ADVERTISEMENT

പട്ടാമ്പി ∙ പെരുമുടിയൂരിൽ സ്കൂൾ കുട്ടികളുടെ വഴി മുടക്കിയ റെയിൽവേ നടപടിയെക്കുറിച്ചറിയാൻ മെട്രോമാൻ ഇ. ശ്രീധരൻ സ്ഥലം സന്ദർശിച്ചു. സ്കൂളിന്റെ റെയിൽവേ ക്രോസിങ് പ്രശ്നം നേരിൽ കണ്ടു അറിയാനാണ് മെട്രാമാൻ ഇന്നലെ രാവിലെ പെരുമുടിയൂരിലെത്തിയത്. കുട്ടികളുടെ യാത്രാ ദുരിതം അകറ്റാനാവശ്യമായ നടപടികൾക്ക് റെയിൽവേയുമായി ബന്ധപ്പെടുമെന്ന് അദ്ദേഹം അറിയിച്ചു. 

 പഞ്ചായത്ത് അധ്യക്ഷ എ. ആനന്ദവല്ലി, ഉപാധ്യക്ഷൻ സി. മുകേഷ് പഞ്ചായത്തംഗം കെ.വി. കബീർ, പിടിഎ പ്രസിഡന്റ് കെ. സുകുമാരൻ , വൈസ് പ്രസിഡന്റ് എം.മൊയ്തീൻ കുട്ടി, പ്രധാനാധ്യാപിക ഗീതാകുമാരി , പ്രിൻസിപ്പലിന്റെ ചുമതല വഹിക്കുന്ന രശ്മി , എസ്എംസി ചെയർമാൻ പി.കെ. ജയശങ്കർ ,അഡ്വ. രാജേഷ് വെങ്ങാലിൽ , വി.കെ.വിബിൻ, വി.ടി. സോമൻ എന്നിവരും ഇ.ശ്രീധരനൊപ്പം ഉണ്ടായിരുന്നു. കുട്ടികളുടെ യാത്രാ പ്രശ്ന പരിഹാരത്തിന് റെയിൽവേയ്ക്ക് സ്വന്തം ചെലവിൽ അടിപ്പാത നിർമിക്കാൻ കഴിയുമോ എന്ന് റെയിൽവേയുമായി ബന്ധപ്പെട്ട് പരിശോധിക്കാമെന്ന് ശ്രീധരൻ അറിയിച്ചത് പ്രതീക്ഷ നൽകുന്നതായി കൂടെയുണ്ടായിരുന്ന ജനപ്രതിനിധികൾ പറഞ്ഞു.

റെയിൽവേ തീരുമാനം പുന:പരിശോധിക്കണമെന്ന് സ്കൂൾ പിടിഎ കമ്മിറ്റിയും പഞ്ചായത്തും നേരത്തേ ആവശ്യപ്പെട്ടിട്ടുണ്ട്. നാട്ടുകാർ പഞ്ചായത്ത് നേതൃത്വത്തിൽ യോഗം ചേർന്ന് ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് പ്രശ്ന പരിഹാരത്തിന് ശ്രമം ആരംഭിച്ചിട്ടുണ്ട്. പട്ടാമ്പി പെരുമുടിയൂർ ഗവ. ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ വർഷങ്ങളായി റെയിൽ കടന്ന് സ്കൂളിലെത്താനും തിരിച്ച് പോകാനും ഉപയോഗിക്കുന്ന വഴിയാണ് റെയിൽവേ കഴിഞ്ഞ ദിവസം തടസ്സപ്പെടുത്തിയത്. റെയിൽവേ ഉദ്യോഗസ്ഥർ മണ്ണുമാന്തി യന്ത്രവുമായെത്തി കുട്ടികൾ നടക്കുന്ന വഴിയിലെ പടികൾ പെ‍ാളിച്ച് മാറ്റുകയായിരുന്നു.

ഇതുവഴിയുള്ള കുട്ടികളുടെ അപകട യാത്ര തുടർന്ന് അനുവദിക്കാനാകില്ലെന്നാണ് റെയിൽവേ നിലപാട്. റെയിൽ അപകടങ്ങൾ കുറയ്ക്കാൻ പാലക്കാടിനും മംഗളൂരുവിനും ഇടയിൽ ഇത്തരത്തിലുള്ള റെയിൽ കടന്നുള്ള എല്ലാ വഴി യാത്രകളും റെയിൽവേ നിരോധിക്കാൻ തീരുമാനിച്ചതായും അതിന്റെ ഭാഗമായാണ് പെരുമുടിയൂർ സ്കൂളിലേക്കുള്ള വഴിയും നിരോധിച്ചതെന്നും റെയിൽ ഉദ്യോഗസ്ഥർ സ്കൂൾ അധികൃതരെ അറിയിച്ചിട്ടുണ്ട്. പട്ടാമ്പി പള്ളിപ്പുറം റോഡിൽനിന്നു പാടം വഴി റെയിൽവേ ലൈൻ കടന്ന് സ്കൂളിലേക്ക് എത്തുന്ന എളുപ്പ വഴിയാണ് കുട്ടികൾക്ക് റെയിൽവേ തീരുമാനത്തിലൂടെ നഷ്ടമായത്. പാടത്തുനിന്ന് റെയിൽവേ ലൈനിലേക്ക് കയറാൻ മുൻപ് നിർമിച്ച് പടികളാണ് റെയിൽവേ പെ‍ാളിച്ചുമാറ്റിയത്. 

മുൻപ് ഇവിടെ ട്രെയിൻ തട്ടി സ്കൂൾ വിദ്യാർഥി മരിച്ച അപകടങ്ങൾ ഉണ്ടായതിനാൽ റെയിൽ അപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി റെയിൽവേ എടുക്കുന്ന നടപടികളോട് എതിർപ്പില്ലെന്നും അതേ സമയം കുട്ടികളുടെ അപകട യാത്ര ഒഴിവാക്കാൻ പ്രദേശത്ത് റെയിൽവേ അടിപ്പാത നിർമിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com