ട്രെയിൻ യാത്രക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചവർ അറസ്റ്റിൽ
Mail This Article
ഷൊർണൂർ ∙ ട്രെയിൻ യാത്രക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ രണ്ടുപേർ അറസ്റ്റിലായി. മലപ്പുറം ചെറുക്കാവ് കണ്ടംകിഴക്കയിൽ അജിത് (23), കോഴിക്കോട് കൊടുവള്ളി വാവാട് മുട്ടമ്മൽ വീട്ടിൽ ഫസുറുദ്ദീൻ (24) എന്നിവരെയാണു ഷൊർണൂർ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം കുളപ്പറമ്പ് കിഴക്കേ പാണ്ടിക്കാട് മുഹമ്മദ് ഷഹാദിന്റെ പരാതിയിലാണ് നടപടി.
ഷൊർണൂർ ജംക്‌ഷൻ റെയിൽവേ സ്റ്റേഷനിൽ ഇന്നലെ പന്ത്രണ്ടരയോടെയാണു മോഷണം. ആറാം നമ്പർ പ്ലാറ്റ്ഫോമിൽ ട്രെയിൻ കാത്തിരിക്കുന്നതിനിടെ ഐഫോൺ മോഷ്ടിച്ചെന്നാണു പരാതി. അന്വേഷണത്തിൽ മണിക്കൂറുകൾക്കകം ഇരുവരെയും പൊലീസ് പിടികൂടി. ഇവരുടെ കയ്യിൽനിന്നു ഫോൺ കണ്ടെടുത്തതായി റെയിൽവേ പൊലീസ് അറിയിച്ചു.
അജിത്തിന്റെ പേരിൽ മോഷണം, പോക്സോ, പിടിച്ചുപറി, കഞ്ചാവു കടത്ത് ഉൾപ്പെടെ പതിനെട്ടോളം കേസുകളുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, തൃശൂർ ജില്ലകളിലായാണു കേസുകൾ. കളവ്, കഞ്ചാവ് കടത്ത്, സ്ത്രീകളെ ശല്യം ചെയ്യൽ, പോക്സോ ഉൾപ്പെടെ 17 കേസുകളിൽ പ്രതിയാണ് ഫസുറുദ്ദീനെന്നു പൊലീസ് അറിയിച്ചു.
കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണു കേസുകൾ. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു. റെയിൽവേ പൊലീസ് എസ്ഐ അനിൽ മാത്യുവിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.