ADVERTISEMENT

ചെർപ്പുളശ്ശേരി ∙ ദേശവേല സംഗമത്തിന്റെയും കൂട്ടിയെഴുന്നള്ളിപ്പിന്റെയും കുടമാറ്റത്തിന്റെയും മനോഹാരിതയിൽ മാങ്ങോട് ഭഗവതി ക്ഷേത്രത്തിലെ പൂരം ആഘോഷിച്ചു. ക്ഷേത്ര തട്ടകത്തിൽ 4 ദേശങ്ങളിലെ ആഘോഷ സമിതികൾ വേലകളിൽ അണിയിച്ചൊരുക്കിയ ദൃശ്യവിരുന്നിന് സാക്ഷ്യം വഹിക്കാൻ പതിനായിരങ്ങൾ ഒഴുകിയെത്തി. വൈകിട്ട് പാനച്ചടങ്ങുകൾക്കു ശേഷം ദേശവേലകൾ വെളിച്ചപ്പാടിന്റെ  സാന്നിധ്യത്തിൽ ക്ഷേത്രത്തിലേക്ക് കൊട്ടിപ്പുറപ്പെട്ടതോടെ കൊയ്ത്തൊഴിഞ്ഞ വയലേലകൾക്ക് കുതിരയും കുമ്മാട്ടിയും പഞ്ചവാദ്യവും മേളവും തിറ, പൂതൻ തുടങ്ങിയ നാടൻ കലാരൂപങ്ങളും ചവിട്ടുകളിയും അഴകേകി. ആഹ്ലാദവും ആവേശവും അല തല്ലുന്ന കാഴ്ച.

മാങ്ങോട് പടിഞ്ഞാറൻ വേലയിലെ കുതിര, കുമ്മാട്ടി വേലകൾ വെളിച്ചപ്പാടിന്റെ അകമ്പടിയിൽ ക്ഷേത്രത്തിൽ പ്രവേശിച്ചതോടെ പകൽപ്പൂരത്തിനു തുടക്കമായി. തുടർന്നു വീരമംഗലം തെക്കൻവേലയിലെയും വെള്ളിനേഴി വടക്കൻ വേലയിലെയും അവസാനം ചമ്മന്നൂർ കിഴക്കൻ വേലയിലെയും കുതിര, കുമ്മാട്ടി വേലകൾ കീഴ്‌വഴക്കമനുസരിച്ച് ക്ഷേത്രത്തിൽ പ്രവേശിച്ചു. കുതിര, കുമ്മാട്ടി വേലകളുടെ പ്രദക്ഷിണത്തോടൊപ്പം ക്ഷേത്രത്തിനു മുൻപിൽ തിറയും പൂതനുകളും കളംനിറഞ്ഞാടിയത് വിസ്മയക്കാഴ്ചയായി. തുടർന്നായിരുന്നു ആനപ്പൂരങ്ങളുടെ വരവ്. 

4 ദേശങ്ങളിലെയും വേലകളുടെ കൂട്ടിയെഴുന്നള്ളിപ്പിൽ നിരന്നത് തലയെടുപ്പുള്ള 29 ഗജവീരന്മാർ. മാങ്ങോട് പടിഞ്ഞാറൻ വേലയിൽ ചിറക്കൽ കാളിദാസനും വീരമംഗലം തെക്കൻവേലയിൽ കുട്ടൻകുളങ്ങര അർജുനനും വെള്ളിനേഴി വടക്കൻവേലയിൽ പാമ്പാടി രാജനും ചമ്മന്നൂർ കിഴക്കൻ വേലയിൽ നന്ദിലത്ത് ഗോപാലകൃഷ്ണനും ഭഗവതിയുടെ തിടമ്പേന്തി.  പഞ്ചവാദ്യത്തിന്റെയും മേളത്തിന്റെയും താളലയത്തിൽ ആനപ്പുറമേറിയ വെഞ്ചാമരവും ആലവട്ടവും പലതവണ ഉയർന്നുപൊങ്ങി. 

സന്ധ്യയോടെ കാഞ്ഞങ്ങാട് മുരളീധര മാരാർ നയിച്ച മേളത്തിന്റെ അകമ്പടിയിൽ തിടമ്പേന്തിയ ആനകൾ കാവേറി ഭഗവതിയെ പ്രണമിച്ചു മടങ്ങിയതോടെ പകൽപ്പൂരത്തിനു സമാപനമായി. രാവിലെ ക്ഷേത്രത്തിനകത്തെ താന്ത്രികച്ചടങ്ങുകൾക്ക് തന്ത്രി അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാട് മുഖ്യകാർമികനായി. ശേഷം ഞാളാകുർശ്ശിയിലേക്ക് ആറാട്ടിനെഴുന്നള്ളിപ്പിനു പുറപ്പെട്ടു. ക്ഷേത്രനടയിൽ പഞ്ചവാദ്യത്തോടെ കാഴ്ചശിവേലിയും തുടർന്ന് ചവിട്ടുകളിയും നടന്നു.ഇന്നു രാവിലെ 7ന് ക്ഷേത്രക്കുളത്തിൽ ഭഗവതിയെ ആറാടിച്ച് കുടിവയ്ക്കുന്നതോടെയാണു ആഘോഷങ്ങൾക്കു സമാപനം. പ്രസാദക്കഞ്ഞി വിതരണവും നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com