ADVERTISEMENT

കൊല്ലങ്കോട് ∙ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട വണ്ടിത്താവളത്തെ യുവതിയെ ഭീഷണിപ്പെടുത്തി കൊല്ലങ്കോട്ടെ ലോഡ്ജിൽ വച്ചു പീഡിപ്പിച്ച ശേഷം രണ്ടു പവന്റെ സ്വർണമാല കവർന്ന കേസിൽ തിരുവനന്തപുരം സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര വടുവൂർകോണം അയിര വിരലിവിളയിൽ ജോണി (37) ആണ് അറസ്റ്റിലായത്. പൊലീസ് ഇൻസ്പെക്ടർ അമൃത് രംഗന്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്ത് എത്തി ജോണിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കവർന്ന സ്വർണമാലയും ജോണിയുടെ മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബലാത്സംഗം, ഭീഷണിപ്പെടുത്തി മാല അപഹരിക്കൽ എന്നിവയടക്കമുള്ള വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്ത ജോണിയെ ചിറ്റൂർ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. 

പൊലീസ് പറയുന്നത്: 2 മാസമായി വിഷ്ണു എന്ന പേരിൽ ആൾമാറാട്ടം നടത്തി യുവതിയുമായി സമൂഹമാധ്യമത്തിലൂടെ ബന്ധം സ്ഥാപിച്ച ജോണി ഈ ബന്ധം ഭർത്താവിനെ അറിയിക്കുമെന്നു ഭീഷണിപ്പെടുത്തി ലോഡ്ജിലേക്കു വിളിച്ചുവരുത്തി പീഡിപ്പിച്ചു. അതിനു ശേഷം രണ്ടു പവൻ വരുന്ന സ്വർണമാലയുമായി മുങ്ങി. ആറാം തിയതിയാണു കേസിനാസ്പദമായ സംഭവം നടക്കുന്നത്. അന്നു രാത്രി കൊല്ലങ്കോട് പൊലീസിൽ യുവതി പരാതി നൽകി. ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ്, ചിറ്റൂർ ഡിവൈഎസ്പി ടി.കെ.ഷൈജു എന്നിവരുടെ മേൽനോട്ടത്തിൽ പൊലീസ് ഇൻസ്പെക്ടർ അമൃത് രംഗന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ നിരീക്ഷണ ക്യാമറകൾ പരിശോധിച്ച് സൈബർ സെൽ വഴി നീക്കം നടത്തി തിരുവനന്തപുരം തമ്പാനൂർ പൊലീസിന്റെ സഹായത്തോടെ ജോണിയെ നിരീക്ഷണത്തിലാക്കി. തുടർന്ന് അവിടെയെത്തി ജോണിയെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ സമൂഹമാധ്യമം വഴി കബളിപ്പിച്ചതും സ്ത്രീകളെ അപമാനിച്ചതുമായി കേസുകൾ ഇയാളുടെ പേരിലുള്ളതായി സ്ഥിരീകരിച്ചു. ‍

പൊലീസ് ഇൻസ്പെക്ടർ അമൃത് രംഗന്റെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫിസർമാരായ കെ.സസീമ, എം.ജിഷ, അബ്ദുൽ ഹക്കീം, രാജേഷ് തത്തമംഗലം, വി.ജിജേഷ്, സുനിൽകുമാർ, എസ്.രവി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. തമ്പാനൂർ എസ്ഐ സി.ടി.സുഭാഷ്, സീനിയർ സിപിഒ എസ്.ജിനു എന്നിവരാണ് ജോണിയെ നിരീക്ഷണത്തിലാക്കിയത്. വിവരങ്ങൾ ട്രാക്ക് ചെയ്ത് പാലക്കാട് സൈബർ സെല്ലിലെ സിപിഒ കെ.എം.ഷെബിനും സഹായിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com