സിദ്ധാർഥന്റെ മരണം: പ്രതി അഖിലിന്റെ പിതാവിന്റെ രാജി ആവശ്യപ്പെട്ടു മാർച്ച്; സംഘർഷം
Mail This Article
കൊപ്പം ∙ വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതി അഖിലിന്റെ പിതാവും പഞ്ചായത്ത് അംഗവുമായ വേലായുധന്റെ രാജി ആവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ പൊലീസുമായി ഉന്തും തള്ളും. അഖിലിന് ഒളിവിൽ കഴിയാൻ കൊപ്പം പഞ്ചായത്തംഗവും സിപിഎം നേതാവുമായ പിതാവു സഹായം നൽകിയെന്ന് ആരോപിച്ചായിരുന്നു മാർച്ച്. പഞ്ചായത്ത് ഓഫിസിനു മുന്നിൽ പൊലീസ് തടഞ്ഞെങ്കിലും പ്രവർത്തകർ ഓഫിസിലേക്കു തള്ളിക്കയറി. പഞ്ചായത്ത് അധ്യക്ഷന്റെ ഓഫിസിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഓഫിസിൽ കയറിയ പ്രവർത്തകർക്കുനേരെ പൊലീസ് ലാത്തി വീശി. തുടർന്ന് കൊപ്പം പഞ്ചായത്ത് ഓഫിസിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ സംഗമം നടത്തി.
സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ.ഫാറൂഖ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ജയശങ്കർ കൊട്ടാരത്തിൽ അധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.രാധാകൃഷ്ണൻ, ഷാഫി കാരക്കാട്, എം.സി.മുഹ്സിൻ, ജമാൽ മപ്പാട്ടുകര, നിസാർ മപ്പാട്ടുകര, നബീൽ വണ്ടുംതറ, മൻസൂർ കൊപ്പം, ശഹീം വിളയൂർ, ശിബിൽ മുളയൻകാവ്, റിയാസ് വിളത്തൂർ, പി.കെ.അനസ്, ജസീർ കോഴിക്കോട്ടിരി, എ.സജീവ് കുമാർ, എ.കെ.മുസ്തഫ, ടി.കെ.ഷുക്കൂർ, അനിൽ പുലശ്ശേരി, കുട്ടാപ്പു എടപ്പലത് എന്നിവർ നേതൃത്വം നൽകി.