വാളയാറിൽ രണ്ടാം അടിപ്പാത നിർമാണം രണ്ടാം ഘട്ടത്തിലേക്ക്; കാട്ടാനകൾ അപകടത്തിൽപ്പെടുന്നത് തടയുക ലക്ഷ്യം
Mail This Article
വാളയാർ ∙ കാട്ടാനകളെ ട്രെയിൻ ഇടിച്ചുണ്ടാവുന്ന അപകടങ്ങൾ തടയാനും വന്യമൃഗശല്യം പരിഹരിക്കാനും ട്രെയിനുകളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാനും ലക്ഷ്യമിട്ടു പാലക്കാട് റെയിൽവേ ഡിവിഷൻ നിർമിക്കുന്ന രണ്ടാമത്തെ അടിപ്പാതയുടെ നിർമാണം രണ്ടാം ഘട്ടത്തിലേക്ക്. അടിപ്പാതയുടെ പില്ലറുകൾ സ്ഥാപിക്കലും കോൺക്രീറ്റ് ജോലികളും പുരോഗമിക്കുകയാണ്. വാളയാറിനും എട്ടിമടയ്ക്കും ഇടയിലുള്ള എ ലൈൻ ട്രാക്കിലാണു രണ്ടാമത്തെ അടിപ്പാത നിർമിക്കുന്നത്. അടിപ്പാതയ്ക്കു 18 മീറ്റർ വീതിയുണ്ട്. എ ലൈൻ ട്രാക്കിൽ റെയിൽവേ കിലോമീറ്റർ 506/900–506 ദൂരപരിധിയിലാണ് അടിപ്പാത ഒരുക്കുന്നത്. ആദ്യത്തെ അടിപ്പാത റെയിൽവേ കിലോമീറ്റർ 505/400-500 ദൂരപരിധിയിലാണ് നിർമിച്ചിട്ടുള്ളത്.
വനംവകുപ്പിന്റെ നിരീക്ഷണത്തിൽ ആദ്യം നിർമിച്ച അടിപ്പാത വഴി കാട്ടാനകൾ കടന്നു പോകുന്നുണ്ടെന്നും കാട്ടാനകൾക്കു സുഗമമായതും സുരക്ഷിതമായതുമായ യാത്ര സാധ്യമാകുന്നുണ്ടെന്നുമാണു വിലയിരുത്തൽ. 2 അടിപ്പാതകളും ഒരുക്കുന്നതിലൂടെ ഇത്തരം അപകടങ്ങൾ പൂർണമായി ഒഴിവാക്കാനാകുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. ആകെ 11.5 കോടി രൂപയാണു നിർമാണ ചെലവ്. നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ ഡിആർഎം അരുൺകുമാർ ചതുർ വേദി ഇന്നലെ സ്ഥലം സന്ദർശിച്ചു. നിർമാണം വേഗത്തിൽ പൂർത്തിയാക്കി രണ്ടാമത്തെ അടിപ്പാതയും മാസങ്ങൾക്കകം തുറന്നുകൊടുക്കുമെന്ന് റെയിൽവേ അറിയിച്ചു.