വാഴത്തോട്ടത്തിൽ കാവലിരുന്ന കർഷകൻ മരിച്ച നിലയിൽ
Mail This Article
ചെർപ്പുളശ്ശേരി ∙ വാഴത്തോട്ടത്തിലെ കാട്ടുപന്നിശല്യം തടയാൻ രാത്രി കാവലിരുന്ന കർഷകൻ മരിച്ച നിലയിൽ. ചളവറ തൃക്കാരമണ്ണ വാരിയത്തൊടി രാമചന്ദ്രനെ (48) ആണു പാടത്തിനു സമീപത്തെ ഇടവഴിയിൽ മരിച്ച നിലയിൽ ഇന്നലെ രാവിലെ കണ്ടെത്തിയത്. മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. ഹൃദയാഘാതമാണു മരണകാരണമെന്നാണു പ്രാഥമിക നിഗമനം. വയൽ പാട്ടത്തിനെടുത്തു നെല്ലും വാഴയും കൃഷി ചെയ്യുകയായിരുന്നു രാമചന്ദ്രൻ. കാട്ടുപന്നിശല്യം രൂക്ഷമായതോടെ രണ്ടാംവിള നെൽകൃഷി നശിച്ചു ഭീമമായ സാമ്പത്തികനഷ്ടം നേരിട്ടിരുന്നു.
ഈയിടെ ഒരു ഏക്കർ വയൽ പാട്ടത്തിനെടുത്തു നേന്ത്രവാഴക്കൃഷി ഇറക്കി. അടുത്ത ഓണക്കാലത്തു വിളവെടുക്കാനുള്ളതായിരുന്നു ഇത്. പന്നിശല്യം ഒഴിവാക്കാൻ ഒരു മാസത്തോളമായി രാമചന്ദ്രൻ ഇവിടെ കാവലിരിക്കുകയായിരുന്നു. വാഴത്തോട്ടത്തിനോടു ചേർന്ന ഇടവഴിയിൽ ചാക്കു വിരിച്ചാണു രാത്രി കിടന്നിരുന്നത്. രാവിലെ വീട്ടിലെത്താഞ്ഞതിനെ തുടർന്ന് സഹോദരൻ അന്വേഷിച്ചിറങ്ങിയപ്പോഴാണു മരിച്ച നിലയിൽ കണ്ടത്. ഭാര്യ: സുരേഖ. മക്കൾ: അർച്ചന, അഞ്ജന (ഇരുവരും സ്കൂൾ വിദ്യാർഥിനികൾ).