പ്രധാനമന്ത്രിയുടെ റോഡ് ഷോ 19ന് പാലക്കാട് നഗരത്തിൽ; രാവിലെ 9 മുതൽ ഗതാഗത നിയന്ത്രണം
Mail This Article
പാലക്കാട് ∙ ബിജെപിയുടെ തിരഞ്ഞെടുപ്പു പ്രചാരണാർഥം പ്രധാനമന്ത്രി നരേന്ദ്രമോദി 19നു പാലക്കാട് നഗരത്തിൽ റോഡ് ഷോ നടത്തും. കോട്ടമൈതാനം അഞ്ചുവിളക്കിൽ നിന്നു തുടങ്ങി സുൽത്താൻപേട്ട വഴി പാലക്കാട് ഹെഡ് പോസ്റ്റ് ഓഫിസ് റോഡ് വരെയാണു റോഡ് ഷോ. രാവിലെ പത്തോടെ റോഡ് ഷോ ആരംഭിക്കും.
മേഴ്സി കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രി അവിടെ നിന്നു റോഡ് മാർഗം കോട്ടമൈതാനത്ത് എത്തും. തുടർന്നു റോഡ് ഷോ ആരംഭിക്കും. രാവിലെ ഒൻപതു മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും. യാത്രക്കാർക്കുള്ള വിശദ നിർദേശങ്ങൾ ഇന്നു പുറപ്പെടുവിക്കുമെന്നു പൊലീസ് അറിയിച്ചു.പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു മുന്നോടിയായി ഉന്നതതല പ്രത്യേക സുരക്ഷാ സംഘം ഇന്നലെ നഗരത്തിൽ പരിശോധന നടത്തി.
മേഴ്സി കോളജ് ഗ്രൗണ്ട്, കെട്ടിടം, കോട്ടമൈതാനം റൂട്ട്, കോട്ടമൈതാനം ക്രിക്കറ്റ് ഗ്രൗണ്ട്, അഞ്ചുവിളക്കു മുതൽ ഹെഡ് പോസ്റ്റ് ഓഫിസ് വരെയുള്ള റോഡ് ഭാഗങ്ങളിലാണു പരിശോധന നടത്തിയത്. പ്രധാനമന്ത്രിയുടെ പ്രത്യേക സുരക്ഷാ സംഘത്തോടൊപ്പം ജില്ലാ കലക്ടർ ഡോ.എസ്.ചിത്ര, ഡിഐജി അജിതാ ബീഗം, ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ്, സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം എസ്പി പി.വാഹിദ്, പാലക്കാട് എഎസ്പി അശ്വതി ജിജി ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
അവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാനുള്ള അനുബന്ധ വഴികളിലും സംഘം പരിശോധന നടത്തി.ബിജെപി സംസ്ഥാന ട്രഷററും പാലക്കാട് നഗരസഭ ഉപാധ്യക്ഷനുമായ ഇ.കൃഷ്ണദാസ്, ജില്ലാ പ്രസിഡന്റ് കെ.എം.ഹരിദാസ് എന്നിവരും സുരക്ഷാ സംഘത്തോട് ആശയവിനിമയം നടത്തി.അഞ്ചുവിളക്ക്–പാലക്കാട് ഹെഡ് പോസ്റ്റ് ഓഫിസ് റോഡിൽ ജനങ്ങൾക്കു നിൽക്കാനുള്ള ഭാഗം ബാരിക്കേഡ് ഉപയോഗിച്ചു വേർതിരിക്കും.
കോയമ്പത്തൂരിലെ റോഡ് ഷോ 2 കിലോമീറ്ററാക്കി ചുരുക്കി
പ്രധാനമന്ത്രി നരേന്ദ്രമോദി കോയമ്പത്തൂരിൽ നടത്തുന്ന റോഡ് ഷോ 2 കിലോമീറ്റർ ആയി വെട്ടിക്കുറച്ചു. പൊലീസിന്റെ നിർദേശാനുസരണമാണു ദൂരം കുറച്ചത്. ഇതോടെ 2 മണിക്കൂർ നീളുമെന്നു കരുതിയിരുന്ന റോഡ് ഷോ ഒരു മണിക്കൂറാകും.കർണാടകയിലെ ഷിമോഗയിൽ നിന്നു വിമാനത്തിൽ തിങ്കളാഴ്ച വൈകിട്ട് 5.30ന് നരേന്ദ്രമോദി കോയമ്പത്തൂരിൽ എത്തും. 5.45നു റോഡ് ഷോ തുടങ്ങും.
റോഡ് ഷോയ്ക്കു ശേഷം കോയമ്പത്തൂർ റേസ് കോഴ്സിലെ സർക്കാർ ഗെസ്റ്റ് ഹൗസിൽ താമസിക്കുന്ന അദ്ദേഹം ചൊവ്വാഴ്ച രാവിലെ 9.45ന് ഹെലികോപ്റ്ററിൽ പാലക്കാട്ടേക്കു തിരിക്കും. പാലക്കാട്ടെ പരിപാടിക്കു ശേഷം സേലത്തു നടക്കുന്ന യോഗത്തിലും പങ്കെടുത്ത ശേഷമേ ഡൽഹിയിലേക്കു മടങ്ങൂ.