ADVERTISEMENT

പാലക്കാട് ∙ ശല്യക്കാരായ കാട്ടുപന്നികളെ ഉപാധികളോടെ വെടിവച്ചു കൊല്ലാനുള്ള അനുമതി ലഭിച്ചതു മുതൽ നാലു വർഷം കൊണ്ടു ജില്ലയിൽ ഇതുവരെ 2,736 കാട്ടുപന്നികളെ കൊന്നതായി വനംവകുപ്പ്. എന്നാൽ കാട്ടുപന്നികൾക്കു നാട്ടിൽ ഒരു കുറവും വന്നിട്ടില്ലെന്നു കർഷകർ. അനുമതി ലഭിച്ച 2020 മേയ് മുതൽ ആദ്യ ഒരു വർഷം ആകെ 196 കാട്ടുപന്നികളെ മാത്രമാണു കൊല്ലാനായത്. ഉത്തരവിലെ സങ്കീർണതകളായിരുന്നു പ്രശ്നം. മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയ ശേഷം 2022ൽ 9,85 പന്നികളെയും കഴിഞ്ഞ വർഷം 1,555 എണ്ണത്തെയും കൊന്നു. കാട്ടുപന്നികളെ കൊല്ലാനുള്ള അനുമതി അടുത്ത വർഷം മേയ് 27 വരെ നീട്ടിയതു പ്രതീക്ഷ നൽകുന്നതാണെന്നും കർശനമായി നടപ്പാക്കണമെന്നും കർഷകർ പറഞ്ഞു. പട്ടാമ്പി നഗരസഭ പരിധിയിൽ 250 കാട്ടുപന്നികളെയും ഒറ്റപ്പാലത്തു 175 എണ്ണത്തിനെയും കൊന്നു.

അതേസമയം കാട്ടുപന്നികൾ ഏറെ ശല്യമുണ്ടാക്കുന്ന മലമ്പുഴയിലും ധോണിയിലും കാര്യമായ നടപടികളുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. ഇവിടങ്ങളിൽ അൻപതിൽ താഴെ പന്നികളെ മാത്രമാണു കൊന്നത്. കാട്ടുപന്നികളുടെ എണ്ണത്തെ സംബന്ധിച്ചു വനംവകുപ്പിന്റെ കൈവശം കൃത്യമായ കണക്കുകളില്ല. എന്നാൽ മൂന്നു വർഷത്തിനിടെ പത്തിരട്ടിയിലേറെ വർധനയുണ്ടായതായി പറയുന്നു. കാട്ടുപന്നികളുടെ എണ്ണം സംബന്ധിച്ചു സർക്കാരിനു റിപ്പോർട്ട് നൽകാൻ വനം പ്രിൻസിപ്പൽ സെക്രട്ടറി 2022ൽ നിർദേശിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല. വളരെ പെട്ടെന്നു പെറ്റുപെരുകുന്നതിനാൽ കാട്ടുപന്നികളുടെ കണക്കു ശേഖരിക്കുന്നതു പ്രായോഗികമല്ലെന്നാണു വനംവകുപ്പ് സർക്കാരിനെ അറിയിച്ചത്. 

69 വില്ലേജുകൾ  ഹോട്ട് സ്പോട്ട്
ജില്ലയിൽ കാട്ടുപന്നിശല്യം രൂക്ഷമായ 69 വില്ലേജുകൾ ഹോട്ട് സ്പോട്ട് പട്ടികയിലുണ്ടെന്നു വനംവകുപ്പ്. കാട്ടുപന്നിയെ ക്ഷുദ്രജീവിയാക്കി പ്രഖ്യാപിക്കുന്നതു പരിശോധിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിർദേശ പ്രകാരം 2021ൽ സംസ്ഥാന സർക്കാർ തയാറാക്കിയ പട്ടികയിലാണ് ഈ കണക്ക്. അട്ടപ്പാടി താലൂക്കിലെ എല്ലാ വില്ലേജുകളും പാലക്കാട് താലൂക്കിലെ 16 വില്ലേജുകളും ഹോട്ട് സ്പോട്ട് പട്ടികയിലുണ്ട്. കാട്ടാന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കൃഷി നശിപ്പിക്കുന്ന കൂട്ടത്തിൽ രണ്ടാമനാണു കാട്ടുപന്നി. മയിൽ മൂന്നും കുരങ്ങൻ നാലും സ്ഥാനത്തുണ്ട്. 

വെടി വയ്ക്കാൻ ആളെ കിട്ടാനില്ല
കാട്ടുപന്നികളെ വെടിവയ്ക്കാൻ ആളെ കിട്ടാനില്ലെന്നാണ് ഓണററി വൈൽഡ് ലൈഫ് വാർഡൻമാരുടെ ചുമതല നൽകിയിട്ടുള്ള തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ പറയുന്നത്. പ്രതിഫലം കുറവായതിനാൽ ആണിത്. തോക്ക് ലൈസൻസും വനംവകുപ്പിന്റെ പരിശീലനം ലഭിച്ചവർക്കും പന്നിയെ വെടിവയ്ക്കാം. 1,000 രൂപയാണു പ്രതിഫലമായി ലഭിക്കുക. വെടിവയ്ക്കാൻ പോകുമ്പോൾ പന്നി ഒരു സ്ഥലത്തു നിന്നു മറ്റു സ്ഥലങ്ങളിലേക്കു മാറി കൊണ്ടിരിക്കും. ഇതിനായി പല ദിവസം കുറെ ദൂരം യാത്ര ചെയ്യേണ്ടി വരുമെന്നാണു തോക്ക് ലൈസൻസുള്ളവർ പറയുന്നത്. 

കൃഷിനാശം
നാലു വർഷത്തിനിടെ കാട്ടുപന്നികളുടെ ശല്യം കാരണം ജില്ലയിൽ നെൽക്കൃഷി ഉൾപ്പെടെ 176 ഏക്കർ കൃഷി നശിച്ചതായി വനംവകുപ്പിന്റെ രേഖകളിലുണ്ട്. 80 കർഷകർക്കാണു നഷ്ടമുണ്ടായത്. അട്ടപ്പാടി, മലമ്പുഴ, ഒറ്റപ്പാലം, മണ്ണാർക്കാട് മേഖലകളിലാണു കൂടുതലും. കാട്ടുപന്നിയെ ഇടിച്ചു 8 വാഹന യാത്രക്കാർ മരിച്ചു. 11 പേർക്കു പരുക്കേറ്റു. 2021ൽ മലമ്പുഴയിൽ കാട്ടുപന്നി ആക്രമണത്തിൽ റബർ ടാപ്പിങ് തൊഴിലാളിക്കു ഗുരുതര പരുക്കേറ്റിരുന്നു. കാട്ടുപന്നി കിണറ്റിൽ വീണ് ശുദ്ധജലം മുടങ്ങിയ സംഭവങ്ങളും വേലി തകർത്ത സംഭവങ്ങളും ഒട്ടേറെ. 

പ്രളയശേഷം 
2018ലെ പ്രളയത്തിനു ശേഷം കാട്ടുപന്നികൾ ജനവാസ മേഖലയിലെത്തുന്നതു കൂടിയതായി റിപ്പോർട്ടുണ്ട്. ഇവ നാട്ടിൽ തന്നെ പ്രസവിക്കുന്നുണ്ടെന്നും വനംവകുപ്പിന്റെ റിപ്പോർട്ടുണ്ട്. നാട്ടിലിറങ്ങിയ പന്നികൾ തിരികെ കാട്ടിലേക്കു പോകുന്നുമില്ല. നാട്ടിൽ ഇഷ്ടം പോലെ ഭക്ഷണവും വെള്ളവും ലഭിക്കുന്നതിനാലാണിതെന്നാണു റിപ്പോർട്ട്. 

ക്ഷുദ്രജീവിയായില്ല
കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം വർഷങ്ങളായി കേന്ദ്രം അവഗണിക്കുകയാണ്.  എന്നാൽ, മനുഷ്യജീവനും കൃഷിക്കും ഭീഷണിയാകുന്ന കാട്ടുപന്നികളെ അതതു തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കു ക്ഷുദ്രജീവികളായി പ്രഖ്യാപിച്ച് അവയെ കൊല്ലാൻ അനുമതി നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com