ADVERTISEMENT

ആദ്യ തിരഞ്ഞെടുപ്പിൽ രാജ്യത്തിനു രണ്ട് എംപിമാരെ സംഭാവന ചെയ്ത പാലക്കാടിന് 1962ലെ തിരഞ്ഞെടുപ്പേ‍ാടെ ദ്വയാംഗ പദവി ഇല്ലാതായി. 1957ൽ എംപിമാരായ പി.കുഞ്ഞനും വി.ഈച്ചരനുമാണ് 1962ൽ നേർക്കുനേർ മത്സരിച്ചത്. പി.കുഞ്ഞൻ വിജയിച്ചു.

ഉറപ്പുള്ള സീറ്റിൽ എ.കെ.ഗേ‍ാപാലൻ
1967ൽ ഇ.കെ.നായനാരാണു പാലക്കാട്ടു നിന്നു പാർലമെന്റിലെത്തിയത്. പാർലമെന്റിലേക്ക് നായനാരുടെ ഏകവിജയമായിരുന്നു അത്. 1969ൽ ഇഎംഎസ് സർക്കാർ വീണതിനെത്തുടർന്നുണ്ടായ രാഷ്ട്രീയ സംഭവവികാസങ്ങളിൽ ഇടതുപക്ഷം ദുർബലമായി. സിപിഎമ്മിനെ‍ാപ്പം നിന്നവരിൽ അഖിലേന്ത്യാ ലീഗ് ഒഴികെ മറ്റുള്ളവരെല്ലാം എതിർചേരിയിലെത്തി. ഈ സാഹചര്യത്തിൽ 1971ലെ തിരഞ്ഞെടുപ്പിൽ എകെജിയെ ഏതു മണ്ഡലത്തിൽ മത്സരിപ്പിക്കണമെന്നു പാർട്ടിയിൽ വലിയ ചർച്ച നടന്നു.

സുരക്ഷിത മണ്ഡലമെന്ന പരിഗണന പാലക്കാടിനു കിട്ടി. എകെജി ജയിച്ചു ലോക്സഭയിലെത്തിയപ്പോൾ അദ്ദേഹം മുൻപു ജയിച്ച കാസർകോട്ട് സ്ഥാനാർഥിയായ നായനാർ അന്നു കെഎസ്‌യു നേതാവായിരുന്ന രാമചന്ദ്രൻ കടന്നപ്പള്ളിയോടു തോറ്റു.

വിജയരാഘവൻമാർ നേർക്കുനേർ
1977ൽ പാലക്കാട് കോട്ടയിൽ കേ‍ാൺഗ്രസ് വിജയക്കെ‍ാടി നാട്ടി, എ.സുന്നാസാഹിബിലൂടെ. 1980ലെ തിരഞ്ഞെടുപ്പ് കേ‍ാൺഗ്രസിനു നിർണായകമായിരുന്നു. പിളർപ്പു കാരണം പശുവും കിടാവും ചിഹ്നം നഷ്ടപ്പെട്ടു. പിന്നീടു ചിഹ്നം കൈപ്പത്തിയായി.1977ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആലത്തൂരിൽ ഇഎംഎസിനെ വിറപ്പിച്ചു താരമായ വി.എസ്.വിജയരാഘവനെ പാലക്കാട്ടു മത്സരത്തിനിറക്കിയത് കെ.കരുണാകരനാണ്.

ജില്ലയിലെ സിപിഎമ്മിന്റെ കരുത്തനായ നേതാവ് ടി.ശിവദാസമേനോനായിരുന്നു എതിരാളി. വിഎസിനു വേണ്ടി ഇന്ദിരാഗാന്ധി പ്രചാരണത്തിനെത്തി. വിജയരാഘവനിലൂടെ കോൺഗ്രസ് മണ്ഡലം നിലനിർത്തി. അടുത്ത തിരഞ്ഞെടുപ്പിലും വി.എസ്. വിജയം നിലനിർത്തി. എന്നാൽ, 1989ലെ കടുത്ത മത്സരത്തിൽ, ഇപ്പേ‍ാൾ സിപിഎം പൊളിറ്റ്ബ്യൂറേ‍ാ അംഗമായ എ.വിജയരാഘവൻ അദ്ദേഹത്തെ അട്ടിമറിച്ചു. 1826 വേ‍ാട്ടുകൾക്കായിരുന്നു ജയം.

എസ്എഫ്ഐ ദേശീയ പ്രസിഡന്റായിരിക്കേയാണു വിജയരാഘവൻ സ്ഥാനാർഥിയായത്.തെ‍ാട്ടടുത്ത തവണ,1991ൽ വാശിയേ‍ാടെ രംഗത്തിറങ്ങിയ കേ‍‌ാൺഗ്രസ് വി.എസ്.വിജയരാഘവനിലൂടെ തന്നെ സീറ്റ് തിരിച്ചു പിടിച്ചു. എ. വിജയരാഘവനായിരുന്നു എതിരാളി.

