തെരുവുവിളക്കിന് ചുവട്ടിൽ അഖിലിന്റെ പഠനം; ജർമൻ ഭാഷ പഠിക്കുന്നത് ഫുഡ് ഡെലിവറി ജോലിക്കിടെ
Mail This Article
പാലക്കാട് ∙ രാത്രി ഫുഡ് ഡെലിവറി ജോലിയുടെ ഇടവേളയിൽ തെരുവുവിളക്കിനു ചുവട്ടിലിരുന്നു പഠിക്കുന്ന നെന്മാറ സ്വദേശി അഖിലായിരുന്നു ഇന്നലെ സാമൂഹിക മാധ്യമങ്ങളിലെ താരം. ജീവിതവും പഠനവും കൂട്ടിമുട്ടിക്കാനുള്ള ഓട്ടത്തിനിടെ കിട്ടുന്ന സമയങ്ങളിലാണ് അഖിൽ ശിവദാസന്റെ പഠനം. ജർമനിയിൽ ഉപരിപഠനം നടത്താൻ ആഗ്രഹിക്കുന്ന അഖിൽ അതിനായുള്ള പരിശ്രമത്തിലാണ്.
ആദ്യ കടമ്പ ജർമൻ ഭാഷ പഠിക്കുകയെന്നതു തന്നെ. പ്ലസ്ടു പഠനം പൂർത്തിയാക്കിയതോടെ ജർമൻ പഠിക്കാനായി കൊച്ചിയിലേക്കു പോയി. ഉച്ചവരെ ക്ലാസിൽ പോകുന്ന അഖിൽ വൈകിട്ട് 4 മുതൽ 11 വരെ ഫുഡ് ഡെലിവറി ജോലി ചെയ്യും. ഇതിനിടയിലാണു പഠനം. കഴിഞ്ഞ ദിവസം ഇടപ്പള്ളി–മഞ്ഞുമ്മൽ റൂട്ടിലുള്ള വീട്ടിൽ ആഹാരം നൽകി മടങ്ങുന്നതിനിടെയാണ് അടുത്ത ഓർഡർ കിട്ടുന്ന ഇടവേളയിൽ അഖിൽ തെരുവുവിളക്കിനു ചുവട്ടിൽ പഠിക്കാനിരുന്നത്. ഇതു ശ്രദ്ധയിൽപെട്ട വ്ലോഗർ നസ്റു ദൃശ്യം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ഒരു ദിവസത്തിനുള്ളിൽ 60 ലക്ഷം പേരാണ് ഈ വിഡിയോ കണ്ടത്.