ADVERTISEMENT

മണ്ണാർക്കാട്∙ മണ്ണാർക്കാട് നഗരസഭയുടെ നികുതി കുടിശിക നോട്ടിസിലെ തുക കണ്ടു ഞെട്ടിയിരിക്കുകയാണ് വടക്കുമണ്ണം വാർഡിലെ നാരായണ സ്വാമി. അറുപതു വർഷം പഴക്കമുള്ള വീടിന് 2.25 ലക്ഷവും ഇടിഞ്ഞുവീഴാറായ കെട്ടിടങ്ങൾക്ക് അഞ്ചര ലക്ഷവും അടയ്ക്കാനാണ് നോട്ടിസ്. ഫൊട്ടോഗ്രഫറായ നാരായണ സ്വാമി വീടിന്റെയും കെട്ടിടങ്ങളുടെയും നികുതിയായി 7.6ലക്ഷം രൂപ അടയ്ക്കണം. 

വൻതുക നികുതി കുടിശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച ഡിമാൻഡ് നോട്ടിസ് രാമസ്വാമി നോക്കുന്നു.
വൻതുക നികുതി കുടിശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച ഡിമാൻഡ് നോട്ടിസ് രാമസ്വാമി നോക്കുന്നു.

നാരായണ സ്വാമിയുടെ മുത്തച്ഛന്റെ കാലം മുതലുള്ളതാണു കെട്ടിടം. താമസിക്കുന്ന വീടിനു പുറമേ സമീപത്തായി ഇടി‍ഞ്ഞു വീഴാറായ കെട്ടിടവും താമസിക്കുന്ന വീടിന്റെ മുൻവശത്ത് മൂന്നു ഷട്ടർ മുറികളുമാണുള്ളത്. മുൻവശത്തെ ഒരു മുറി മാത്രമാണ് വാടകയ്ക്കു നൽകിയിട്ടുള്ളത്. മറ്റു മുറികളെല്ലാം വാടകയ്ക്ക് നൽകാൻ കഴിയാത്ത അവസ്ഥയിലാണ്. ഇടിഞ്ഞുവീഴാറായ കെട്ടിടത്തിനോടു ചേർന്നു രണ്ടു സമാധികളും ഒരു കുടുംബ ക്ഷേത്രവുമാണ്. ഇതു കാരണം കെട്ടിടം നവീകരിക്കാനോ വാടകയ്ക്ക് നൽകാനോ കഴിയുന്നില്ല.

വാതിലുകളും ജനലുകളും ദ്രവിച്ചു പൊളിഞ്ഞു വീഴാറായി. മുൻപിലെ ഷട്ടർ മുറികൾക്കു പിന്നിൽ അമ്പലത്തിന്റെ മച്ചാണ്. ഇതു കാരണം ഈ മുറികളും വാടകയ്ക്കു നൽകാൻ കഴിയാത്ത സ്ഥിതിയാണ്. നാരായണ സ്വാമിയുടെ പിതാവ് അസുഖബാധിതനായതിനാൽ നാരായണ സ്വാമിക്ക് ജോലിക്കു പോകാനും കഴിയുന്നില്ല. ഒരു മകൻ രോഗിയുമാണ്. ഈ അവസ്ഥയിൽ ഏഴര ലക്ഷം രൂപ നികുതി അടയ്ക്കാൻ ഒരു നിർവാഹവുമില്ല.

2023 വരെ എല്ലാ വർഷവും നികുതി അടച്ചിട്ടുണ്ട്. വർധിപ്പിച്ച നികുതി മാത്രമാണ് ഇത്രയും വലിയ തുക. നോട്ടിസ് ലഭിച്ച ശേഷം നഗരസഭയ്ക്ക് പരാതി നൽകിയപ്പോൾ റവന്യു ഇൻസ്പെക്ടർ പരിശോധിച്ചെങ്കിലും ഡിമാൻഡ് നോട്ടിസിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നു നാരായണ സ്വാമി പറഞ്ഞു.

നഗരസഭയുടെ കെട്ടിടങ്ങൾ വാടകയ്ക്ക് നൽകിയതിൽ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്
നഗരസഭയ്ക്കു കീഴിലെ കെട്ടിടങ്ങൾ വാടകയ്ക്ക് നൽകുന്നതിൽ നിരവധി അപാകതകൾ സംസ്ഥാന സർക്കാരിന്റെ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തി. പല മുറികളിലും വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ചില മുറികളുടെ വാടക ഈടാക്കുന്നില്ലെന്നും പലരും മുറികൾ മറിച്ചു വാടകയ്ക്ക് നൽകിയതായും റിപ്പോർട്ട്. മണ്ണാർക്കാട് നഗരസഭയിൽ 2022– 23 കാലഘട്ടത്തിൽ നടത്തിയ പരിശോധനയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്.

വാടക ബൈലോ തയാറാക്കി അംഗീകാരം വാങ്ങണമെന്ന വ്യവസ്ഥ നഗരസഭ പാലിച്ചിട്ടില്ല. നിയമാനുസൃത മുദ്രപ്പത്രത്തിൽ വാടക്കാരുമായി കരാർ ഏർപ്പെടണമെന്ന വ്യവസ്ഥയും പാലിച്ചിട്ടില്ല. കരാറില്ലാതെ വാടക മുറികൾ നൽകിയതിനെക്കുറിച്ച് വിശദീകരണം ചോദിച്ചു. വാടക കുടിശിക പിരിച്ചെടുക്കാതെ ഗുരുതര വീഴ്ച വരുത്തിയതായും ഓഡിറ്റ് റിപ്പോർട്ടിലുണ്ട്.

മുറികൾ വാടകയ്ക്ക് എടുത്ത ശേഷം മറിച്ചു നൽകിയതായും ഓഡിറ്റ് സംഘം കണ്ടെത്തി. ഉദാഹരണത്തിന് ഒരു കടമുറി 2948 രൂപ മാസ വാടകയ്ക്കാണ് നഗരസഭ നൽകിയിരിക്കുന്നത്. ഈ മുറിയിൽ കച്ചവടം നടത്തുന്നയാൾ പ്രതിദിനം 300 രൂപ വാടക നൽകുന്നതായി ഓഡിറ്റ് സംഘത്തിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ഒട്ടേറെ മുറികളിൽ കടകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഒരു വാടകയും ഈടാക്കിയിട്ടില്ല. ഇത് എന്ത് അടിസ്ഥാനത്തിലാണെന്ന് വ്യക്തമല്ല. 

ഇരുപതോളം മുറികളിലുള്ളവർ കോടതിയെ സമീപിച്ചതിനാൽ ഇവരും വാടക നൽകുന്നില്ല. കുടിശിക ഇനത്തിൽ പിരിക്കേണ്ട തുക പിരിച്ചെടുക്കുന്നില്ലെന്നും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. പുതിയ ഷോപ്പിങ് കോംപ്ലക്സിലെ കടമുറികൾ ഒഴിഞ്ഞുകിടക്കുകയാണ്.

രണ്ട് മുറികൾ മാത്രമാണ് വാടകയ്ക്ക് നൽകിയിട്ടുള്ളത്. മറ്റുള്ളവ വാടകയ്ക്ക് നൽകാനുള്ള നടപടിക്രമങ്ങളൊന്നും പാലിച്ചതായി കാണുന്നില്ലെന്നും ഓഡിറ്റിൽ കണ്ടെത്തി. ഓഡിറ്റിൽ കണ്ടെത്തിയ ക്രമക്കേടുകൾ പരിഹരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com