അനധികൃത റേഷനരി: പാലക്കാട്ടെ കടകളിൽ വ്യാപക പരിശോധന
Mail This Article
പാലക്കാട് ∙ നഗരത്തിലെ മൊത്തവ്യാപാര കേന്ദ്രങ്ങളിൽ അനധികൃതമായി സൂക്ഷിച്ചിരിക്കുന്ന റേഷനരി, ഗോതമ്പ് എന്നിവ കണ്ടെത്തുന്നതിനായി പരിശോധന ശക്തമാക്കി ജില്ലാ സപ്ലൈ ഓഫിസ് അധികൃതർ. വ്യാപാര കേന്ദ്രങ്ങളിൽ വ്യാപകമായി അനധികൃത വിൽപന നടക്കുന്നതിന്റെ ഭാഗമായാണ് പരിശോധന. കുറഞ്ഞ വിലയ്ക്കു കിട്ടുന്ന തമിഴ്നാട് അരി ഉൾപ്പെടെ മാർക്കറ്റുകളിൽ എത്തിച്ച് ഇരട്ടി വിലയ്ക്കാണു വിൽക്കുന്നത്.
ഇങ്ങനെ വിൽക്കാനായി നഗരത്തിലെ പല മാർക്കറ്റുകളിലും അരി സൂക്ഷിച്ചിട്ടുണ്ടെന്ന സപ്ലൈ ഓഫിസർക്കു ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണു നടപടി. കഴിഞ്ഞ ദിവസം വലിയങ്ങാടി മാർക്കറ്റ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ റേഷനരി പിടികൂടിയിരുന്നു. ഇന്നലെ കല്ലേക്കാട് മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ 38 കിലോഗ്രാം ഗോതമ്പ് പിടിച്ചെടുത്തു. അവശ്യവസ്തു നിയമപ്രകാരം കേസെടുത്തു. പരിശോധനയിൽ എലപ്പുള്ളി റേഷനിങ് ഇൻസ്പെക്ടർ എസ്.രഞ്ജിത്ത്, ജില്ലാ സപ്ലൈ ഓഫിസ് ക്ലാർക്ക് എസ്.എൽ.ശ്രീലേഖ എന്നിവർ പങ്കെടുത്തു.