തിരുപ്പൂരിൽ ഡെങ്കിപ്പനി പടരുന്നു

Mail This Article
തിരുപ്പൂർ∙ ജില്ലയിൽ ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രത നിർദേശം നൽകി പ്രതിരോധ നടപടികൾ ശക്തമാക്കി. ഇതിന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ വൈദ്യപരിശോധന ക്യാംപ് ആരംഭിച്ചു. ഡെങ്കിപ്പനി രോഗലക്ഷണങ്ങളുമായി ഒട്ടേറെ പേർ ആശുപത്രികളിൽ ചികിത്സയ്ക്കായി എത്തിയതോടെ ചികിത്സയും മരുന്നിന്റെ ലഭ്യതയും ഉറപ്പാക്കുൻ ജില്ലാ ഭരണകൂടം ആശുപത്രികൾക്ക് നിർദ്ശം നൽകി. രോഗലക്ഷണം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തി പരിശോധന നടത്തി ചികിത്സ തേടണമെന്നും കൊതുക് നിർമാർജന പ്രവർത്തനങ്ങളിൽ പങ്കാളികളാവണമെന്നും ആരോഗ്യ വകുപ്പ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്തണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ജില്ലയിലെ കാങ്കയത്തിന് സമീപം നത്തകാടയൂരിൽ കൊക്കുമടയിൽ സർക്കാർ ഹൈസ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിയായ 16 വയസുകാരൻ ഡെങ്കിപ്പനി ബാധിച്ച് ഈറോഡ് സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച സംഭവം പ്രദേശത്ത് ആശങ്കയ്ക്ക് കാരണമായി.