ADVERTISEMENT

കൊല്ലങ്കോട് ∙ പറമ്പിക്കുളം അണക്കെട്ടിന്റെ 2 ഷട്ടറുകൾ മാറ്റി പുതിയതു സ്ഥാപിക്കുന്നതിനു തമിഴ്നാട് ജലവിഭവ വകുപ്പ് 24.15 കോടി രൂപ അനുവദിച്ചു. തമിഴ്നാട്ടിലെ 50 വർഷത്തിലേറെ പഴക്കമുള്ള 8 അണക്കെട്ടുകളുടെ നവീകരണ പ്രവൃത്തികൾക്കായി 50.82 കോടി രൂപ അനുവദിച്ചതിൽ പറമ്പിക്കുളവും ഉൾപ്പെടുന്നു. ‌തമിഴ്നാടിന്റെ നിയന്ത്രണത്തിലുള്ളതും പാലക്കാ‍ട് ജില്ലയിലെ മുതലമട പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നതുമായ പറമ്പിക്കുളം അണക്കെട്ടിലെ കാലപ്പഴക്കം വന്ന ഒന്ന്, മൂന്ന് ഷട്ടറുകൾ മാറ്റി പുതിയ ഷട്ടർ സ്ഥാപിക്കുന്നതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയാക്കി ഈ മാസം 9നു കരാർ നൽകും. 

കാലവർഷത്തിനു മുൻപ് ആധുനിക സംവിധാനത്തോടെ പുതിയ ഷട്ടറുകൾ സ്ഥാപിക്കാനാണു ശ്രമം. സ്പിൽവേയുടെ ഡിസൈൻ, ഫാബ്രിക്കേഷൻ, ഷട്ടർ 1, 3 എന്നിവ സ്പിൽവേയ്ക്കായി ഉയർത്തുന്ന ആധുനിക ക്രമീകരണം, അറ്റകുറ്റപ്പണികൾ, പറമ്പിക്കുളം ടണൽ എൻട്രി ഷട്ടറുകളിൽ പുനഃക്രമീകരണം എന്നിവ ജലവിഭവ വകുപ്പ് അനുവദിച്ച 24.15 കോടി രൂപ ഉപയോഗിച്ചു നടത്തുമെന്ന് അധികൃതർ പറഞ്ഞു. 2022 സെപ്റ്റംബർ 21നു പുലർച്ചെ പറമ്പിക്കുളം അണക്കെട്ടിലെ 3 സ്പിൽവേ ഷട്ടറുകളിൽ നടുവിലത്തേതു തകർന്നിരുന്നു. ഷട്ടർ ഉയർത്താൻ ഉപയോഗിക്കുന്ന ചങ്ങല കാലപ്പഴക്കം മൂലം പൊട്ടിയതാണു തകർച്ചയ്ക്കു കാരണമായത്.

തുടർന്ന് അണക്കെട്ടിൽ നിന്ന് 6 ടിഎംസി വെള്ളം ചാലക്കുടി പുഴയിലേക്ക് ഒഴുക്കേണ്ടി വന്നതു പറമ്പിക്കുളം വെള്ളത്തെ ആശ്രയിക്കുന്ന തമിഴ്നാട്ടിലെയും കേരളത്തിലെയും കാർഷിക മേഖലയ്ക്കു വലിയ പ്രതിസന്ധി ഉണ്ടാക്കിയിരുന്നു. സ്പിൽവേ ഷട്ടർ വരെ വെള്ളം ഒഴുക്കിയതിനു ശേഷം 7.2 കോടി ചെലവിട്ടു തകർന്ന നടുവിലെ ഷട്ടർ മാറ്റി സ്ഥാപിച്ചു. തുടർന്നാണു മറ്റു രണ്ടു ഷട്ടറുകൾ കൂടി മാറ്റാൻ തീരുമാനിച്ചത്. വെള്ളം സ്പിൽവേ അളവിൽ നിൽക്കുമ്പോൾ മാത്രമാണു ഷട്ടറുകൾ മാറ്റാനാവുക. 1825 അടി സംഭരണ ശേഷിയുള്ള പറമ്പിക്കുളം അണക്കെട്ടിൽ 1798 അടിയിലെത്തിയാലാണ് വെള്ളം സ്പിൽവേക്കു താഴെയാകുക. ഇന്നലെ ജലനിരപ്പ് 1796.69 അടിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com