ADVERTISEMENT

ഒറ്റപ്പാലം∙ ആരാധകർ നൽകിയ പട്ടങ്ങളും കിരീടങ്ങളും അഴിച്ചുവച്ചു ഗജരാജൻ മംഗലാംകുന്ന് അയ്യപ്പൻ ഉത്സവകേരളത്തോട് അവസാന ഉപചാരം ചൊല്ലി. തിങ്കളാഴ്ച രാത്രി ആന ചരിഞ്ഞതു മുതൽ തുടങ്ങിയ ആരാധകപ്രവാഹം ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ ജഡം വാളയാർ വനത്തിലേക്കു കൊണ്ടുപോകുന്നതു വരെ അണമുറിഞ്ഞില്ല. ചുട്ടുപൊള്ളുന്ന പൊരിവെയിലത്തും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ആനപ്രേമികൾ ഉള്ളുപൊള്ളിയ മനസ്സുമായാണു മംഗലാംകുന്ന് ആനത്തറവാട്ടിലേക്ക് ഓടിയണഞ്ഞത്.

ചേതനയറ്റ ഗജവീരനെ കണ്ടു പലരും വിങ്ങിപ്പൊട്ടി. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നു പോലും പ്രിയപ്പെട്ട കൊമ്പനെ ഒരുനോക്കു കാണാൻ ആനപ്രേമികൾ ഒഴുകിയെത്തി. ഉത്സവ സംഘാടകരും  ആനയുടമകളും വാദ്യകലാകാരൻമാരും പാപ്പാൻമാരും ഉൾപ്പെടെയുള്ളവർ അന്ത്യോപചാരം അർപ്പിച്ചു. തലപ്പൊക്കത്തോടെ കണ്ടു പതിഞ്ഞ അയ്യപ്പന്റെ രൂപം മതി ഇനിയുള്ള കാലം ഓർത്തുവയ്ക്കാനെന്നു സ്വയം തീരുമാനിച്ച ചിലർ മംഗലാംകുന്ന് ആനത്തറവാടിന്റെ പരിസരത്തു പോലും വരാതെ ബോധപൂർവം മാറിനിന്നു.

മംഗലാകുന്ന് അയ്യപ്പന്റെ ജഡം ഇന്നലെ രാത്രി പത്തോടെ വാളയാർ നടുപ്പതി ആദിവാസി ഊരിലുള്ള കരിക്കളത്തിൽ സംസ്കരിക്കുന്നു. രാത്രി വൈകിയാണ് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയത്.
മംഗലാകുന്ന് അയ്യപ്പന്റെ ജഡം ഇന്നലെ രാത്രി പത്തോടെ വാളയാർ നടുപ്പതി ആദിവാസി ഊരിലുള്ള കരിക്കളത്തിൽ സംസ്കരിക്കുന്നു. രാത്രി വൈകിയാണ് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയത്.

വനംവകുപ്പിന്റെ ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ ജഡം സംസ്കാരത്തിനായി വാളയാർ വനമേഖലയിലേക്കു കൊണ്ടുപോയി. ജഡത്തിനരികിൽ കാത്തുനിന്ന ആരാധകർ അന്ത്യയാത്രയിലും കൊമ്പനെ അനുഗമിച്ചു. അന്ത്യയാത്രയ്ക്കിടെ ഒരുനോക്കെങ്കിലും കാണാനാകുമെന്ന പ്രതീക്ഷയോടെ പാതയോരങ്ങളിലും ആനപ്രേമികൾ കാത്തുനിന്നു. പാദരോഗവും മറ്റു ശാരീരിക അവശതകളും അലട്ടിയിരുന്ന അയ്യപ്പൻ തിങ്കളാഴ്ച രാത്രി 8.15ന് ആണു ചരിഞ്ഞത്. രേഖകൾ പ്രകാരം 55 വയസ്സുള്ള അയ്യപ്പന്റെ ഉയരം 305 സെന്റിമീറ്ററായിരുന്നു. 1992ൽ ബിഹാറിലെ സോൺപൂർ മേളയിൽ നിന്നാണു മംഗലാംകുന്ന് സഹോദരങ്ങൾ അയ്യപ്പനെ കൊണ്ടുവന്നത്. 

അളവും തലപ്പൊക്കവും മാനദണ്ഡമാകുന്ന മത്സരപ്പൂരങ്ങളിലും അഴകിനു പ്രാമുഖ്യം നൽകുന്ന ഉത്സവങ്ങളിലും ഒരേപോലെ സ്വീകാര്യനായിരുന്നു മംഗലാംകുന്ന് അയ്യപ്പൻ. നേർച്ചകളിലെയും പള്ളിപ്പെരുന്നാളുകളിലെയും മിന്നും താരം. അഴകളവുകളും ലക്ഷണത്തികവുകളും സമം ചേർന്ന കൊമ്പനെന്നായിരുന്നു വിശേഷണം. തൃശൂർ പൂരത്തിൽ പാറമേക്കാവിന്റെയും തിരുവമ്പാടിയുടെയും തിടമ്പേറ്റിയ ചരിത്രമുണ്ട് അയ്യപ്പന്. പാലക്കാട്,  തൃശൂർ, എറണാകുളം ജില്ലകളിലെ ഉത്സവങ്ങൾക്കു പുറമേ, കൊല്ലം, തിരുവനന്തപുരം ഉൾപ്പെടെ തെക്കൻ കേരളത്തിലെ ഉത്സവങ്ങളിലും  നിറസാന്നിധ്യമായിരുന്നു മംഗലാംകുന്ന് അയ്യപ്പൻ. ‘ഗജരാജൻ’, ‘ഗജരാജവൈഡൂര്യം’ ഉൾപ്പെടെ അൻ‌പതോളം പട്ടങ്ങൾ നേടിയിട്ടുണ്ട്. 

