ADVERTISEMENT

കൊടുവായൂർ ചിറ്റൂർ റോഡരികിൽ 1686ൽ ആരംഭിച്ച ജുമാമസ്ജിദാണു കൊടുവായൂർ അഹ്‌ലുസ്സുന്നത്ത്‌ വൽ ജമാഅത്ത് ജാമിയാ മസ്ജിദ് (ഹനഫി).രണ്ടായിരത്തി അഞ്ഞൂറിലധികം കുടുംബങ്ങളുണ്ട് പരിധിയിൽ. കൊടുവായൂർ പഞ്ചായത്തിലാണു പള്ളി സ്ഥിതിചെയ്യുന്നതെങ്കിലും  ഇവിടത്തെ കണ്ണികൾ സമീപ പഞ്ചായത്തുകളിലും ഇതര സംസ്ഥാനങ്ങളിലും വരെയുണ്ട്. 4 പള്ളികളും 3 മഖാമുകളും 4 മദ്രസകളുമുണ്ട് ഈ പള്ളിക്കു കീഴിൽ. പള്ളി ഇന്നു കാണുന്ന രീതിയിൽ നവീകരിച്ചത് 2002ലാണ്.

ആയിരത്തി അഞ്ഞൂറോളം പേർക്ക് ഒരുമിച്ചു നമസ്കരിക്കാം. കൊടുവായൂരിൽ പള്ളി ആരംഭിച്ച കാലം മുതൽ തന്നെ കബർസ്ഥാനുമുണ്ട്. ജമാഅത്തിൽ നിന്നു തന്നെയുള്ള അബ്ദുല്ല അസറത്ത് ദീർഘകാലം ഇവിടെ ഖത്തീബായി പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ മുഹമ്മദ് യാസിൻ സിറാജിയാണ് ഖത്തീബ്. ബാങ്കുവിളി അടക്കം ചുമതല നിർവഹിക്കുന്ന നൂറുലുദ്ദീൻ 32 വർഷമായി സേവനമനുഷ്ഠിക്കുന്നു. 

കൊടുവായൂർ പള്ളിയുടെ നേതൃത്വത്തിൽ മേലെ പള്ളിയിൽ എല്ലാ വർഷവും ജാതി, മത വ്യത്യാസമില്ലാതെ സമൂഹ വിവാഹം നടത്തുക പതിവുണ്ട്. പാണക്കാട് തങ്ങൾ കുടുംബത്തിൽ നിന്നുള്ളവരാണു സമൂഹ വിവാഹ ചടങ്ങുകൾക്കു നേതൃത്വം വഹിക്കുന്നത്. മസ്ജിദിന്റെ മുൻ പ്രസിഡന്റ് ആയിരുന്ന ജനാബ് എ.എം.ഹനീഫാ സാഹിബ് ആണു സമൂഹ വിവാഹത്തിനു തുടക്കംകുറിച്ചത്. എല്ലാ വർഷവും ഇരുപ‍ത്തിയഞ്ചോളം ദമ്പതികളാണു സമൂഹ വിവാഹത്തിലൂടെ കുടുംബജീവിതത്തിലേക്കു പ്രവേശിക്കുന്നത്. 

ഇതിനു പുറമേ ചികിത്സാ സഹായം, വിവാഹത്തിനുള്ള സഹായം, നോമ്പ് കാലത്തു കിറ്റ് വിതരണം എന്നിവയും പള്ളിയുമായി ബന്ധപ്പെട്ടു നടത്തുന്നു. നോമ്പുതുറയ്ക്കായി കഞ്ഞി, പലഹാരം എന്നിവ സ്പോൺസർമാരുടെ സഹായത്തോടെ വിതരണം ചെയ്തു വരുന്നു. കഞ്ഞി വിതരണത്തിൽ ജാതി മത വ്യത്യാസമില്ലാതെ എല്ലാവരും പങ്കാളികളാകും. ഒരു ദിവസം ചുരുങ്ങിയത് ഒരു ക്വിന്റൽ അരിയുടെ കഞ്ഞി കൊടുവായൂർ പള്ളിയിലും അനുബന്ധ പള്ളികളിലുമായി വിതരണം ചെയ്യുന്നു.ഹാജി ആർ.ഷംസുദ്ദീൻ (പ്രസി), ഹാജി എം.ജലാലുദ്ദീൻ (സെക്ര.) കെ.കാജാഹുസൈൻ (ട്രഷ.) എന്നിവരുടെ നേതൃത്വത്തിലുള്ള 21 അംഗ ഭരണസമിതിയാണ് പള്ളിയുടെ പ്രവർത്തനങ്ങൾക്കു നേതൃത്വം വഹിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com