ADVERTISEMENT

ഗ്രഫീൻ ഇനി ഒറ്റപ്പാലത്തു നിന്ന്
പാലക്കാട് ∙ ഗ്രഫീൻ പ്രീ പ്രൊഡക്‌ഷൻ പ്ലാന്റിന് 260 കോടി രൂപ ബജറ്റിൽ അനുവദിച്ചതോടെ ഒറ്റപ്പാലത്തെ കിൻഫ്ര ഡിഫൻസ് പാർക്ക് ദേശീയശ്രദ്ധ ആകർഷിക്കും. ഡിഫൻസ് പാർക്കിലെ കോമൺ ഫെസിലിറ്റി സെന്ററിലെ 60,000 ചതുരശ്ര അടി സ്ഥലമാണു പദ്ധതിക്കു വിനിയോഗിക്കുക. സാധ്യതകൾ പരിശോധിച്ചു 10 ഏക്കർ ഭൂമി കൂടി ഇവിടെ ഏറ്റെടുക്കും. 

ധോണിയിൽ ജനവാസമേഖലയിലിറങ്ങിയ കാട്ടാനകൾ (മനോരമ ആർക്കൈവ്‌സ്).
ധോണിയിൽ ജനവാസമേഖലയിലിറങ്ങിയ കാട്ടാനകൾ (മനോരമ ആർക്കൈവ്‌സ്).

ഗ്രഫീൻ പ്രീപ്രൊഡക്‌‌ഷൻ സെന്ററാണ് ഒറ്റപ്പാലത്തു തുടങ്ങുക. അതിനൊപ്പം തന്നെ ഗ്രഫീൻ വിപണനവുമായി ബന്ധപ്പെട്ട ഇടപെടലുകൾക്കായി ‘ഗ്രഫീൻ അറോറ’ പദ്ധതിക്കും കേന്ദ്ര ഐടി മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. 95 കോടിയാണ് ഇതിനായി ലഭിക്കുക.  കിഫ്ബിയിൽ നിന്നാണു സംസ്ഥാന വിഹിതം കണ്ടെത്തുക. കൊച്ചിയിൽ മുരുഗപ്പ ഗ്രൂപ്പിനു കീഴിലുള്ള കാർബോറാണ്ടം യൂണിവേഴ്സലാണു മുഖ്യ വ്യവസായ പങ്കാളി. കൂടുതൽ വ്യവസായ പങ്കാളികളെ സർക്കാർ തേടും.

ഗവേഷണത്തിലൂടെ വികസിപ്പിക്കുന്ന ഗ്രഫീൻ ഉൽപന്നങ്ങൾ വ്യാവസായിക അടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കുകയാണു ലാന്റിൽ ലക്ഷ്യമിടുന്നത്.  കേരള ഡിജിറ്റൽ സർവകലാശാലയുടെ നേതൃത്വത്തിൽ വ്യവസായ, ഐടി വകുപ്പുകളുടെയും കിൻഫ്രയുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി ഗ്രഫീൻ പ്ലാന്റിനായി പ്രത്യേക ഭരണസമിതി രൂപീകരിക്കും.

ചിറ്റൂർ, കാഞ്ഞിരപ്പുഴകനാൽ നവീകരിക്കും
ചിറ്റൂർപുഴ കനാലുകളുടെ നവീകരണത്തിനും ആധുനികവൽക്കരണത്തിനുമായി 12 കോടി രൂപ വകയിരുത്തി. കഴിഞ്ഞ വർഷത്തെ ബജറ്റിലും 12 കോടി രൂപ വകയിരുത്തിയിരുന്നു. ഇതിന്റെ ‌ടെൻഡർ നടപടികൾ പുരോഗതിയിലാണ്. ചിലതിന്റെ പ്രവൃത്തികൾ ആരംഭിച്ചിട്ടുണ്ട്. ചിറ്റൂർപുഴ പദ്ധതിക്കു കീഴിൽ 40,000 ഏക്കർ നെൽക്കൃഷിയുണ്ട്. ഈ വർഷത്തെ 12 കോടി രൂപ കൂടിയാകുമ്പോൾ കനാൽ നവീകരണം ഉൾപ്പെടെ സാധ്യമാകും. മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ മണ്ഡലം കൂടിയാണു ചിറ്റൂർ.

കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ അറ്റകുറ്റപ്പണികൾക്കും പുനരുദ്ധാരണത്തിനുമായി 10 കോടി രൂപ വകയിരുത്തി. കഴിഞ്ഞ വർഷത്തെ ബജറ്റിലും 10 കോടി വകയിരുത്തിയിരുന്നു. ഇതിന്റെ നടപടികൾ പുരോഗതിയിലാണ്. ഈ വർഷത്തെ തുക കൂടിയായതോടെ പദ്ധതിയുടെ കനാൽ തകർച്ച ഏറെക്കുറെ പരിഹരിക്കാനാകും. രണ്ടു പദ്ധതികൾക്കും തുക അനുവദിച്ചത് ജില്ലയുടെ കാർഷിക മേഖലയ്ക്ക് ഏറെ സഹായകരമാണ്.  

മലമ്പുഴ കനാലുകൾക്ക് അവഗണനയുടെ കനൽ
40,000 ഏക്കർ നെൽക്കൃഷിയുള്ള മലമ്പുഴ ജലസേചന പദ്ധതിയിൽ ഇടതു, വലതുകര കനാലുകളുടെ നവീകരണത്തിന് ഇത്തവണത്തെ ബജറ്റിലും ഫണ്ട് ഇല്ല. 31.6 കിലോമീറ്റർ വരുന്ന ഇടതുകര കനാലും 237 കിലോമീറ്റർ വരുന്ന ബ്രാഞ്ച് കനാലും 32 കിലോമീറ്റർ വരുന്ന വലതു കനാലും 57 കിലോമീറ്റർ വരുന്ന ബ്രാഞ്ച് കനാലും ഏതാണ്ടു തകർച്ചയുടെ ഘട്ടത്തിലാണ്. പലയിടത്തും അടിയന്തര അറ്റകുറ്റപ്പണി അനിവാര്യമാണ്. 

ചിറ്റൂർപുഴ, മലമ്പുഴ, മംഗലം പോത്തുണ്ടി, കുറ്റ്യാടി ഗായത്രി, വാളയാർ കനാലുകളുടെ കാഡ ഉൾപ്പെടെയുള്ള ഫീൽഡ് ചാനലുകളുടെ നവീകരണത്തിനു 11.1 കോടി രൂപ മാത്രമാണു വകയിരുത്തിയത്. ഈ തുക കൊണ്ടു മാത്രം കാഡ ചാൽ നവീകരണം സാധ്യമാകില്ല. കൂടുതൽ തുക വകയിരുത്തുന്നതോടൊപ്പം മലമ്പുഴ പ്രധാന കനാലുകളുടെ നവീകരണത്തിനായിക്കൂടി ഉടൻ പദ്ധതി പ്രഖ്യാപിക്കണമെന്നാണ് ആവശ്യം.

വന്യമൃഗ പ്രതിരോധം:‘തൽസ്ഥിതി തുടരും’
നാട്ടിലിറങ്ങുന്ന വന്യജീവികളിൽ നിന്നു ജീവനും കൃഷിയും സംരക്ഷിക്കാൻ ബജറ്റിൽ നടപടിയില്ല. സംസ്ഥാനത്താകെ മനുഷ്യ– വന്യമൃഗ സംഘർഷങ്ങൾ കുറയ്ക്കുന്നതിനായി 48.85 കോടി രൂപ മാത്രമാണ് അനുവദിച്ചിരിക്കുന്നത്.

