കൈമാറി. പഞ്ചായത്ത് അംഗവും സ്ഥിരം സമിതി അധ്യക്ഷനുമായ പി.സുജിത്തും നാട്ടുകാരും രക്ഷിതാക്കളും കോഴിക്കോട്ടെത്തി കുട്ടിയെ വൈകിട്ടോടെ തിരികെ വീട്ടിലെത്തിച്ചു.