വടക്കഞ്ചേരി–കുതിരാൻ ആറുവരിപ്പാതയില്‍ അപകടങ്ങള്‍ പെരുകുന്നു; പ്രതിഷേധ സമരത്തിനൊരുങ്ങി ജനകീയ സമിതി
Mail This Article
വടക്കഞ്ചേരി ∙ മണ്ണുത്തി–വടക്കഞ്ചേരി ആറുവരിപ്പാതയില്‍ വടക്കഞ്ചേരി മുതല്‍ കുതിരാന്‍ വരെയുള്ള ഭാഗങ്ങളില്‍ അപകടങ്ങള്‍ പെരുകുന്നു. കഴിഞ്ഞ ദിവസം നിര്‍മാണ കമ്പനിയുടെ വാഹനം ഇടിച്ചു യുവാവു മരിച്ചിരുന്നു. ചുവട്ടുപാടത്തു ദേശീയപാത കരാർ കമ്പനിയുടെ ട്രെയിലർ ലോറി ദേശീയപാതയിലേക്കു കയറുന്നതിനിടെ തൃശൂർ ഭാഗത്തേക്കു പോവുകയായിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ദേശമംഗലം തലശ്ശേരി പാട്ടാറെ വീട്ടിൽ സതീഷിന്റെ മകൻ അശ്വിൻ (19) ആണു മരിച്ചത്.
നിര്‍മാണ കമ്പനിയുടെ വാഹനത്തിനു രേഖകള്‍ ഇല്ലെന്നും ബന്ധപ്പെട്ടവര്‍ക്കെതിരെ കേസെടുക്കണം എന്നും ആവശ്യപ്പെട്ട് ഇന്നു ചുവട്ടുപാടം കെഎംസി ഓഫിസിനു മുന്‍പില്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്തും. വടക്കഞ്ചേരി–വാണിയമ്പാറ സർവീസ് റോഡ് നിർമാണം പൂർത്തിയാക്കണമെന്നും അഴുക്കുചാല്‍ നിര്‍മാണം, തെരുവു വിളക്കു സ്ഥാപിക്കല്‍, മുന്നറിയിപ്പു ബോര്‍ഡ് സ്ഥാപിക്കല്‍ എന്നിവ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടാണു സമരം. വടക്കഞ്ചേരി മുതൽ വാണിയമ്പാറ വരെ 21 റോഡുകൾ ദേശീയപാതയിലേക്കു പ്രവേശിക്കുന്നുണ്ട്. ഇവിടെ ഒരു മുന്നറിയിപ്പു ബോര്‍ഡ് പോലുമില്ല.
മേല്‍പാലത്തിനു താഴെ കെട്ടി അടയ്ക്കുന്നു
വടക്കഞ്ചേരി മേൽപാലത്തിനു താഴെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന ഭാഗം ഇന്നലെ ദേശീയപാത അതോറിറ്റി അധികൃതര്‍ കെട്ടി അടയ്ക്കാൻ ആരംഭിച്ചു. നാട്ടുകാര്‍ പ്രതിഷേധിച്ചതോടെ പണികള്‍ പാതിവഴിയില്‍ നിര്‍ത്തി. ടൗണിലെത്തുന്ന വാഹനങ്ങള്‍ ഇവിടെയാണു പാര്‍ക്ക് ചെയ്യുന്നത്. എന്നാല്‍ ഈ സ്ഥലം സാമൂഹിക വിരുദ്ധർ താവളമാക്കുന്നു എന്ന പേരിലാണ് അടയ്ക്കുന്നത്. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഇവിടെ പാര്‍ക്ക് ചെയ്യുന്നുണ്ട്. പഞ്ചായത്തും പൊലീസും ഇടപെട്ട് പാര്‍ക്കിങ് സൗകര്യ തുടരാന്‍ നടപടി സ്വീകരിക്കണമെന്നും സാമൂഹിക വിരുദ്ധരുണ്ടെങ്കില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കണമെന്നുമാണ് ഇവിടെയുള്ളവരുടെ ആവശ്യം.