സൗരോർജ വേലി, റെയിൽ ഫെൻസിങ്, കിടങ്ങ് നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്. ജില്ലയുടെ പല ഭാഗത്തും സ്ഥാപിച്ച സൗരോർജ വേലികൾ തകർത്താണ് ആന കൃഷിയിടത്തിലെത്തുന്നത്. മലമ്പുഴ, പുതുശേരി, മുണ്ടൂർ, കാഞ്ഞിരപ്പുഴ, അട്ടപ്പാടി തുടങ്ങിയ മേഖലകളിലെല്ലാം വനത്തിനോടു ചേർന്ന സ്ഥലങ്ങളിൽ തൂക്കു സൗരോർജ വേലികൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.

വന്യമൃഗങ്ങൾ കൃഷിനാശമുണ്ടാക്കുന്നതു തടയാൻ ദ്രുതപ്രതികരണ സേനകളുടെ (ആർആർടി) കൂടുതൽ യൂണിറ്റുകളെ മലയോര മേഖലകളിൽ വിന്യസിക്കാൻ കഴിഞ്ഞ വർഷം സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ, ഫലപ്രദമായി നടപ്പാക്കാനായില്ല. ലാത്തി, കല്ല്, പടക്കം എന്നിവ കൊണ്ട് ആർആർടി സേനയ്ക്കു വന്യമൃഗങ്ങളെ നേരിടാൻ കഴിയാത്ത സ്ഥിതിയിലാണ്. പടക്കം വാങ്ങി പൊട്ടിക്കാനുള്ള പണം പോലും പലപ്പോഴും ആർആർടികൾക്കു ലഭിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം പോലും സമയ ബന്ധിതമായി കൊടുത്തു തീർക്കാൻ കഴിഞ്ഞിട്ടില്ല. ആദ്യ ഗഡു മാത്രമാണ് പലപ്പോഴും കിട്ടുന്നത്.

കാർഷിക പാക്കേജ് ഇല്ല
ഇത്തവണത്തെ ബജറ്റിലും പാലക്കാടിന് കാർഷിക പാക്കേജ് ഇല്ല. കാസർകോട്, ഇടുക്കി, വയനാട് വികസന പാക്കേജുകൾക്കായി 74 കോടി രൂപ വീതം അനുവദിച്ചപ്പോഴും പാലക്കാടിന്റെ ആവശ്യം പോലും ചർച്ച ചെയ്തില്ല. നെൽക്കൃഷിയെ അടിസ്ഥാനപ്പെടുത്തി പാലക്കാടിനു കാർഷിക പാക്കേജ് വേണമെന്നതു പ്രധാന ആവശ്യമാണ്. 

സംസ്ഥാനത്തെ 7 നെല്ലുൽപാദക കാർഷിക ആവാസ യൂണിറ്റുകളിൽ ഉൽപാദനം വർധിപ്പിക്കാനായി 93.6 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിൽ പാലക്കാടും ഉൾപ്പെടും. ഓരോ പ്രദേശത്തെയും ഭൂപ്രകൃതി, കാലാവസ്ഥ, മണ്ണ് എന്നിവയെ അടിസ്ഥാനമാക്കി അവിടേക്കു യോജിച്ച കൃഷി പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണു പദ്ധതി.

വിള പരിപാലന പദ്ധതികളിലും ജില്ലയ്ക്കു വിഹിതം ലഭിച്ചേക്കും. ക്ഷീരമേഖലയിലെ പദ്ധതികളും ജില്ലയ്ക്കു ഗുണകരമാകും.  മൃഗസംരക്ഷണ പ്രവർത്തനങ്ങൾ വീട്ടുപടിക്കൽ പദ്ധതി ജില്ലയിൽ നടപ്പാക്കിവരികയാണ്. സംസ്ഥാനമൊട്ടാകെ ഈ പദ്ധതിക്ക് 17 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

ലോട്ടറി വിൽപനക്കാർക്ക് ആശ്വാസം
ഭിന്നശേഷിക്കാരായ നൂറുകണക്കിന് ലോട്ടറി ഏജന്റുമാർക്കും വിൽപനക്കാർക്കും ആശ്വാസമായി സംസ്ഥാനത്തെ ലോട്ടറി വകുപ്പിന്റെ മുഴുവൻ ഓഫിസുകളും താഴത്തെ നിലയിലേക്കു മാറ്റാനുള്ള നടപടി ബജറ്റിൽ സ്വീകരിച്ചിട്ടുണ്ട്.

