ADVERTISEMENT

കുഴൽമന്ദം∙ ചിതലിപ്പാലത്ത്  ദേശീയപാത നിർമാണ ശേഷം റോഡ് കുറുകെ കടക്കുന്നതിനിടെ മരണപ്പെട്ടത് 16 പേർ. ഉടൻ അടിപ്പാത നിർമിച്ച് പ്രശ്നം പരിഹരിക്കാൻ ദേശീയപാത അതോറിറ്റി നടപടിയെടുക്കണമെന്ന് നാട്ടുകാർ. അടിയന്തരമായി ചിതലിപ്പാലത്ത് ഒരു അടിപ്പാത നിർമിച്ച് ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ചിതലിപ്പാലം പൗരസമിതി ദേശീയപാത  പ്രൊജക്ട് ഡയറക്ടർക്ക് നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ  ഫൂട്ട് ഓവർ ബ്രിജ് (എഫ്ഒബി) സ്ഥാപിക്കാൻ തീരുമാനമായി. 

ദേശീയപാതയുടെ കിഴക്ക് വശത്ത് അയ്യപ്പക്ഷേത്രം, മുസ്‌ലിം പള്ളി, മദ്രസ, പോസ്റ്റ് ഓഫിസ്, കല്യാണമണ്ഡപം, മിൽമ സംഭരണ കേന്ദ്രം, നിരവധി കച്ചവട സ്ഥാപനങ്ങൾ എന്നിവ സ്ഥിതിചെയ്യുന്നു. പടിഞ്ഞാറ് മാരിയമ്മൻ കോവിൽ, അങ്കണവാടി, അയ്യപ്പക്ഷേത്രം, ചേമ്പറ്റ ഭഗവതി ക്ഷേത്രം, റേഷൻ കട മുതലായവയും. ദേശീയപാതയുടെ ഇരു വശങ്ങളിലായി താമസിക്കുന്ന ജനങ്ങൾക്ക് ഇവിടെയെത്താൻ റോഡ് കുറുകെ കടക്കേണ്ടതുണ്ട്. നിലവിൽ  അപകട സാധ്യതയേറെയാണ്.

ഉത്സവങ്ങൾ, ആഘോഷ പരിപാടികൾ, എഴുന്നള്ളത്തുകൾ എന്നിവ നടത്തുന്നതിലും വലിയ പ്രയാസമാണ് നേരിടുന്നത്. അങ്കണവാടികളിലും, മദ്രസകളിലും പോകുന്ന വിദ്യാർഥികളും ഈ ദുരിതയാത്ര ചെയ്യേണ്ടിവരുന്നു. സുരക്ഷ നോക്കിയാൽ റോഡിന്റെ മറുവശത്ത് എത്താൻ രണ്ട് കിലോമീറ്റർ ചുറ്റി സഞ്ചരിക്കേണ്ട സ്ഥിതിയാണ്.  പ്രശ്നം പരിഹരിക്കുന്ന ഒരു പരിഹാരമല്ല ഈ നിർദേശമെന്ന്  ആവശ്യപ്പെട്ട്  ദേശീയപാത  പ്രൊജക്ട് ഡയറക്ടർക്ക് വീണ്ടും നിവേദനം നൽകിയിരിക്കുകയാണ് ചിതലിപ്പാലം പൗരസമിതി ചെയർമാൻ ടി.ആർ.ബാലസുബ്രഹ്മണ്യൻ.

പരിഹാരമല്ലെന്നതിന് നിരത്തുന്ന കാരണങ്ങൾ:   ഹൈവേയുടെ ഉയരം പഞ്ചായത്ത് റോഡിൽ നിന്ന് 2 മീറ്ററിൽ കൂടുതലാണ്, എഫ്ഒബിയുടെ ഉയരം കൂട്ടിച്ചേർത്താൽ, പൗരന്മാർക്ക് അവരുടെ ദൈനംദിന അവശ്യ സാധനങ്ങൾ കൊണ്ടുപോകുന്നത് ശ്രമകരമാകും. കയറ്റത്തിന്റെ ഉയരം പ്രായമായവർക്കും സ്കൂൾ കുട്ടികൾക്കും റോഡ് കുറുകെകടക്കുന്നതിന് തടസ്സമാകും.

ഒരേ രീതിയിലുള്ള പല എഫ്ഒബികളും പലയിടത്തും പൗരന്മാർ ഉപയോഗിക്കുന്നില്ല.  ആലത്തൂരിലേക്കോ പാലക്കാടിലേക്കോ ഉള്ള ചെറുവാഹന ഗതാഗതത്തിന് കുറഞ്ഞത് രണ്ടു കിലോമീറ്റർ ചുറ്റളവ് ആവശ്യമായി വരും. ഈ സ്ഥലത്ത് പഞ്ചായത്ത് റോഡ് മുതൽ ഹൈവേ വരെ മതിയായ ഉയരം ഉള്ളതിനാൽ, ദേശീയപാത അതോറിറ്റിയുടെ മാർഗ നിർദേശങ്ങളിലുള്ള ഒരു അടിപ്പാത മാത്രമാണ് ഏറ്റവും മികച്ച പരിഹാരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com