കുഴിച്ച് കുഴിച്ച് കുഴിക്കെണി; വാഹനങ്ങൾ കുഴിയിൽ വീഴുന്നത് പതിവ്
Mail This Article
ഒറ്റപ്പാലം∙ കാഴ്ചയിൽ ചെറിയ കുഴിയാണെങ്കിലും സെൻഗുപ്ത റോഡിലെ കുഴി പതിവായി അപകടങ്ങൾക്കു വഴിയൊരുക്കുന്നു. വഴിയിൽ കുഴിയുണ്ടെന്നു മനസ്സിലാക്കാതെ പലരും ഈ കെണിയിൽ വീഴുന്നു. ഒറ്റപ്പാലം ടൗണിൽ ഏർപ്പെടുത്തിയിട്ടുള്ള വൺവേ സംവിധാനത്തിന്റെ ഭാഗമായ, സെൻഗുപ്ത റോഡ് നഗരസഭയുടെ അധീനതയിലാണ്. ‘വൺവേ’യുടെ ഭാഗമായി പാലക്കാട്-കുളപ്പുള്ളി റോഡിൽനിന്നു ചെർപ്പുളശ്ശേരി റോഡിലേക്കു വാഹനങ്ങളെ തിരിച്ചു വിടുന്ന പാതയാണിത്. ഭാരവാഹനങ്ങൾ കടന്നു പോകുന്ന റോഡ്. ജല അതോറിറ്റിയുടെ പൈപ് ലൈൻ പൊട്ടിയതിന്റെ ഭാഗമായി രൂപപ്പെട്ടതാണു റോഡിലെ കുഴി. ഇതു പലപ്രാവശ്യം മണ്ണിട്ടു നികത്തിയിട്ടുണ്ടെങ്കിലും ശാശ്വത പരിഹാരം ഉണ്ടായിട്ടില്ല. ഇരുചക്ര വാഹനങ്ങളാണ് കൂടുതലായും അപകടത്തിൽ പെടുന്നത്.
ഏതാനും മാസം മുൻപ്, റോഡിലെ കുഴിയിൽ വീണ കാർ, ആക്സിൽ ഒടിഞ്ഞ് മണിക്കൂറുകളോളം വഴിയിൽ കിടന്നതു ‘മനോരമ’ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു ശേഷവും സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നു പരിസരവാസികൾ പറയുന്നു. താലൂക്ക് ആശുപത്രിയിൽനിന്ന് രോഗികളെ വഹിച്ചു പോകുന്ന ആംബുലൻസുകളുടെ സഞ്ചാരപാത കൂടിയാണിത്. തട്ടിക്കൂട്ട് കുഴിയടയ്ക്കലിനു പകരം വാഹന ഗതാഗതം സുഗമമാക്കാൻ റോഡിലെ കുഴി അടയ്ക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.