പാലക്കാട് സിവിൽ സ്റ്റേഷനിലെ മൂന്നുനില കെട്ടിടത്തിന്റെ മുകൾനിലയിലാണു ജില്ലാ ലോട്ടറി ഓഫിസ് പ്രവർത്തിക്കുന്നത്. ലോട്ടറി ഓഫിസ് ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി താഴത്തെ നിലയിലേക്കു മാറ്റണമെന്ന സർക്കാർ നിർദേശത്തെ തുടർന്ന് ജില്ലയിൽ അനുയോജ്യമായ കെട്ടിടം കണ്ടെത്തുന്നതിനുള്ള നടപടി നേരത്തെ ആരംഭിച്ചിരുന്നു. 

ബജറ്റ് നിർദേശം കൂടി വന്നതിനാൽ നടപടികൾ വേഗത്തിലാകുമെന്ന പ്രതീക്ഷയിലാണു ജില്ലയിലെ ലോട്ടറി വിൽപനക്കാർ. സംസ്ഥാനത്ത് 14 ജില്ലാ ഓഫിസുകളിൽ 9 എണ്ണവും മുകളിലത്തെ നിലകളിലാണ്. 38 സബ് ഓഫിസുകളിൽ ഭൂരിഭാഗവും മുകളിൽ തന്നെയാണ്.

പാലക്കാടിന് കിട്ടുമോക്രോപ് ബ്രീഡിങ് ഇൻസ്റ്റിറ്റ്യൂട്ട് 
ഉൽപാദനക്ഷമത കൂടിയ വിത്തുകൾ വികസിപ്പിക്കുന്നതിനു സംസ്ഥാനത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് ക്രോപ് ബ്രീഡിങ് ആരംഭിക്കുമെന്ന പ്രഖ്യാപനത്തെ വലിയ പ്രതീക്ഷയോടെയാണു ജില്ല കാണുന്നത്. ഇതിന്റെ പ്രാഥമിക പ്രവർത്തനങ്ങൾക്കു 2 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

കാർഷിക മേഖലയെ ആശ്രയിച്ചു കഴിയുന്ന ജില്ലയിൽ സ്ഥാപനം ആരംഭിച്ചാൽ നേട്ടങ്ങൾ ഏറെയുണ്ട്. കർഷകർക്ക് അത്യുൽപാദനം കൂടിയ വിത്തിനങ്ങൾ നേരിട്ടു വാങ്ങാനാകും. തൊഴിൽ സാധ്യത വർധിക്കും. കാലാവസ്ഥ വ്യതിയാനം മൂലമുള്ള പ്രശ്നങ്ങൾ മറികടക്കാൻ കഴിയുന്നതും കുറച്ചു വെള്ളം ആവശ്യമുള്ളതുമായ വിളകൾ ഉൽപ്പാദിപ്പിക്കാനും കഴിയും.

പൊതുവേ വരണ്ട കാലാവസ്ഥയുള്ള സ്ഥലമായതിനാൽ ഉൽപാദിപ്പിക്കപ്പെടുന്ന വിത്തുകൾ കർഷകർ കൃഷിക്ക് ഉപയോഗിക്കുമ്പോൾ നേരിടുന്ന പ്രശ്നങ്ങൾ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർക്കു നേരിട്ടു മനസ്സിലാക്കാനും കർഷകരുടെ പ്രശ്നങ്ങൾ നേരിൽ കണ്ടു ഗവേഷണം നടത്താനും സാധിക്കും. കാർഷിക മേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ സാധ്യതയുള്ള സ്ഥാപനം ജില്ലയിൽ തന്നെ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണു പാലക്കാട്ടുകാർ.

