പ്രചാരണം ശക്തമാക്കി വിജയരാഘവൻ
Mail This Article
പട്ടാമ്പി ∙ പാലക്കാട് ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എ. വിജയരാഘവൻ നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തി. രാവിലെ വല്ലപ്പുഴ പഞ്ചായത്ത് എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തോടെയായിരുന്നു തുടക്കം. എ.കെ. ദേവദാസ് അധ്യക്ഷത വഹിച്ചു. കെ.സി. അബ്ദുറഹ്മാൻ, പി. സന്തോഷ്, കെ.അബ്ദുൽ നാസർ എന്നിവർ പ്രസംഗിച്ചു.
വല്ലപ്പുഴ, ഓങ്ങല്ലൂർ, കൊപ്പം, മുതുതല പഞ്ചായത്തുകളിലെ 34 കേന്ദ്രങ്ങളിൽ സ്ഥാനാർഥി എത്തി. കുടുംബ സംഗമങ്ങൾ, കുടുംബ യോഗങ്ങൾ, ബൂത്ത് കൺവൻഷനുകൾ, ബൂത്ത് ഓഫിസുകളുടെ ഉദ്ഘാടനങ്ങൾ തുടങ്ങിയവ സ്ഥാനാർഥി എ.വിജയരാഘവൻ നിർവഹിച്ചു. വല്ലപ്പുഴയിൽ ചെറുകോട് കോയപ്പടി ആനക്കല്ല് കോളനി, ചെറുകോട് ഇൗത്തപ്പടി വട്ടപ്പറമ്പിൽ, മംഗലത്തൊടി, ചേരിക്കല്ല് ഇഎംഎസ് മന്ദിരം, ചൂരക്കോട് പഞ്ചാരത്തുപടി എന്നിവിടങ്ങളിലെത്തി വോട്ടഭ്യർഥിച്ചു. തുടർന്ന് ചൂരക്കോട് മേക്കാട്ടുമനയിലും എത്തി. ഓങ്ങല്ലൂർ പഞ്ചായത്തിലെ തൊണ്ടിയന്നൂരിലെ സ്വീകരണ കേന്ദ്രത്തിൽ എത്തിയ സ്ഥാനാർഥി 2022-ലെ കഥകളി സംഗീതത്തിന് കേരള കലാമണ്ഡലം പുരസ്കാരം ലഭിച്ച കലാമണ്ഡലം പാറയിൽ മന നാരായണൻ നമ്പൂതിരിയെ അനുമോദിച്ചു.
പൂവക്കോട് പെരുമ്പിലാവിൽപ്പടി, കൂട്ടായിത്തെരുവ്, കൊണ്ടൂർക്കര, കൊള്ളിപ്പറമ്പ്, പേരോക്കര, താമാനിക്കര എന്നിവിടങ്ങളിൽ വോട്ടർമാരെ കണ്ടു. കൊണ്ടൂർക്കരയിൽ വിവിധ പാർട്ടികളിൽ നിന്നു രാജിവച്ച് സിപിഎമ്മുമായി സഹകരിച്ചു പ്രവർത്തിക്കാൻ തയാറായവരെ എ. വിജയരാഘവൻ മാലയിട്ട് സ്വീകരിച്ചു. അണ്ടലാടി മനയിൽ എത്തിയ സ്ഥാനാർഥിയെ വിവിധ ക്ഷേത്രങ്ങളിലെ തന്ത്രി അണ്ടലാടി കിരാതമൂർത്തി നമ്പൂതിരിപ്പാട്, ഭാര്യ രമാദേവി അന്തർജനം, മകൻ വാസുദേവൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് കൊട്ടത്തറ, കർക്കിടകച്ചാൽ, കാരമണ്ണ എന്നിവിടങ്ങളിലും വോട്ടഭ്യർഥിച്ചു.
കൊപ്പം പഞ്ചായത്തിലെ ആമയൂർ, നെടുമ്പ്രക്കാട്, മണ്ണേങ്ങോട്, കൊപ്പം നോർത്ത്, പുലാശേരി, മാപ്പിളത്തൊടി, മേൽമുറി പൊക്കി പള്ളിയാലിൽ, മേൽമുറി, മുതുതല പഞ്ചായത്തിലെ പറക്കാട്, കോതളം, ആണ്ടാത്ത്, തടത്തിൽ പടി, ചീതപ്പുറം, ചെറുശ്ശേരി, പെരുമുടിയൂർ, പെരുമുടിയൂർ നമ്പ്രം എന്നിവിടങ്ങളിലായിരുന്നു എത്തി. നിയോജകമണ്ഡലം മണ്ഡലം കമ്മിറ്റി ചെയർമാൻ മുഹമ്മദ് മുഹസിൻ എം എൽ എ, ജനറൽ കൺവീനർ എൻ.പി. വിനയകുമാർ, ഐ എൻ എൽ സംസ്ഥാന സെക്രട്ടറി അഷറഫലി വല്ലപ്പുഴ, സിപിഎം ജില്ലാ കമ്മിറ്റി അംഗം ടികെ.നാരായണദാസ്, പി.സുന്ദരൻ, ഏരിയ സെക്രട്ടറി ടി ഗോപാലകൃഷ്ണൻ, കെ സി അബ്ദുറഹ്മാൻ(സിപിഐ), ടി അനൂപ് വല്ലപ്പുഴ (എൻസിപി), എന്നിവരും സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു.