മലയോരം ഇടിച്ചുനിരത്തുന്നു; നടപടിയില്ല, പിഴ മാത്രം
Mail This Article
വടക്കഞ്ചേരി∙ മലയോര മേഖലയില്‍ വ്യാപകമായി കുന്നിടിക്കലും മണ്ണ് കടത്തും നടക്കുമ്പോള്‍ അധികൃതര്‍ കണ്ണടയ്ക്കുന്നു. റവന്യു വകുപ്പ് വടക്കഞ്ചേരി 1 വില്ലേജ് ഓഫിസര്‍ ടി.എസ്.ശ്രീകലയുടെ നേതൃത്വത്തില്‍ കഴിഞ്ഞ 6 മാസത്തിനുള്ളില്‍ മാത്രം അനധികൃത മണ്ണെടുപ്പിന് 30 ലക്ഷം രൂപയുടെ പിഴ ഈടാക്കി. എന്നാല്‍ രാത്രി സമയങ്ങളിലും അവധി ദിവസങ്ങളിലും വടക്കഞ്ചേരി, തേനിടുക്ക്, കരിങ്കുന്ന്, പന്നിയങ്കര, ചുവട്ടുപാടം മേഖലകളിൽ നിന്ന് വ്യാപകമായി മണ്ണും കല്ലും കടത്തുന്നു. കഴിഞ്ഞ ദിവസം വടക്കഞ്ചേരി കരിങ്കുന്നില്‍ അനുമതിയില്ലാതെ കുന്ന് ഇടിച്ചു നിരത്തിയതിന് മണ്ണ് മാന്തിയന്ത്രവും ടിപ്പറുകളും വില്ലേജ് അധികൃതര്‍ പിടികൂടിയിരുന്നു.
ആറുവരിപ്പാതയിൽ കുതിരാന്‍ തുരങ്കത്തിന്റെ നിർമാണം മാത്രമാണിപ്പോൾ നടക്കുന്നത്. എന്നാൽ എൻഎച്ച്എഐ വർക്ക് എന്ന ബോർഡ് വച്ച് കുന്നിടിച്ചുനിരത്തി അയൽ ജില്ലകളിലേക്ക് വൻതോതിൽ മണ്ണും കല്ലും കടത്തുന്നതായി നാട്ടുകാര്‍ ആരോപിച്ചു. ദേശീയപാത നിര്‍മാണ കമ്പനി വിവിധ ഭാഗങ്ങളില്‍ നിന്ന് മണ്ണ് കടത്തിയതിന് 22 ലക്ഷം രൂപയാണ് പിഴ ഈടാക്കിയത്. ജിയോളജിക്കൽ വകുപ്പും പൊലീസും ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.
ദേശീയപാതയുടെ വികസനത്തിന് വിനിയോഗിക്കാൻ ജില്ലാ ജിയോളജിക്കൽ അധികൃതരുടെ അനുമതിയോടെ തേനിടുക്കിൽ മൂന്ന് കുന്നുകൾ ഇടിച്ച് മണ്ണെടുത്തിരുന്നു. മേഖലയിൽ പല ക്വാറികളും നിയമം ലംഘിച്ചാണ് പ്രവർത്തിക്കുന്നതെന്നും ആരോപണമുണ്ട്. വടക്കഞ്ചേരി ടൗണിലും പരിസരങ്ങളിലും ഏക്കറുകണക്കിന് നെൽപാടം നികത്തിക്കഴിഞ്ഞു. പരാതി ലഭിച്ചാൽ വില്ലേജ് അധികൃതരെത്തി സ്റ്റോപ് മെമ്മോ കൊടുക്കുമെങ്കിലും ആഴ്ചകൾക്ക് ശേഷം സ്റ്റോപ് മെമ്മോ കൊടുത്ത സ്ഥലവും നികത്തുന്നു.
സാമൂഹിക പ്രത്യാഘാതം വർധിച്ചതായി പഠനം
മലയോര മേഖലയില്‍ കുന്നുകള്‍ ഇടിച്ചുനിരത്തുകയും പാടങ്ങള്‍ മൂടുകയും ചെയ്യുമ്പോള്‍ സാമൂഹിക പ്രത്യാഘാതം വളരെ വലുതാണെന്ന് പഠന റിപ്പോർട്ട്. കണ്ണമ്പ്ര വ്യവസായ പാർക്കിനായി പരിസ്ഥിതി ആഘാത പഠനം നടത്തിയപ്പോള്‍ മേഖലയിലെ മലയോരങ്ങള്‍ ഇടിച്ചുനിരത്തുന്നതും കണ്ടെത്തിയിരുന്നു. കേരള വൊളന്ററി ഹെൽത്ത് സർവീസിന്റെ നേതൃത്വത്തിൽ നടന്ന സാമൂഹിക പ്രത്യാഘാത പഠനത്തില്‍ കാലാവസ്ഥയെയും കൃഷിയെയും മണ്ണെടുപ്പും പാടം നികത്തലും ബാധിക്കുമെന്നും ശുദ്ധജല ക്ഷാമം രൂക്ഷമാകുമെന്നും കണ്ടെത്തിയിരുന്നു. ഏറെ ജലസ്രോതസ്സുകളുള്ള മലയോര മേഖലയില്‍ കടുത്ത വേനലിലും വറ്റാത്ത വെള്ളമുണ്ട്. ഈ ജലസ്രോതസ്സുകൾ മണ്ണെടുപ്പ് മൂലം വറ്റി വരളുകയാണ്. ദേശീയപാതയ്ക്കെന്ന പേരില്‍ അമിത ജല ചൂഷണവും നടന്നിരുന്നു.