ADVERTISEMENT

പാലക്കാട് ∙ നൂതന സാങ്കേതിക വിദ്യയുടെ പുത്തൻ ആശയങ്ങളും കണ്ടുപിടുത്തങ്ങളുടെ വിസ്മയ കാഴ്ചകളും ഒരുക്കി ഐഐടി പാലക്കാട് നടത്തിയ പെട്രിക്കോർ ഫെസ്റ്റ്–ഓപ്പൺ ഹൗസ് ടെക്ഫെസ്റ്റ്–2024 സമാപിച്ചു.  സംസ്ഥാന ഫയർ റെസ്ക്യൂ സർവീസ് ഡയറക്ടർ ജനറൽ ഡോ.സഞ്ജീബ് പത്ജോഷി ഉദ്ഘാടനം ചെയ്തു. മനുഷ്യനെ ബഹിരകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ ആദ്യത്തെ മിഷൻ ആയ ഗഗൻയാൻ മിഷന്റെ ഡയറക്ടറായ ആർ.ഹട്ടൻ മുഖ്യാതിഥിയായി. 

പെട്രിക്കോർ–ഓപ്പൺ ഹൗസ് കോഓർഡിനേറ്ററും അസോഷ്യേറ്റ് പ്രഫസറുമായ ഡോ.അഫ്‌സൽ അഹമ്മദ്, ഐഐടി ഡയറക്ടർ പ്രഫ.എ.ശേഷാദ്രി ശേഖർ എന്നിവർ പ്രസംഗിച്ചു.ഐഐടിയുടെ അത്യാധുനിക ഗവേഷണ പ്രവർത്തനങ്ങളും നൂതനാശയങ്ങളും പ്രദർശിപ്പിക്കുന്ന വിവിധ വകുപ്പുകൾ സംഘടിപ്പിച്ച സ്റ്റാളുകൾ ശ്രദ്ധേയമായി. ലൈക്കോർ ഉപകരണം ഉപയോഗിച്ച് പ്രകാശസംശ്ലേഷണം അളക്കൽ, 4-ചക്രങ്ങളുള്ള സ്കിഡ് സ്റ്റിയറിങ് ഔട്ട്ഡോർ റോബട്ട്, ക്രൊമാറ്റോഗ്രാഫി ഉപയോഗിച്ച് ചീരയുടെ പിഗ്മെന്റ് വേർതിരിക്കൽ, കുർക്കുമിൻ സോളുബിലിറ്റി ടെസ്റ്റ് തുടങ്ങിയ മികവാർന്ന ആശയങ്ങൾ അടങ്ങിയ 13 സ്റ്റാളുകളാണ് ഒരുക്കിയിരുന്നത്. 

2023ലെ ദേശീയ സ്റ്റാർട്ടപ്പ് അവാർഡ് ജേതാക്കളായ അവിനിയ ഇൻഫിനിറ്റി സൊല്യൂഷനും ഐഐടി പാലക്കാട് ടെക്‌നോളജി ഇന്നൊവേഷൻ ഫൗണ്ടേഷനും ചേർന്ന് ഒരുക്കിയ ഉൽപന്ന പ്രദർശനവും വേറിട്ടുനിന്നു. വിആർ ഗെയിമിങ്, ലേസർ ടാഗ്, റോബോ വാർ, ഡ്രോൺ ക്ലാഷ് എന്നിവയും ടെക് ഫെസ്റ്റിൽ പ്രദർശിപ്പിച്ചു. 

റോബട്ടിക്‌സ്, പ്രൊഡക്‌ട് ഡിസൈൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കോംപറ്റിറ്റീവ് പ്രോഗ്രാമിങ്, സ്റ്റാർട്ടപ്പ് തുടങ്ങിയ വിഷയങ്ങളിൽ ശിൽപശാലളും സംഘടിപ്പിച്ചു. ഇതിനൊപ്പം 7 ശിൽപശാലകളും 15 സാങ്കേതിക ഇവന്റുകളും 19 സാംസ്കാരിക പരിപാടികളും നടന്നു. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ക്വിസ് മത്സരവും നടത്തി.  ‘പെട്രിക്കോർ’ ഫെസ്റ്റിന്റെ ഭാഗമായി നടക്കുന്ന റോബോവാർ, ഡ്രോൺ ഡാഷ് തുടങ്ങിയ സാങ്കേതിക മത്സരങ്ങളും സ്കൂൾ–കോളജ് വിദ്യാർഥികൾക്കായി വിവിധ കലാപരിപാടികളും നടത്തി.  8 മുതൽ 12 ക്ലാസ് വരെയുള്ള വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com