ADVERTISEMENT

പട്ടാമ്പി ∙ ഭാരതപ്പുഴയിലെ വെള്ളിയാങ്കല്ല്, ചെങ്ങണാംകുന്ന് റഗുലേറ്ററുകളിലെ ജലസമൃദ്ധി ജില്ലയിലെ പടിഞ്ഞാറൻ മേഖലയിൽ കടുത്ത വേനലിൽ കുളിർമ പകരുന്നു. പട്ടാമ്പി, തൃത്താല നിയോജകമണ്ഡലങ്ങളിലെ വിവിധ പഞ്ചായത്തുകളിലും തൃശൂർ ജില്ലയിലെ വിവിധ പഞ്ചായത്തുകളിലും മൂന്നു മുനിസിപ്പാലിറ്റികളിലും ശുദ്ധജലമെത്തിക്കുന്ന പാവറട്ടി ശുദ്ധജല വിതരണ പദ്ധതിയിലും വെള്ളമെത്തിക്കുന്നതു ഭാരതപ്പുഴയിൽ നിന്നാണ്. 

തൃത്താല വെള്ളിയാങ്കല്ല് റഗുലേറ്ററിലും ഓങ്ങല്ലൂർ പഞ്ചായത്തിലെ ചെങ്ങണാംകുന്ന് റഗുലേറ്ററിലും സംഭരിച്ചു നിർത്തുന്ന വെള്ളമാണു വേനലിലെ ജലക്ഷാമപ്രശ്ന പരിഹാരത്തിന് ഉപയോഗപ്പെടുത്തുന്നത്. പുഴയിൽ റഗുലേറ്ററുകളിൽ വേനലിൽ നിറ‍ഞ്ഞു നിൽക്കുന്ന വെള്ളം പ്രദേശത്തിനാകെ അനുഗ്രഹമാണ്. തൃത്താല വെള്ളിയാങ്കല്ല് റഗുലേറ്റർ സംഭരണിയിൽ 2 മീറ്ററിലേറെ ഉയരത്തിൽ നിലവിൽ വെള്ളമുണ്ട്.

വേനൽച്ചൂടിനു കാഠിന്യമേറുകയും വേനൽമഴ ലഭിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യമാണുള്ളതെങ്കിലും നിലവിൽ പ്രദേശത്തു ജലക്ഷാമം ഇല്ല. തൃത്താല വെള്ളിയാങ്കല്ലിൽ വെള്ളം നിറഞ്ഞു നിൽക്കുന്നതിനാൽ പട്ടാമ്പിയിൽ പാലം വരെ നിലവിൽ ഭാരതപ്പുഴ ജലസമൃദ്ധമാണ്. ഓങ്ങല്ലൂർ ചെങ്ങണാംകുന്ന് റഗുലേറ്റർ പദ്ധതി പ്രദേശത്തും നിലവിൽ വെള്ളം ഉണ്ട്. ഓങ്ങല്ലൂരിനും പട്ടാമ്പിക്കും ഇടയിൽ ഭാരതപ്പുഴയിൽ കിഴായൂർ നമ്പ്രം പ്രദേശത്തു തടയണ പൂർത്തിയാകുന്നതോടെ വരും വർഷങ്ങളിൽ ആവശ്യത്തിനു ജലം സംഭരിക്കാനാകും. 

പട്ടാമ്പി നിയോജകമണ്ഡലത്തിലെ മുതുതല, ഓങ്ങല്ലൂർ പഞ്ചായത്തുകളിലും പട്ടാമ്പി നഗരസഭയിലും തൃത്താല നിയോജകമണ്ഡലത്തിലെ തൃത്താല, പരുതൂർ, തിരുമിറ്റക്കോട് അടക്കമുള്ള പഞ്ചായത്തുകളിലും തൃശൂർ ജില്ലയിലെ വിവിധ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അടക്കം വെള്ളമെത്തിക്കുന്ന 11 മേജർ ജലവിതരണ പദ്ധതികളും തൃശൂർ പാവറട്ടി ജല വിതരണ പദ്ധതിയിലു മെല്ലാം വേനലിൽ ഭാരതപ്പുഴയിലെ വെള്ളം മുടക്കം കൂടാതെ എത്തിക്കുന്നതു വെള്ളിയാങ്കല്ലിലെയും ചെങ്ങണാംകുന്നിലെയും ജല സംഭരണികളിൽ വെള്ളം സംഭരിച്ചുകെ‍ാണ്ടാണ്. പുഴയിൽ വെള്ളം നിറഞ്ഞു നിൽക്കുന്നതു പ്രദേശത്തെ, കൃഷിക്കും കിണറുകളിൽ വേനലിൽ ജലനിരപ്പു താഴാതിരിക്കാനും സഹായമാകുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com