ഏക്കപ്പൊക്കത്തിൽ ഇപ്പോഴും റെക്കോർഡ് 
ഒറ്റപ്പാലം∙ ഏക്കപ്പൊക്കത്തിൽ റെക്കോർഡ് ഇപ്പോഴും മംഗലാംകുന്ന് അയ്യപ്പന്റെ പേരിൽ തന്നെ. 2016ൽ തൃശൂർ ചീരക്കാവ് മീന ഭരണി ഉത്സവത്തിനാണ് ഒൻപതര ലക്ഷം രൂപയുടെ കരാർ ഉറപ്പിച്ചത്.  ഉടമയിൽ നിന്ന് ഒന്നേകാൽ ലക്ഷം രൂപയ്ക്ക് ആനയെ ഏൽപിച്ച ക്ഷേത്രക്കമ്മിറ്റി അതേ ഉത്സവത്തിലെ മറ്റൊരു കമ്മിറ്റിക്കാണ് ഒൻപതര ലക്ഷത്തിനു കരാർ മറിച്ചു നൽകിയത്. വാശിയേറിയ ലേലത്തിലൂടെയാണു കമ്മിറ്റി റെക്കോർഡ് തുക നൽകി എഴുന്നള്ളിപ്പിന് അയ്യപ്പനെ സ്വന്തമാക്കിയത്. 

കൂട്ടിയെഴുന്നള്ളിപ്പിൽ മധ്യഭാഗത്തു നിൽക്കേണ്ട ആനയെ തിരഞ്ഞെടുക്കാനായിരുന്നു ഉത്സവത്തിൽ പങ്കാളികളായ കമ്മിറ്റികൾ തമ്മിൽ ലേലം. ഉടമയ്ക്കു നൽകിയ തുക കഴിഞ്ഞുള്ള സംഖ്യ ക്ഷേത്രനവീകരണത്തിനു വിനിയോഗിക്കാൻ ലക്ഷ്യമിട്ടായിരുന്നു ലേലമെന്ന് ആനയുടമകൾ ഓർക്കുന്നു. 

ഒരു കൊമ്പ് നഷ്ടമായിട്ടും ഒറ്റക്കൊമ്പനായില്ല അയ്യപ്പൻ
ഒറ്റപ്പാലം∙ പഴുപ്പു ബാധിച്ച് ഒരു കൊമ്പു നഷ്ടപ്പെട്ടെങ്കിലും കേരളത്തിലെ ഒറ്റക്കൊമ്പൻ ആനകളുടെ പട്ടികയിലായിരുന്നില്ല മംഗലാംകുന്ന് അയ്യപ്പന്റെ സ്ഥാനം. ഒറ്റക്കൊമ്പുള്ള മറ്റ് ആനകളിൽ നിന്നു വ്യത്യസ്തമായി മുഴുവൻ സമയവും വെപ്പുകൊമ്പ് ഘടിപ്പിച്ചു മാത്രം പുറത്തിറങ്ങുന്ന അയ്യപ്പന്റെ വൈകല്യം ആരാധകർക്കു പോലും പൂർണമായി അറിയുമോയെന്ന കാര്യം സംശയമാണ്. 

ആനപ്പാപ്പാൻമാരും ഉടമകളും ഇക്കാര്യത്തിൽ കാണിച്ചിരുന്ന ജാഗ്രതയായിരുന്നു 9 വർഷം മുൻപുണ്ടായ വൈകല്യത്തിനുള്ള മറ. സാധാരണ ഒറ്റക്കൊമ്പൻമാരായ ആനകൾക്ക് എഴുന്നള്ളിപ്പു സമയങ്ങളിൽ മാത്രമാണു വെപ്പുകൊമ്പ് ഘടിപ്പിക്കാറുള്ളത്. എഴുന്നള്ളിപ്പു പൂർത്തിയായാൽ ഇവ അഴിച്ചുവയ്ക്കും. ലോറിയിലുള്ള യാത്രയിലും മറ്റും വെപ്പുകൊമ്പ് ആന നശിപ്പിക്കുമെന്നത് ഉൾപ്പെടെയുള്ള ആശങ്കകൾ പരിഗണിച്ചാണിത്. എന്നാൽ അയ്യപ്പനെ ഒറ്റക്കൊമ്പു മാത്രമായി എവിടെയും ആരും കണ്ടിട്ടുണ്ടാകില്ല. 

ആനത്തറവാട്ടിൽ നിൽക്കുമ്പോൾ മാത്രമാണ് വെപ്പുകൊമ്പ് അഴിക്കാറുള്ളത്. അവിടെയും ആനയ്ക്ക് ഒരു മറയുണ്ടാകും. പഴുപ്പു ബാധിച്ച ഇടത്തേക്കൊമ്പ് 2015ലാണു അറ്റുവീണത്. വിശ്രമത്തിനും ചികിത്സയ്ക്കും ശേഷമായിരുന്നു വെപ്പുകൊമ്പുമായി ഇറക്കം. അപ്പോഴും വൈകല്യത്തിന്റെ പേരിൽ അവഗണിക്കാതെ അയ്യപ്പനെ ഉത്സവപ്രേമികൾ ഇരുകൈകളും നീട്ടി സ്വീകരിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com