കൊല്ലങ്കോട്ടും സമീപ ഗ്രാമങ്ങളിലുംടൂറിസം കുതിക്കും
രാജ്യത്തെ സുന്ദര ഗ്രാമങ്ങളിൽ ഇടംപിടിച്ച കൊല്ലങ്കോടിന്റെ കാർഷിക ടൂറിസം വികസനത്തിനായി ബജറ്റിൽ പ്രഖ്യാപിച്ചത് ഒരു കോടി രൂപ. കൊല്ലങ്കോടിന്റെ സൗന്ദര്യം മാധ്യമങ്ങളിൽ തരംഗമായതോടെ സഞ്ചാരികളുടെ എണ്ണവും കൂടി. കാർഷിക ഗ്രാമത്തിന്റെ വിനോദ സഞ്ചാര സാധ്യതകളെ പുറത്തെത്തിക്കാൻ ബജറ്റ് പ്രഖ്യാപനം സഹായിക്കുമെന്നാണു പ്രതീക്ഷ.

ഗ്രാമത്തനിമ ഇന്നും നിലനിർത്തുന്ന കൊല്ലങ്കോടിന്റെ കാർഷിക ഇടങ്ങളുടെ സൗന്ദര്യവൽക്കരണത്തോടൊപ്പം റോഡുകൾ, പൊതു കുളങ്ങൾ എന്നിവ നന്നാക്കുകയും വാച്ച് ടവറുകൾ നിർമിക്കുകയും ചെയ്താൽ കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനാകും.

അണപൊട്ടുന്ന പ്രതീക്ഷ
മുതലമട പഞ്ചായത്തിലെ മീങ്കര, ചുള്ളിയാർ അണക്കെട്ടുകളും നെന്മാറ–നെല്ലിയാമ്പതി റോഡിലുള്ള പോത്തുണ്ടി അണക്കെട്ടും ചേർത്തു ബജറ്റിൽ 20 കോടി രൂപ പ്രഖ്യാപിച്ച വിനോദസഞ്ചാര പദ്ധതി പ്രതീക്ഷയാണ്. നെല്ലിയാമ്പതിയെയും പറമ്പിക്കുളത്തെയും സീതാർകുണ്ട് വെള്ളച്ചാട്ടത്തെയുമെല്ലാം ബന്ധിപ്പിച്ചു പദ്ധതി വേണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. പൂന്തോട്ടവും പാർക്കുമെല്ലാമായി വിനോദസഞ്ചാര സാധ്യതകൾ ഏറെയുള്ള ഇടമാണു മീങ്കര, ചുള്ളിയാർ അണക്കെട്ടുകൾ.

എന്തായി?
കഴിഞ്ഞ വർഷവും ജില്ലയുടെ വികസനത്തിനായി ഒട്ടേറെ പദ്ധതികളാണു ബജറ്റിൽ അവതരിപ്പിച്ചത്. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച പദ്ധതികളുടെ നിലവിലെ അവസ്ഥ എന്തായി?

കൊഴിഞ്ഞാമ്പാറ മൃഗാശുപത്രി
കൊഴിഞ്ഞാമ്പാറ മൃഗാശുപത്രി പശുക്കളുടെ ഭ്രൂണം മാറ്റിവയ്ക്കുന്ന തരത്തിലുള്ള അത്യാധുനിക സൗകര്യങ്ങളോടെ വികസിപ്പിക്കുന്നതിനു 2.5 കോടി രൂപ കഴിഞ്ഞ ബജറ്റിൽ വകയിരുത്തിയിരുന്നു. പാലിന്റെയും മൂല്യവർധിത ഉൽപന്നങ്ങളുടെയും നിർമാണവും വിപണനവും കർഷക കൂട്ടായ്മയിലൂടെ സാധ്യമാക്കുന്ന പദ്ധതി ഉൾപ്പെടെയാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പദ്ധതിയുടെ പ്രോജക്ട് വർക്കുകൾ വെറ്ററിനറി സർവകലാശാലയിൽ ആരംഭിച്ചിട്ടേയുള്ളൂ. അതു പൂർത്തിയാക്കി അനുമതി കിട്ടിയാലേ ടെൻഡർ നടപടികളിലേക്കു കടക്കാൻ കഴിയൂ.'

