ADVERTISEMENT

പാലക്കാട് ∙ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അവസ്ഥ നാളെ കേരളത്തിലും സംഭവിച്ചേക്കാമെന്നും ഇവിടുത്തെ ഭരണാധികാരിക്കെതിരെയും കേന്ദ്ര ഏജൻസികളുടെ അന്വേഷണമുണ്ടെന്നും ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു. എ‍ൻഡിഎ പാലക്കാട് ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പു കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതി ഇല്ലാതെ ഭരണം നടത്താമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തെളിയിച്ചു. 

ഒപ്പം അഴിമതി നടത്തിയവരെ അഴിക്കുള്ളിലാക്കുകയും ചെയ്തു. അതാണ് ഡൽഹിയിൽ കണ്ടത്. അഴിമതി നടത്തിയവരെ സംരക്ഷിക്കുന്ന മുന്നണിയായി ഐഎൻഡി (ഇന്ത്യ സഖ്യം) മാറി. ഈ മുന്നണിയുടെ നേതാക്കളെല്ലാം ഒന്നുകിൽ ജാമ്യത്തിലോ, അല്ലെങ്കി‍ൽ ജയിലിലോ ആണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും സിപിഎമ്മും മത്സരിക്കുന്നത് അതിജീവനത്തിനും ചിഹ്നം നിലനിർത്താനുമാണ്. ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം മത്സരിക്കുന്നതു വലിയ ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്താനാണ്. ഇക്കാര്യങ്ങളൊക്കെ ചില സിപിഎം നേതാക്കൾക്കു നന്നായി അറിയാം. 

അതുകൊണ്ടാണ് അടുത്ത തിരഞ്ഞെടുപ്പിൽ ഈനാംപേച്ചി, മരപ്പട്ടി ചിഹ്നത്തിലൊക്കെ സിപിഎം മത്സരിക്കേണ്ടി വരുമെന്ന് പറയുന്നത്.  അത് അവയ്ക്കു കൂടി അപമാനമാണ്. മുൻ മുഖ്യമന്ത്രിമാരായ കെ.കരുണാകരന്റെയും എ.കെ.ആന്റണിയുടെയും കുടുംബം ഉൾപ്പെടെ രാജ്യത്തെ മുഴുവൻ കുടുംബങ്ങളും മോദിയോടൊപ്പമാണ്. അതിൽ നിന്ന് ആർക്കും ഒഴിഞ്ഞു നിൽക്കാനാകില്ല. ചിഹ്നം സംരക്ഷിക്കാൻ ശ്രമിക്കുന്നവർ രാജ്യദ്രോഹവും വർഗീയതയും പ്രചരിപ്പിച്ചു രാജ്യത്തെ ഛിന്നഭിന്നമാക്കാൻ ശ്രമിക്കുന്നു.

കേരളത്തിലും മോദി തരംഗം ആഞ്ഞുവീശും. അത്തരം മണ്ഡലങ്ങളുടെ പട്ടികയിൽ പാലക്കാടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.രഘുനാഥ് അധ്യക്ഷനായി. പാലക്കാട് ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി സി.കൃഷ്ണകുമാർ, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് മേജർ രവി, ട്രഷറർ ഇ.കൃഷ്ണദാസ്, ജില്ലാ പ്രസിഡന്റ് കെ.എം.ഹരിദാസ്, ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ.അനുരാഗ്, ജില്ലാ പ്രസിഡന്റ് കെ.രഘു, 

നേതാക്കളായ പ്രമീളാ ശശിധരൻ, പി.വേണുഗോപാൽ, ശ്രീനിവാസൻ കുറുപ്പത്ത്, അബു താഹിർ, എ.ഗംഗാധരൻ, കെ.വി.ജയൻ എന്നിവർ പ്രസംഗിച്ചു. മെട്രോമാൻ ഇ.ശ്രീധരൻ ചെയർമാനും കെ.എം.ഹരിദാസ് ജനറൽ കൺവീനറുമായി 5001 അംഗ തിരഞ്ഞെടുപ്പു കമ്മിറ്റിയും രൂപീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com