ADVERTISEMENT

അഗളി ∙ അട്ടപ്പാടി താവളം-മുള്ളി റോഡിലെ വേലംപടികയിൽ രാത്രി ടിപ്പർ ലോറിയിൽ കൊണ്ടുവരികയായിരുന്ന വൈക്കോൽ ലോഡിനു തീ പിടിച്ചു. വനം ആർആർടിയുടെ ഇടപെടലിൽ വൻ വിപത്ത് ഒഴിവായി.വ്യാഴം രാത്രി പന്ത്രണ്ടോടെയാണു സംഭവം. ആലത്തൂരിൽ നിന്നു പുതൂർ ചീരക്കടവിലെ സ്വകാര്യ കന്നുകാലി ഫാമിലേക്കു കൊണ്ടുപോവുകയായിരുന്ന വൈക്കോലാണു ടിപ്പർ ലോറിയിലുണ്ടായിരുന്നത്.

പാക്കുളം സ്വദേശി എസ്.മഹേഷിന്റേതാണു ലോറി. മഹേഷായിരുന്നു ഡ്രൈവർ. മഹേഷിന്റെ അളിയൻ താവളം സ്വദേശി വി.വിനോദ്, ഫാമിലെ ജോലിക്കാരൻ വാസു എന്നിവരും ഒപ്പമുണ്ടായിരുന്നു.വേലംപടികയ്ക്ക് അടുത്തെത്തിയപ്പോഴാണു വൈക്കോൽ ചുരുളിനു തീ പിടിച്ചത്. ഇതോടെ വാഹനം നിർത്തി. ഈ സമയത്തു കാട്ടാനയെ തുരത്താൻ പോവുകയായിരുന്ന പുതൂർ ഫോറസ്റ്റ് സ്റ്റേഷനിലെ ആർആർടി (വനം ദ്രുതപ്രതികരണ സംഘം) അംഗങ്ങൾ രക്ഷാ പ്രവർത്തനത്തിനു മുന്നിട്ടിറങ്ങി.

ഡ്രൈവറോടു വാഹനം മുന്നോട്ട് ഒാടിക്കാനും പുറകുഭാഗം ഉയർത്തി വൈക്കോൽ ചുരുളുകൾ റോഡിലേക്കു വീഴ്ത്താനും നിർദേശിച്ചു. ആർആർടി അംഗങ്ങളായ എസ്.സതീഷ്, എം.ഉണ്ണിക്കൃഷ്ണൻ, കെ.മാരിയപ്പൻ എന്നിവർ ലോറിയിൽ കയറി. സംഘത്തിലെ എം.പഴനി, കെ.മണികണ്ഠൻ, സ്വാമിനാഥൻ എന്നിവർ സഹായിച്ചു.

ആളുന്ന തീ വകവയ്ക്കാതെ വൈക്കോൽ ചുരുളുകൾ പുറത്തേക്കു തള്ളിയിടാനുള്ള ശ്രമത്തിനിടയിൽ സതീഷിന്റെ കയ്യിൽ നേരിയ പൊള്ളലേറ്റു. 20 മിനിറ്റോളം സാഹസികമായ രക്ഷാപ്രവർത്തനമാണ് ആർആർടി നടത്തിയത്. തീയാളുന്ന വാഹനം ഇവരുടെ നിർദേശമനുസരിച്ച് 300 മീറ്ററോളം ദൂരം മുന്നോട്ടോടിച്ച  മഹേഷും വിപത്തൊഴിവാക്കാൻ സഹായിച്ചു.ഇതിനിടെ ഫാമിലെ ജീവനക്കാരും പരിസരവാസികളും വാഹനങ്ങളിൽ വെള്ളവുമായെത്തി. പുതൂർ പൊലീസും കോങ്ങാട്ടു നിന്ന് അഗ്നിരക്ഷാ സേനയുമെത്തിയാണു വനത്തിലേക്കും കൃഷിയിടങ്ങളിലേക്കും പടരാതെ തീയണച്ചത്. ആനത്താരയ്ക്കടുത്താണു  വേലംപടിക.

രാത്രി 11.39 ആയിരുന്നു. വേലംപടികയിലെത്തുമ്പോൾ സൈഡിലെ ഗ്ലാസിലൂടെ പിന്നിൽ തീയാളുന്നതു കണ്ടു.ഉടൻ വണ്ടി നിർത്തി.ക്യാബിനിൽ കൂടെയുണ്ടായിരുന്ന വിനോദിനോടും വാസുവിനോടും പുറത്തിറങ്ങാൻ പറഞ്ഞു. കയർ അറുത്തു വൈക്കോൽചുരുളുകൾ പുറത്തു തള്ളാൻ ശ്രമിച്ചു. ഇതിനിടയിൽ തീപടർന്നു. എന്തുചെയ്യുമെന്നറിയാതെ പകച്ചു നിന്ന സമയത്താണു രക്ഷകരായി ആർആർടി സംഘം വന്നത്. പിന്നീട് അവരുടെ നിർദേശപ്രകാരമാണു പ്രവർത്തിച്ചത്. വണ്ടി വാങ്ങിയിട്ടു 2 മാസമേ ആയിട്ടുള്ളൂ.

മഞ്ചിക്കണ്ടിയിലും ചീരക്കടവിലും കാട്ടാനകളെ തുരത്തിയോടിച്ച ശേഷം ബൊമ്മിയാംപടിയിൽ കൃഷിയിടത്തിൽ കാട്ടാനയിറങ്ങി എന്ന വിവരം ലഭിച്ചതനുസരിച്ച് അങ്ങോട്ടു പോവുകയായിരുന്നു ഞങ്ങൾ. വേലംപടികയിലെത്തിയപ്പോൾ റോഡിൽ നിന്നുകത്തുന്ന ലോറി കണ്ടു. ഡ്രൈവറോടു വണ്ടി മുന്നോട്ട് എടുക്കാനും മറ്റുള്ളവരോട് ഓടിമാറാനും പറഞ്ഞു. ഞങ്ങൾ 3 പേർ ലോറിയിൽ കയറി. ബാക്കിയുള്ളവർ താഴെ നിന്നു നിർദേശങ്ങൾ നൽകി. കയ്യിലുള്ള കത്തിയും പാമ്പിനെ പിടിക്കാനുള്ള വടിയും ഉപയോഗപ്പെടുത്തിയായിരുന്നു രക്ഷാപ്രവർത്തനം.

ഇതിനു ശേഷം കാട്ടാനയെ തുരത്താൻ പോയി. പൊള്ളലേറ്റ സതീഷിനു പ്രഥമ ശുശ്രൂഷ നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com