'അട്ടപ്പാടിയെ മറന്നു
അരിവാൾ രോഗ നിർമാർജനത്തിനു പ്രഖ്യാപിച്ച കേന്ദ്രപദ്ധതി സംസ്ഥാന ബജറ്റിലും ആവർത്തിച്ചതല്ലാതെ അട്ടപ്പാടി ആദിവാസി മേഖലയ്ക്കു കാര്യമായ വകയൊന്നും ഇല്ല. പോയ വർഷത്തെ പ്രഖ്യാപനങ്ങൾ തന്നെ നടപ്പാക്കാൻ ബാക്കിയാണ്.

അതിദാരിദ്ര്യ ലഘൂകരണം, ഊരുകൾക്ക് ഉപജീവന പദ്ധതി, ഭൂരഹിതരായ പട്ടികവർഗ കുടുംബങ്ങളുടെ പുനരധിവാസം, എൻആർഎൽഎം തുടങ്ങി പ്രഖ്യാപനത്തിലൊതുങ്ങി മുൻവർഷത്തെ പദ്ധതികൾ. പോരാത്തതിന് ഊരുകളിലെ പോഷകാഹാര പ്രശ്നം പരിഹരിക്കാൻ പ്രവർത്തിച്ചിരുന്ന സമൂഹ അടുക്കളകൾ പൂട്ടുകയും ചെയ്തു. 

 ആശുപത്രികളിലെ മരുന്നില്ലായ്മയും വികസന പ്രവർത്തനങ്ങൾക്കുള്ള ഫണ്ടിന്റെ കുറവും അട്ടപ്പാടിയിലെ ആരോഗ്യമേഖലയെ ബാധിച്ചു. എസ്ടി വിദ്യാർഥികൾക്ക് മാതൃകാ പ്രീസ്കൂൾ ജലരേഖയായി. ജനനീ ജന്മ രക്ഷ പദ്ധതി കുടിശികയാണ്. തൊഴിലുറപ്പ് മാസങ്ങളുടെ വേതനം കുടിശികയായി. ബജറ്റിൽ പറഞ്ഞതൊന്നും നടക്കാത്ത വർഷമാണ് അട്ടപ്പാടിക്കു കഴിഞ്ഞുപോയതെങ്കിൽ ഒന്നുമില്ലാത്ത വർഷമാണു വരാനുള്ളത്.

കാശു കിട്ടും, കടം വീട്ടാൻ മാത്രം
കൊച്ചി–ബെംഗളൂരു വ്യവസായ ഇടനാഴി പദ്ധതിക്കായി ബജറ്റിൽ അനുവദിച്ച 200 കോടി രൂപ വിനിയോഗിക്കുക ഭൂമിയെടുക്കാൻ കിഫ്ബിയിൽ നിന്നു ലഭിച്ച വായ്പയുടെ തിരിച്ചടവിന്. കഴിഞ്ഞ വർഷവും 200 കോടിയാണ് അനുവദിച്ചത്.

പാലക്കാട്ടെയും എറണാകുളത്തെയും ഭൂമിയെടുപ്പിനായി 2,180 കോടി രൂപയാണു ചെലവ്. പാലക്കാട്ടെ ഭൂമി ഏറ്റെടുത്തതിന് 1,380 രൂപ ഇതുവരെ ചെലവാക്കി. എറണാകുളത്തെ ഭൂമി ഏറ്റെടുക്കാൻ 840 കോടി രൂപ വേണം. സർക്കാരിന്റെ ഗ്യാരന്റിയിൽ കിഫ്ബിയാണു ഭൂമിയെടുപ്പിനു തുക നൽകുക.

ഓരോ വർഷവും കൃത്യമായ തുക തിരിച്ചടവിനു വിനിയോഗിക്കും. വ്യവസായ ഇടനാഴിക്കായുള്ള സംസ്ഥാന പദ്ധതി ദേശീയ വ്യവസായ കോറിഡോർ വികസന നിർവഹണ ഏജൻസി അംഗീകരിച്ചെങ്കിലും കേന്ദ്രമന്ത്രിസഭയുടെ അനുമതിക്കായി കാത്തിരിക്കുകയാണ്.

