ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ചെറിയ പ്ലാസ്റ്റിക് കുപ്പികൾ നിരോധിച്ചു
Mail This Article
ഒറ്റപ്പാലം∙ താലൂക്ക് ആശുപത്രിയിൽ ചെറിയ പ്ലാസ്റ്റിക് കുപ്പികൾക്കു സമ്പൂർണ നിരോധനം. പ്ലാസ്റ്റിക് നിരോധനമെന്ന ആശയം നടപ്പാക്കുന്നതിനു പുറമേ, ചെറിയ ബോട്ടിലുകൾ ആശുപത്രിയിലെ ശുചിമുറികളിൽ തള്ളപ്പെടുന്നതു മൂലം സംഭവിക്കാറുള്ള വലിയ മാലിന്യപ്രശ്നം കൂടി ഒഴിവാക്കാൻ ലക്ഷ്യമിട്ടാണു ക്രമീകരണം. വാർഡുകളിലും ഒപിയിലും ഉൾപ്പെടെ ചെറിയ കുപ്പികളിൽ വെള്ളം കൊണ്ടുപോകാൻ ജീവനക്കാർ അനുവദിക്കില്ല. അതേസമയം, വലിയ കുപ്പികളിൽ വെള്ളം കൊണ്ടുപോകുന്നതിനു നിലവിൽ തടസ്സമില്ല. എങ്കിലും പരമാവധി സ്റ്റീൽ ഗ്ലാസുകളും പാത്രങ്ങളും ഉപയോഗിക്കണമെന്നാണു നിർദേശം.
ശുചിമുറികളിലെ ക്ലോസറ്റുകളിൽ കുപ്പികൾ തള്ളപ്പെടുമ്പോൾ സെപ്റ്റിക് ടാങ്കുകളുമായി ബന്ധിപ്പിക്കപ്പെട്ട വലിയ പൈപ്പുകൾ അടയുന്നതു പതിവായ സാഹചര്യത്തിലാണു ക്രമീകരണം. വാർഡുകളിൽ വേസ്റ്റ് ബിന്നുകൾ ക്രമീകരിച്ചിട്ടുണ്ടെങ്കിലും ഇത് അവഗണിച്ചാണു ശുചിമുറികളിലെ ക്ലോസ്റ്റുകളിൽ കുപ്പികളും മറ്റു മാലിന്യങ്ങളും വ്യാപകമായി തള്ളുന്ന സാഹചര്യം. പൈപ്പുകൾ അടഞ്ഞും ടാങ്ക് നിറഞ്ഞും മാലിന്യപ്രശ്നം രൂപപ്പെടുമ്പോൾ വലിയ തുക ചെലവഴിച്ചാണു പ്രശ്നം പരിഹരിക്കാറുള്ളത്.
ഇവ വൃത്തിയാക്കുമ്പോൾ കുപ്പികൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വൻതോതിൽ പുറത്തെടുക്കാറുമുണ്ട്. സമീപകാലത്തു തന്നെ പലതവണ സമാനമായ രീതിയിൽ മാലിന്യപ്രശ്നമുണ്ടായി. മാലിന്യപ്രശ്നം പലപ്പോഴും ആശുപത്രി വളപ്പിനു പുറത്തേക്കു വ്യാപിക്കുന്ന സാഹചര്യം കൂടി പരിഗണിച്ചാണു പുതിയ ക്രമീകരണം. അതേസമയം, വലിയ കുപ്പികൾ ക്ലോസറ്റുകളിൽ തള്ളാൻ കഴിയില്ലെന്നിരിക്കെയാണ് ഇവയ്ക്ക് ഇളവ്.