5 വർഷം; പാലക്കാട്ട് 6,360 കോടി രൂപയുടെ പദ്ധതികൾ: വി.കെ.ശ്രീകണ്ഠൻ എംപി
Mail This Article
പാലക്കാട് ∙ കഴിഞ്ഞ 5 വർഷം 6,360 കോടി രൂപയുടെ കേന്ദ്രാവിഷ്കൃത പദ്ധതികൾ പാലക്കാട് ലോക്സഭ മണ്ഡലത്തിൽ കൊണ്ടുവന്നതായി വി.കെ.ശ്രീകണ്ഠൻ എംപി പറഞ്ഞു. കഴിഞ്ഞ 5 വർഷം അനുവദിച്ച 17 കോടി രൂപയുടെ എംപി ഫണ്ടിൽ 16 കോടി 73 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. മുൻ എംപിയുടെ കാലത്തു ചെലവഴിക്കാതെ കിടന്ന 2 കോടി 28 ലക്ഷം രൂപ കൂടി മണ്ഡല വികസനത്തിനു വിനിയോഗിച്ചു.
പാലക്കാട്– കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേയുടെ പ്രോജക്ട് തുകയിൽ 6,000 കോടി രൂപയുടെ പദ്ധതി ജില്ലയിലാണ് നടപ്പാക്കിയത്. കേന്ദ്രമന്ത്രി മുതൽ ഹൈവേ അതോറിറ്റി വരെ കൃത്യമായ ഇടപെടലുകൾ നടത്തിയതിനാലാണു പദ്ധതിയുടെ വേഗം കൂടിയത്. സ്ഥലമുടമകൾക്ക് നഷ്ടപരിഹാര തുക ലഭ്യമാക്കാൻ പാർലമെന്റിൽ വിഷയം ഉന്നയിച്ചു.
ഗ്രാമീണ മേഖലയിലുൾപ്പെടെ ശുദ്ധജലം ലഭ്യമാക്കാൻ 70 കോടിയുടെ ജലജീവൻ മിഷൻ പദ്ധതിക്കായി പ്രവർത്തിച്ചു. ദീർഘദൂര ട്രെയിനുകളുടെ അറ്റകുറ്റപ്പണി നടത്തുവാനുള്ള പാലക്കാട് പിറ്റ്‌ലൈൻ പൂർത്തിയാകുന്നതോടെ കേരളത്തിലെ റെയിൽവേ ഹബ്ബായി പാലക്കാട് മാറും.
രോഗികളുടെ ചികിത്സാ സഹായത്തിനായി രണ്ടരക്കോടിയിലധികം രൂപ അനുവദിച്ചു. പഠനത്തിൽ മികവു തെളിയിച്ച മുന്നൂറിലധികം സ്കൂൾ വിദ്യാർഥികളെയും നൂറോളം അധ്യാപകരെയും ഡൽഹി സന്ദർശനത്തിനു സൗജന്യമായി കൊണ്ടുപോയി.
പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാൻഡ് ടെർമിനൽ 2 കോടി 26 ലക്ഷം ചെലവഴിച്ചു നിർമാണം പൂർത്തിയാക്കി. സ്കൂളുകളുടെയും റോഡുകളുടെയും നവീകരണത്തിനും ഫണ്ട് അനുവദിച്ചു. വിമാനത്താവളം, എഫ്എം സ്റ്റേഷൻ, കാർഷിക പാക്കേജ്, കഞ്ചിക്കോട് എയിംസ് തുടങ്ങിയ പ്രധാന ആവശ്യങ്ങളും സഭയിൽ ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.