റബറിന് 10 രൂപ
‘ചെപ്പടിവിദ്യ’യെന്ന് കർഷകർ
സംസ്ഥാന ബജറ്റിൽ റബറിനു 10 രൂപ കൂട്ടിയത് കണ്ണിൽ പൊടിയിടാനുള്ള തന്ത്രമെന്നു കർഷകർ. റബറിന് ഇന്നലെ 165 രൂപയാണു വില. ഇതിൽ പത്തു രൂപ കൂട്ടിയാൽ കർഷകന്റെ വരുമാനത്തിൽ വലിയ മാറ്റമൊന്നും ഉണ്ടാകുന്നില്ല. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ, ഒരു കിലോ റബറിന് 90 രൂപ ഉണ്ടായിരുന്നപ്പോഴാണ് 150 രൂപയാക്കി തറവില നിശ്ചയിച്ചത്. കിലോയ്ക്ക് 60 രൂപ അധികം നൽകാൻ സർക്കാർ തുക കണ്ടെത്തി.

റബറിന് 250 രൂപ തറവില നൽകുമെന്നാണ് ഇടതുമുന്നണിയുടെ പ്രകടന പത്രികയിൽ പറഞ്ഞിരുന്നത്. റബർകർഷകരെ ബജറ്റിൽ പരിഗണിച്ചെന്നു വരുത്തി സാമ്പത്തിക ബാധ്യത വരാതെ നോക്കാനുള്ള മന്ത്രിയുടെ ചെപ്പടിവിദ്യയായി മാത്രമേ 10 രൂപ കൂട്ടിയതിനെ കാണാനാവൂ എന്നാണ് കർഷകർ പറയുന്നത്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ടാപ്പിങ് കുറയും.  അതുകൊണ്ടു തന്നെ വരുന്ന രണ്ട് മാസങ്ങളിൽ വർധിപ്പിച്ച തുക നൽകേണ്ടി വരിക ചുരുക്കം പേർക്കു മാത്രാണ്. റബർ വില സ്ഥിരതാ പദ്ധതിയിൽ (റബർ പ്രൊട്ടക്ടീവ് ഇൻസെന്റീവ് സ്കീം) കർഷകർക്ക് സബ്സിഡി ലഭിച്ചിട്ട് മാസങ്ങളായി. 2023 മാർച്ചിനു ശേഷം സബ്സിഡി ലഭിച്ചിട്ടില്ല. മാസങ്ങളായി ബില്ലുകൾ അപ്‌ലോഡ് ചെയ്യാനും കഴിയുന്നില്ല.

നെൽക്കർഷകർക്ക് വട്ടപ്പൂജ്യം
‘‘കേരളത്തിൽ കൃഷി ചെയ്തില്ലെങ്കിൽ ഒന്നും സംഭവിക്കില്ല, തമിഴ്നാട്ടിൽ നിന്ന് അരി വരും.’’ഏതാനും ആഴ്ചകൾക്കു മുൻപു മന്ത്രി സജി ചെറിയാൻ പൊതുവേദിയിൽ പറഞ്ഞ വാക്കുകളാണിത്. സംസ്ഥാന കൃഷിമന്ത്രി പി.പ്രസാദ് കൂടി വേദിയിലിരിക്കെയായിരുന്നു പരാമർശം. ആ പറഞ്ഞതു ധനമന്ത്രി കെ.എൻ.ബാലഗോപാൽ ഇത്തവണ ബജറ്റിൽ നടപ്പാക്കി. നെൽക്കർഷകനു ബജറ്റിൽ കിട്ടിയതു വട്ടപ്പൂജ്യം!

