ADVERTISEMENT

പാലക്കാട് ∙ റിട്ട.അധ്യാപകരായ സൈനുദ്ദീൻ മുണ്ടക്കയത്തിന്റെയും എം.സൈനബയുടെയും ജീവിതം മുഴുവൻ അരങ്ങിലാണ്. നാടകത്തിലൂടെ കണ്ട്, പരിചയപ്പെട്ട്, ഒന്നിച്ചവരാണു ചന്ദ്രനഗർ സൂര്യനഗർ പ്രതിഭ വീട്ടിൽ സൈനുദ്ദീനും (80) സൈനബയും (78). ഇന്നും അവർ അരങ്ങിലും ജീവിതത്തിലും ഒരുമിച്ചുണ്ട്. ലോക നാടക ദിനത്തോടനുബന്ധിച്ചു പാലക്കാട് നാടക കൂട്ടായ്മ ഒരുക്കിയ ‘അരങ്ങോർമകളിലെ നവരസങ്ങൾ’ പരിപാടിയിൽ അവർ ഒരുമിച്ച് അരങ്ങിലെയും ജീവിതത്തിലെയും ഓർമകൾ പങ്കിട്ടു. മക്കളായ സാദത്തും ഷാംദത്തും നാടകത്തിലൂടെ സിനിമയിൽ എത്തിയതോടെ കുടുംബം മുഴുവൻ ‘താരങ്ങളായി’.


ലോക നാടകദിനത്തോടനുബന്ധിച്ചു ജില്ലയിലെ മുതിർന്ന നാടക കലാകാരൻമാർ പാലക്കാട്ട് ഒത്തുകൂടിയപ്പോൾ. ചിത്രം: മനോരമ
ലോക നാടകദിനത്തോടനുബന്ധിച്ചു ജില്ലയിലെ മുതിർന്ന നാടക കലാകാരൻമാർ പാലക്കാട്ട് ഒത്തുകൂടിയപ്പോൾ. ചിത്രം: മനോരമ

കോട്ടയം മുണ്ടക്കയം സ്വദേശിയായ സൈനുദ്ദീൻ പതിനാലാം വയസ്സിലാണ് ആദ്യമായി നാടകത്തിൽ അഭിനയിക്കുന്നത്. 1957ൽ മമ്മദ് മാപ്പിളയെന്ന വയോധികന്റെ  വേഷത്തിനു നിറഞ്ഞ കയ്യടി. പിന്നീടു മുന്നൂറിലേറെ നാടകങ്ങളിൽ അഭിനയിച്ചു. മൂന്നു നാടകങ്ങൾ രചിച്ചു. നാടക ഗാനങ്ങളും ചെറുകഥകളും കവിതകളും എഴുതി. ഒട്ടേറെ പുരസ്കാരങ്ങൾ നേടി.

സ്കൂൾ വിദ്യാർഥിയായിരിക്കെ 1962ലാണു സൈനബ നാടകത്തിൽ അഭിനയിക്കുന്നത്. ആദ്യ നാടകത്തിനു തന്നെ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ഒന്നാം സ്ഥാനം. ഒട്ടേറെ തവണ മികച്ച നടിയായി. നൂറിലേറെ നാടകങ്ങളിൽ വേഷമിട്ട സൈനബ ഒട്ടേറെ പുരസ്കാരങ്ങളും നേടി. 1967ൽ സൈനുദ്ദീനെ പരിചയപ്പെടുന്നു. തൊട്ടടുത്ത വർഷം വിവാഹം. ഇളയ മകൻ എസ്.ഷാംദത്ത് സംവിധാനം ചെയ്ത ‘സ്ട്രീറ്റ് ലൈറ്റ്’ എന്ന സിനിമയിൽ സൈനുദ്ദീൻ അഭിനേതാവായി. മൂത്ത മകൻ എസ്.സാദത്തായിരുന്നു ഛായാഗ്രാഹകൻ. മക്കൾ ഇരുവരും ഛായാഗ്രാഹകരായ ‘തന്ത്ര’ എന്ന ഹോളിവുഡ് സിനിമയിലും സൈനുദ്ദീൻ വേഷമിട്ടു.

അരങ്ങിലും അണിയറയിലും ഒരു കാലത്തു നിറഞ്ഞുനിന്ന 26 പേരാണു കൂട്ടായ്മയിൽ എത്തിയത്. പുത്തൂർ രവി അധ്യക്ഷനായി. രവി തൈക്കാട്, എം.ജി.പ്രദീപ് കുമാർ, എം.എസ്.ദാസ് മാട്ടുമന്ത, വി.രവീന്ദ്രൻ, കെ.രാജീവൻ, ശബരി ഗിരീഷ്, കെ.എ.നന്ദജൻ, ആർ.ഡി.പ്രഭാകരൻ, പുതുപ്പരിയാരം കൃഷ്ണൻകുട്ടി, എ.കെ.സുന്ദരേശ്വൻ, വൈക്കം ശശി വർമ, ഗോപിനാഥ് പൊന്നാനി, കുനിശ്ശേരി കണ്ണനുണ്ണി, എ.കെ.വത്സലൻ, ചേരാമംഗലം ചാമുണ്ണി, പി.ടി.ആർ.ചന്ദ്രൻ, കെ.കൃഷ്ണകുമാരി, ചേർത്തല തങ്കം, ഗോപി മോഹൻ ഉണ്ണിത്താൻ, എം സുരേന്ദ്രൻ, ഡൊമനിക് തോമസ്, രമേഷ് മങ്കര, വി.തങ്കപ്പൻ, ബി.ആർ.ദാസ്, പ്രസ്റ്റേജ് സേതുമാധവൻ, വിക്ടറി ഷെറീഫ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com