മീനച്ചൂടിൽ ഉരുകി പാലക്കാട് ജില്ല; കഴിഞ്ഞ മൂന്നു ദിവസമായി രേഖപ്പെടുത്തിയത് 40.7 ഡിഗ്രി സെൽഷ്യസ്
Mail This Article
പാലക്കാട്∙ സമീപകാലത്ത് ഉണ്ടാകാത്തവിധം ചൂടിന്റെ തീവ്രത വർധിച്ചതോടെ അന്തരീക്ഷം പൊള്ളുന്നു. ഈർപ്പം കുറയാത്തതിനാൽ മീനച്ചൂടിൽ ഊരുകിയൊലിക്കുന്ന സാഹചര്യമാണുള്ളത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂട് കഴിഞ്ഞ മൂന്നു ദിവസമായി പാലക്കാടാണ് രേഖപ്പെടുത്തിയത് 40.7 ഡിഗ്രി സെൽഷ്യസ്. അതനുസരിച്ച് ഭൂമിയിലെ ചൂട് ഉൾപ്പെടെ ശരീരത്തിൽ അനുഭവപ്പെടുക 46 ഡിഗ്രി( ഹീറ്റ് ഇൻഡക്സ്)യാണ്. വലിയതോതിൽ ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്നതിനാൽ വരുംദിവസങ്ങളിലും അതീവജാഗ്രത പുലർത്തണമെന്നാണു കാലാവസ്ഥ ശാസ്ത്രജ്ഞരും ആരോഗ്യപ്രവർത്തകരും നൽകുന്ന മുന്നറിയിപ്പ്.
സൂര്യനിൽ നിന്നുള്ള അൾട്രാവൈലറ്റ് രശ്മികൾ നേരിട്ടു പതിക്കുന്നതിനാൽ കണ്ണിന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധവേണമെന്നും അവർ സൂചിപ്പിക്കുന്നു. ചില ജില്ലകളിൽ മഴ പെയ്തെങ്കിലും അതു തികച്ചും പ്രാദേശികമാണെന്നു കൊച്ചിസർവകലാശാല റഡാർ റിസർച്ച് കേന്ദ്രം ശാസ്ത്രജ്ഞർമാർ നീരീക്ഷിക്കന്നു. പലയിടത്തും അന്തരീക്ഷത്തിന്റെ ചൂടു മാത്രം 41 ഡിഗ്രി വരെ അനുഭവപ്പെടുന്നുണ്ടെങ്കിലും കാലാവസ്ഥകേന്ദ്രം (ഐഎംഡി)അത് ഔദ്യോഗികമായി എടുക്കുന്നില്ല. സംസ്ഥാനത്തെ നൂറിലധികം സ്ഥലത്തു സ്ഥാപിച്ചിട്ടുളള ഒാട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിൽ നിന്നുള്ള കണക്ക് ഐഐഎംഡി പരിഗണിക്കുന്നില്ലെങ്കിലും ദുരന്തനിവാരണ അതോറിറ്റി ഉൾപ്പെടെ, നടപടികൾക്ക് അത് അടിസ്ഥാനമാക്കുന്നുണ്ട്.
കടുത്ത ചൂടിൽ കാർമേഘ രൂപീകരണം ചിലയിടങ്ങളിൽ നടക്കുന്നുണ്ടെങ്കിലും അന്തരീക്ഷ സമ്മർദം കാരണം മിക്കയിടത്തും അതു പെയ്യുന്നില്ല. ഉഷ്ണത്തിന്റെ കാഠിന്യത്തിൽ പെയ്യുന്ന മഴ നേരിയ തോതിലാണ് ഭൂമിയിൽ പതിക്കുന്നത്. കർണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽ ഉഷ്ണം വർധിച്ചു തുടങ്ങിയതിന്റെ സ്വാധീനവും വരുംദിവസങ്ങളിൽ അനുഭവപ്പെടും. ഉഷ്ണതരംഗം ഉൾപ്പെടെയുളള പ്രതിഭാസങ്ങൾ ഇത്തവണ നേരത്തേ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. ഈ മാസം അവസാനദിവസം പലയിടത്തായി മോശമല്ലാത്ത ഒറ്റ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ ഇപ്പോഴത്തെ നിഗമനം.