ബജറ്റി‍ൽ നെല്ലിന്റെ താങ്ങുവിലയിൽ സംസ്ഥാന വിഹിതം ഉയർത്തിയില്ലെന്നു മാത്രമല്ല, വെട്ടിക്കുറച്ച വിഹിതം (കിലോയ്ക്ക്1.43 രൂപ) പുനഃസ്ഥാപിച്ചു പോലുമില്ല. നെൽക്കർഷകരെ പൂർണമായി തഴഞ്ഞ ബജറ്റ്. കേന്ദ്രം വർധിപ്പിച്ച വിഹിതമായ 1.43 രൂപ സംസ്ഥാനം സ്വന്തം വിഹിതത്തിൽ നിന്ന് അതേപടി വെട്ടിക്കുറച്ചു. നേരത്തെ 20.40 രൂപ കേന്ദ്രവിഹിതവും 7.80 രൂപ സംസ്ഥാന വിഹിതവുമായിരുന്നു. ഇപ്പോൾ കേന്ദ്രവിഹിതം കിലോയ്ക്ക് 21.83 രൂപയാണ്.

നേരത്തെ നൽകിയിരുന്ന 28.20 രൂപ ഇപ്പോഴും നൽകുന്നുണ്ടെന്ന വിചിത്രവാദമാണു സർക്കാരിന്റേത്. ഫലത്തിൽ കേന്ദ്രം താങ്ങുവില വർധിപ്പിക്കുമ്പോഴൊന്നും സംസ്ഥാനത്ത് അതിന്റെ ഗുണഫലം കർഷകർക്കു ലഭിക്കുന്നില്ല. ജില്ലയിൽ ഓരോ വിളയ്ക്കും ശരാശരി 65,000 കർഷകരെങ്കിലും നെല്ലെടുപ്പിനു റജിസ്റ്റർ ചെയ്യുന്നുണ്ട്.

കഞ്ചിക്കോട് കാത്തിരിക്കണം
കഞ്ചിക്കോട് ∙ വ്യവസായ സൗഹൃദ ബജറ്റെന്നു സർക്കാർ പ്രഖ്യാപിക്കുമ്പോഴും സംസ്ഥാനത്തെ രണ്ടാമത്തെ വലുതും നികുതി വരുമാനത്തിൽ ഒന്നാമതുമായ കഞ്ചിക്കോട് വ്യവസായ മേഖലയെ തൊട്ടുതലോടി പോവുക മാത്രമാണു സർക്കാർ ചെയ്തിട്ടുള്ളത്. വ്യവസായ സ്ഥാപനങ്ങൾ കോയമ്പത്തൂരിലേക്കു കൂടുമാറുന്ന സാഹചര്യത്തിൽ, കഞ്ചിക്കോടിനു പുത്തനുണർവ് പകരുന്ന പല പദ്ധതികളും ബജറ്റിൽ ഇടം പിടിക്കുമെന്ന പ്രതീക്ഷ വെറുതെയായി.

വ്യവസായമേഖലയുടെ വികസനത്തിന് 1729 കോടി രൂപ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതിൽ കഞ്ചിക്കോടിന്റെ വിഹിതം സംബന്ധിച്ചു വ്യക്തതയില്ല. കൊച്ചി–ബെംഗളൂരു വ്യവസായ ഇടനാഴിക്ക് 200 കോടി രൂപ നീക്കിവച്ചതു മാത്രമാണ് ആകെ ആശ്വാസം. എല്ലാ സമയത്തും വൈദ്യുതി വിതരണം ഉറപ്പാക്കാൻ ഭൂഗർഭ കേബിളുകളിലൂടെയുള്ള നവീകരിച്ച വൈദ്യുതി വിതരണ സംവിധാനം, സംസ്ഥാന അതിർത്തിയോടു ചേർന്ന വ്യവസായ മേഖലയായതിനാൽ ലോജിസ്റ്റിക് ഹബ്, ഉൽപന്നങ്ങൾ പ്രദർശിപ്പിക്കാനും വിപണിയിലേക്കു വേഗത്തിലെത്തിക്കാനും കൺവൻഷൻ–എക്സിബിഷൻ സെന്റർ തുടങ്ങി സംരംഭകർ പ്രതീക്ഷിച്ചതൊന്നും ബജറ്റിൽ ഇടം നേടിയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com