ADVERTISEMENT

പാലക്കാട് ∙ വീടുകളിലെ അക്വേറിയങ്ങളിൽ നിന്ന് ഉപേക്ഷിക്കുന്ന സക്കർ ക്യാറ്റ് ഫിഷ് കേരളത്തിന്റെ ജലാശയങ്ങളുടെ അടിത്തട്ടുകളിൽ നിശ്ശബ്ദ ഭീഷണിയായി പെറ്റുപെരുകുന്നു. തനതു മത്സ്യസമ്പത്ത് ഇല്ലാതാക്കി വളരുന്ന ഈ മീനുകൾ പല പുഴകളിലും വ്യാപിച്ചതായി ഫിഷറീസ് സർവകലാശാലയും കേരള സർവകലാശാലയും ചേർന്നു നടത്തിയ പഠനത്തിൽ വെളിപ്പെടുത്തുന്നു. പ്രളയസമയത്ത് ഒഴുകിയെത്തിയ വിദേശമീനുകളും അക്വേറിയം മീനുകളും ചേർന്നു കേരളത്തിന്റെ പുഴകളുടെ ആവാസവ്യവസ്ഥ തന്നെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നു. 

തെക്കേ അമേരിക്കൻ ഇനമാണു സക്കർ ഫിഷ്. വാങ്ങുമ്പോൾ ചെറുതാണെങ്കിലും മീനുകൾ പെട്ടെന്നു വലുതാകും. ഇതോടെ അക്വേറിയത്തിൽ വളർത്താൻ കഴിയാതെയാകും. പിന്നീട് ഇവയെ കുളങ്ങളിലും പുഴകളിലും ഉപേക്ഷിക്കുകയാണു ചെയ്യുന്നത്. വളരെ വേഗത്തിൽ പെറ്റുപെരുകുന്ന ഇവ പുഴയുടെ ഓരത്തു മൺതിട്ടകൾ തുരന്നു മുട്ടയിടുകയും കല്ലുകൾക്കിടയിലും അടിത്തട്ടിലും വസിക്കുകയും ചെയ്യും.

അര അടിയും ഒരു അടിയും വലുപ്പമുള്ള ഇത്തരം മീനുകൾ ഇപ്പോൾ പുഴകളിലുണ്ട്. മീൻപിടിക്കുന്നവരുടെ വലകളിൽ കുടുങ്ങി വല നശിപ്പിക്കുന്നതു പതിവാണ്. തനതു മീനുകളെ നശിപ്പിക്കുന്നതു ഗുരുതരപ്രശ്നമാണെന്നു പഠനം നയിച്ച  കേരള സർവകലാശാലയിലെ പ്രഫസർ എ.ബിജുകുമാർ, ഫിഷറീസ് സർവകലാശാലയിലെ അസോഷ്യേറ്റ് പ്രഫസർ ഡോ.രാജീവ് രാഘവൻ എന്നിവർ പറയുന്നു.

കഴിഞ്ഞ 10 വർഷത്തിനിടെ കേരളത്തിലെ പല ജലാശയങ്ങളിലും ഇവയെ കണ്ടെത്തി. ഭാരതപ്പുഴയിലും വയനാട്ടിലെ പുഴകളിലും ഈയിടെ സാന്നിധ്യം അറിയിച്ചു. ശാസ്താംകോട്ട ഒഴികെയുള്ള ശുദ്ധജല, ഓരുജല തടാകങ്ങളിലും ഇവയുടെ സാന്നിധ്യമുള്ളതായി ശാസ്ത്രജ്ഞർ പറയുന്നു. ഡിഎൻഎ പരിശോധനയിൽ നാലുതരം സക്കർ ഫിഷുകളെയാണു കണ്ടെത്തിയത്. കൂടുതലും സങ്കര ഇനങ്ങളാണ്. 

എത്ര മലിനമായ വെള്ളത്തിലും ഇവയ്ക്കു വളരാം. ശ്വസനാവയവങ്ങളുടെ പ്രത്യേകത കൊണ്ടു വെള്ളം കുറവാണെങ്കിലും അതിജീവിക്കും. ജലാശയങ്ങളുടെ ആവാസവ്യവസ്ഥയാകെ തകിടം മറിയുമെന്ന പഠനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇവയെ എങ്ങനെ നീക്കം ചെയ്യാമെന്നും പഠനം നടത്തിയിരുന്നു. വലിയ മീനുകളെ നീക്കം ചെയ്യുന്നതിനു പകരം കുഞ്ഞുങ്ങളെ പിടിച്ചു മാറ്റുന്നതാണു ഫലപ്രദമെന്നും കണ്ടെത്തിയിരുന്നു. എന്നാൽ, സർക്കാർ തലത്തിൽ ഈ വിഷയം ഗൗരവമായ ചർച്ചയായിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com