194 ആദിവാസി ഊരുകൾ പകുതിയിലേറെ ജലക്ഷാമത്തിൽ

Mail This Article
അഗളി ∙ വേനൽ കടുത്തതോടെ 194 ആദിവാസി ഊരുകളിൽ പകുതിയിലേറെ ശുദ്ധജലത്തിനു ബുദ്ധിമുട്ടുകയാണ്. വെള്ളമുള്ള ഊരുകളിൽ കിട്ടുന്നതു പലപ്പോഴും ശുദ്ധീകരിച്ച വെള്ളവുമല്ല. ഭവാനി, ശിരുവാണി പുഴകളും ചെറിയ കാട്ടാറുകളും തോടുകളും ഉറവകളുമാണ് ആശ്രയം. സമാന സ്ഥിതിയാണു കുടിയേറ്റ ഗ്രാമങ്ങളിലും. കേരളത്തിലെ മറ്റു നാട്ടിൻപുറങ്ങളിലെ പോലെ കുളങ്ങളും കിണറുകളും കുറവാണ് അട്ടപ്പാടിയിൽ. കുഴൽക്കിണറുകളിൽ ലഭിക്കുന്ന വെള്ളത്തിനു രുചിമാറ്റമുണ്ട്. ഫ്ലൂറൈഡ് പോലുള്ള ലവണങ്ങളുടെ അളവു കൂടുതലാണ്. വേനലായതോടെ കുടിക്കാനും കുളിക്കാനും വെള്ളം തേടി കിലോമീറ്ററുകൾ നടക്കേണ്ട സ്ഥിതിയിലാണു ജനങ്ങൾ.
അട്ടപ്പാടിയിലെ ശുദ്ധജല ക്ഷാമത്തിന്റെ നേർക്കാഴ്ചയാണു മേലെ മന്തി മലയിലേത്. ഊരിൽ 30 കുടുംബങ്ങളുണ്ട്. പഞ്ചായത്ത് നടപ്പാക്കിയ ശുദ്ധജല പദ്ധതിയാണ് ആശ്രയം. മോട്ടർ തകരാറായതിനെ തുടർന്ന് അതും മുടങ്ങി. ഇതോടെഒരു കിലോമീറ്റർ ദൂരെയുള്ള പഴയ കുളത്തിൽ നിന്നാണു വെള്ളം ശേഖരിക്കുന്നത്. തലച്ചുമടായി കൊണ്ടുപോകണം. കുളവും വരണ്ടു തുടങ്ങി. വെള്ളം വാങ്ങാനുള്ള പണവും ഇവരുടെ കയ്യിലില്ല. വെള്ളമില്ലാത്തതു ദൈനംദിന ജീവിതത്തെയും ശുചിത്വത്തെയും ആരോഗ്യത്തെയും ബാധിച്ചിട്ടുണ്ട്.
40 കോടി രൂപ ലോക ബാങ്ക് സഹായത്തോടെ 3 വർഷം മുൻപു തുടങ്ങിയ സമഗ്ര അഗളി ശുദ്ധജല വിതരണ പദ്ധതിയുടെ സംഭരണികളുടെയും കിണറിന്റെയും നിർമാണവും കുഴൽ സ്ഥാപിക്കലും കഴിഞ്ഞിട്ടുണ്ട്. പദ്ധതി വേഗം പൂർത്തിയാക്കണമെന്നാണ് ആവശ്യം.
അട്ടപ്പാടിക്ക് വേണ്ടത് മാസം ഒരുകോടി ഘനമീറ്റർ വെള്ളം
അട്ടപ്പാടിയിൽ നിലവിലെ ജലവിനിയോഗം മാസം കുറഞ്ഞത് 80 ലക്ഷം ഘനമീറ്ററാണ് (8 എംഎം ക്യൂബ്). കൃഷിക്കു ജലസേചനത്തിനും ശുദ്ധജലാവശ്യങ്ങൾക്കും വേണ്ടി ഭവാനിപ്പുഴയിൽ നിന്നു പമ്പു ചെയ്യുന്ന വെള്ളത്തിന്റെ കണക്കു മാത്രമാണിത്. ശിരുവാണി പുഴയിലെയും മറ്റു സ്രോതസ്സുകളിലെയും കണക്കു കൂടി ചേരുമ്പോൾ ഒരുകോടി ഘന മീറ്ററാകും.
പുഴകളിൽ ജലലഭ്യത കുറയുകയാണ്. ഈ സാഹചര്യത്തിൽ ശിരുവാണിപ്പുഴയിൽ 2.87 ടിഎംസി വെള്ളം സംഭരിക്കാവുന്ന നിർദിഷ്ട അട്ടപ്പാടി ജലസേചന പദ്ധതിയുടെ തടയണയും തൊഡ്കി, അരളിക്കോണം പദ്ധതികളും (0.57 ടിഎംസി) ഉടൻ സാധ്യമാക്കുകയാണു പരിഹാരമാർഗം. കാവേരി ട്രൈബ്യൂണലും സുപ്രീംകോടതിയും അംഗീകരിച്ച ഈ പദ്ധതികൾക്കു പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കണം.