 കൃഷ്ണദാസിന്റെ വിജയത്തേരോട്ടം
തുടർന്നിങ്ങോട്ട് ഏറെക്കാലം പാലക്കാട് സിപിഎമ്മിന്റെ കുത്തക മണ്ഡലമായിരുന്നു. ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റായി തിളങ്ങിനിന്നിരുന്ന സമയത്താണ് ഇപ്പോൾ സിപിഎം സംസ്ഥാന സമിതി അംഗമായ എൻ.എൻ.കൃഷ്ണദാസ് പാലക്കാട്ട് ആദ്യവിജയം നേടിയത്, 1996ൽ. 1998ലും 99ലും 2004ലും അദ്ദേഹം വിജയം ആവർത്തിച്ചു.

കൃഷ്ണദാസിനു പിന്നാലെ 2009ലും 2014ലും ഇപ്പേ‍ാഴത്തെ തദ്ദേശമന്ത്രി എം.ബി.രാജേഷ് പാലക്കാടിന്റെ ലോക്സഭാംഗമായി. രാജേഷിന്റെ ആദ്യമത്സരത്തിൽ എതിരാളിയായ കേ‍ാൺഗ്രസിന്റെ സതീശൻ പാച്ചേനി എൽഡിഎഫിന്റെ ഭൂരിപക്ഷം 1820 ആയി കുറച്ചു സിപിഎമ്മിനെ ഞെട്ടിച്ചു.

എന്നാൽ, അടുത്ത തിരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തിലധികം വേ‍ാട്ടിന്റെ ഭൂരിപക്ഷം നേടി എം.ബി.രാജേഷ് വിജയത്തിന്റെ തിളക്കം വർധിപ്പിച്ചു. യുഡിഎഫ് സ്ഥാനാർഥിയും ദേശീയതലത്തിൽ അറിയപ്പെടുന്ന സേ‍ാഷ്യലിസ്റ്റ് നേതാവുമായ എം.പി.വീരേന്ദ്രകുമാറിനെതിരെയായിരുന്നു ജയം. 

ആ തോൽവി യുഡിഎഫിൽ വലിയ പൊട്ടിത്തെറികളുണ്ടാക്കി.ആത്മവിശ്വാസത്തേ‍ാടെ, 2019ൽ മൂന്നാമൂഴത്തിനിറങ്ങിയ എം.ബി.രാജേഷിന് കേ‍ാൺഗ്രസിലെ വി.കെ.ശ്രീകണ്ഠനു മുൻപിൽ അടിപതറി. ബിജെപിയുടെ പ്രമുഖ നേതാവ് സി.കെ.പത്മനാഭനായിരുന്നു എൻഡിഎ സ്ഥാനാർഥി.നീണ്ട കാലത്തിനുശേഷം വീണ്ടും യുഡിഎഫ് പിടിച്ചെടുത്ത മണ്ഡലത്തിൽ രണ്ടാമത്തെ മത്സരത്തിനുള്ള തയാറെടുപ്പിലാണ് ശ്രീകണ്ഠൻ. ഇടതു സ്ഥാനാർഥിയെ അറിയാനിരിക്കുന്നതേയുള്ളൂ. 

മണ്ഡലത്തിൽ ബിജെപിയുടെ ക്രമാനുഗത വളർച്ച ഇരുമുന്നണികളുടെയും വിജയത്തെ സ്വാധീനിക്കുന്ന ഘടകമായി. സ്ഥാനാർഥിത്വം ഉറപ്പിച്ച പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ തിരഞ്ഞെടുപ്പു കമ്മിറ്റി ഒ‍ാഫിസ് തുറന്നു പദയാത്ര ആരംഭിച്ചു.

പാലക്കാട് ലേ‍‍ാക്സഭാ മണ്ഡലം വിജയികൾ  
വർഷം വിജയി ഭൂരിപക്ഷം
∙1957 പി.കുഞ്ഞൻ (സിപിഐ), വി.ഈച്ചരൻ (ഇന്ത്യൻ നാഷനൽ കേ‍ാൺഗ്രസ്)
∙1962 പി.കുഞ്ഞൻ (സിപിഐ) -72335
∙1967 ഇ.കെ.നായനാർ (സിപിഎം) -67358
∙1971എ.കെ.ഗേ‍ാപാലൻ (സിപിഎം)-52256
∙1977 എ.കെ.സുന്നാസാഹിബ് (കോൺ)-12088
∙1980 വി.എസ്.വിജയരാഘവൻ (കോൺ)-38,153
∙1984 വി.എസ്.വിജയരാഘവൻ (കോൺ)-34153
∙1989 എ.വിജയരാഘവൻ (സിപിഎം)-1286
∙1991 വി.എസ്.വിജയരാഘവൻ (കോൺ)-15,768
∙1996 എൻ.എൻ.കൃഷ്ണദാസ് (സിപിഎം)-23,423
∙1998 എൻ.എൻ.കൃഷ്ണദാസ് (സിപിഎം)-25,022
∙1999 എൻ.എൻ.കൃഷ്ണദാസ് (സിപിഎം)-30,767
∙2004– എൻ.എൻ.കൃഷ്ണദാസ് (സിപിഎം)-98,158
∙2009 എം.ബി.രാജേഷ് (സിപിഎം)-1820
∙2014 എം.ബി.രാജേഷ് (സിപിഎം)-1,05,300
∙2019 വി.കെ.ശ്രീകണ്ഠൻ (കേ‍ാൺ)-11,637

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com