പഴയ ഇരുമ്പു സാധനങ്ങൾ നൽകാമെന്ന് കരാർ തട്ടിപ്പ്; കരാർ ലംഘകർക്കൊപ്പം അഭിഭാഷകനെയും പ്രതി ചേർത്തു
Mail This Article
പട്ടാമ്പി ∙ പഴയ ഇരുമ്പു സാധനങ്ങൾ നൽകാമെന്ന കരാറിൽ മൂന്നരക്കോടി രൂപ തട്ടിയെന്ന കേസിൽ കരാർ ലംഘനം നടത്തിയവർക്കൊപ്പം കരാർ തയാറാക്കിയ അഭിഭാഷകനെയും പ്രതി ചേർത്ത പെലീസ് നടപടിയിൽ പ്രതിഷേധിച്ച് പട്ടാമ്പി ബാർ അസോസിയേഷൻ പൊലീസ് സ്റ്റേഷൻ മാർച്ചും ധർണയും നടത്തി. തൊഴിലിന്റെ ഭാഗമായി നിയമോപദേശം നൽകിയ അഡ്വ. പി. മനോജിനെ ക്രിമിനൽ കേസിൽ പ്രതി ചേർത്തതിൽ പ്രതിഷേധിച്ചായിരുന്നു അഭിഭാഷകരുടെ പൊലീസ് സ്റ്റേഷൻ ധർണ. ഇത്തരം പ്രവൃത്തികൾ അഭിഭാഷക വൃത്തിക്ക് മേലുള്ള കടന്നു കയറ്റ മാണെന്ന് ബാർ അസോസിയേഷൻ നേതാക്കൾ കുറ്റപ്പെടുത്തി. അഭിഭാഷകന് എതിരെയുള്ള കള്ളക്കേസ് പിൻവലിക്കാത്ത പക്ഷം ജില്ലാ ആസ്ഥാനത്തും തുടർന്ന് സംസ്ഥാനത്ത് മുഴുവനായും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചു. പട്ടാമ്പി ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. സി.എസ്. ശിവകുമാർ അധ്യക്ഷത വഹിച്ചു.
കേരള ബാർ കൗൺസിൽ അംഗം അഡ്വ. രാമൻ കുട്ടി തൃശൂർ ധർണ ഉദ്ഘാടനം ചെയ്തു. കേരള ബാർ കൗൺസിൽ അംഗം അഡ്വ. ശ്രീകുമാർ പാലക്കാട് മുഖ്യ പ്രഭാഷണം നടത്തി. പൊന്നാനി ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. മുഹമ്മദ് ശാഫി , തിരൂർ ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. മുജീബ്, വടക്കാഞ്ചേരി ബാർ അസോസിയേഷൻ സെക്രട്ടറി ദിനേശൻ, കോഴിക്കോട് ബാർ അസോസിയേഷൻ പ്രതിനിധി അഡ്വ. ധനഞ്ജയൻ, സീനിയർ അഭിഭാഷകരായ അഡ്വ. ടി. രാമനുണ്ണി, അഡ്വ. കെ. ടി. കൃഷ്ണദാസ്, അഡ്വ. സിനി, അഡ്വ. വിദ്യാധരൻ, അഡ്വ. വി.കെ. കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.
ഞ്ഞാങ്ങാട്ടിരി മേലേടത്ത് ജീജാ ഭായ് (48) ഭർത്താവ് ആർ എസ് എസ് എസ് മുൻ അഖിലേന്ത്യാ നേതാവ് കെ. സി. കണ്ണൻ (60)എന്നിവരെ കേസിൽ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബെംഗളൂരുവിൽ താമസിക്കുന്ന സുരേഷ് മുന്നാം പ്രതിയും കരാർ തയാറാക്കിയ പട്ടാമ്പിയിലെ അഭിഭാഷകൻ പി. മനോജ് കേസിൽ നാലാം പ്രതിയുമാണ്. ആൻ്ഡ്രാ പ്രദേശ് സ്വദേശി മധുസൂദന റെഡ്ഡിയുടെ പരാതിയിലാണ് പൊലീസ് നടപടി. പഴയ ഇരുമ്പ് സാധനങ്ങൾ നൽകാമെന്നേറ്റ് മൂന്നര കോടി കൈക്കലാക്കി ഇരുമ്പു നൽകുകയോ, തുക മടക്കി നൽകുകയോ ചെയ്തില്ലെന്നാണ് മധുസൂദന റെഡ്ഡിയുടെ പരാതി.