കോൺഗ്രസിന്റെ നയമില്ലായ്മയെയാണു ചോദ്യം ചെയ്യുന്നതെന്നു മുഖ്യമന്ത്രി!; ‘വിമർശിക്കും, രാഹുൽ വിഷമിച്ചിട്ടു കാര്യമില്ല’
Mail This Article
ആലത്തൂർ/നെന്മാറ ∙ പൗരത്വനിയമ വിഷയത്തിലെ പ്രതിഷേധങ്ങളിൽ സംസ്ഥാന സർക്കാരുമായി ആദ്യ ഘട്ടത്തിൽ സഹകരിച്ച കെപിസിസി പിന്നീടു വിട്ടുനിന്നതു ദേശീയ നേതൃത്വത്തിന്റെ നിർദേശപ്രകാരമാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അങ്ങനെയല്ലെങ്കിൽ രാഹുൽ ഗാന്ധി ഇക്കാര്യം വ്യക്തമാക്കട്ടെ. തന്റെ പേരു പറഞ്ഞ് വിമർശിക്കുന്നുവെന്നു പരാതി പറയുന്ന രാഹുൽഗാന്ധി, ഇതുപോലെയുള്ള വിഷയങ്ങളിൽ കോൺഗ്രസിന്റെ നയമെന്താണെന്നു വ്യക്തമാക്കണമെന്നും ആലത്തൂരിലെ ഇടതു സ്ഥാനാർഥി കെ.രാധാകൃഷ്ണന്റെ തിരഞ്ഞെടുപ്പു പ്രചാരണയോഗങ്ങളിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.പൗരത്വനിയമ വിഷയം സംബന്ധിച്ചു ഭാരത് ജോഡോ യാത്രയിൽ രാഹുൽഗാന്ധി സംസാരിക്കുമെന്നു കരുതി. സമാപന യോഗത്തിൽ പോലും ഒന്നും പറഞ്ഞില്ല.
നാമനിർദേശപത്രിക സമർപ്പിക്കാൻ കേരളത്തിൽ വന്നപ്പോഴും അദ്ദേഹം ഇക്കാര്യം മിണ്ടിയില്ല. കോൺഗ്രസിന്റെ പ്രകടനപത്രികയിലും ഇതു കണ്ടില്ല. സംഘപരിവാർ ആഗ്രഹിക്കുന്ന രീതിയിൽ കാര്യങ്ങൾ നടക്കുമ്പോൾ അതിനോടു ചേർന്നു നിൽക്കുന്ന നിലപാടിനെ ചൂണ്ടിക്കാണിക്കുമ്പോൾ അതു വിമർശനമാമെന്നു പറഞ്ഞു രാഹുൽ ഗാന്ധി പ്രയാസം കാണിച്ചിട്ടു കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.ഭരണഘടനയെ തകർക്കാനും മതനിരപേക്ഷതയെ ഇല്ലാതാക്കാനും കരിനിയമങ്ങൾ ശക്തിപ്പെടുത്താനും ലോക്സഭയിൽ ബിജെപി നീക്കങ്ങൾ നടത്തുമ്പോൾ കേരളത്തിൽ നിന്നു വിജയിപ്പിച്ച 18 അംഗ യുഡിഎഫ് എംപി സംഘം നിശ്ശബ്ദമായി പിന്തുണയ്ക്കുകയായിരുന്നു. എന്തുകൊണ്ടാണ് ഈ വിഷയങ്ങളിൽ അവരുടെ ശബ്ദം ഉയരാതിരുന്നത് ?
കേരളത്തിൽ വലിയ വികസനം കൊണ്ടുവരുമെന്നാണു കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിച്ചത്. അർഹതപ്പെട്ടതു പോലും നിഷേധിച്ചവരാണ് ഇനി വാരിക്കോരിത്തരുമെന്നു പ്രഖ്യാപിക്കുന്നത്. കേരളം തകരണമെന്നു കരുതിയ കൂട്ടരാണിവർ. കേരളത്തിന് എയിംസ് അനുവദിച്ചില്ല. തറക്കല്ലിട്ട കോച്ച് ഫാക്ടറി പോലും നിഷേധിച്ചു. പ്രളയസമയത്തും കോവിഡ് സമയത്തും ലഭ്യമായ സഹായം മുടക്കിയവർ കേരളത്തിന് അർഹതപ്പെട്ട വിഹിതം പോലും തടഞ്ഞുവച്ചു. കേരളം അതിവേഗ റെയിൽവേയുമായി മുന്നോട്ടു പോയപ്പോൾ അതിന് അനുവാദം തന്നില്ല.പദ്ധതിയുടെ പേരാണു പ്രശ്നമെങ്കിൽ അതു മാറ്റണമെന്ന് ആവശ്യപ്പെടാമായിരുന്നു.
ഇത്തരം പ്രതിസന്ധിയുടെ കാലത്തൊന്നും യുഡിഎഫ് എംപിമാർ തങ്ങളെ ജയിപ്പിച്ച കേരളീയർക്കൊപ്പം നിന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും ഇടതു തരംഗമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ആലത്തൂരിൽ കെ.കുശലകുമാർ അധ്യക്ഷനായിരുന്നു. മന്ത്രി കെ.കൃഷ്ണൻകുട്ടി, എംഎൽഎമാരായ കെ.ഡി.പ്രസേനൻ, പി.പി.സുമോദ്, സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു, സി.കെ.രാജേന്ദ്രൻ, ,വിജയൻ കുനിശ്ശേരി, പി.കെ.രാജൻ, പി.പി.സുമോദ് എംഎൽഎ, വി.ചെന്താമരാക്ഷൻ എന്നിവർ പ്രസംഗിച്ചു.നെന്മാറയിൽ വി.കൃഷ്ണൻകുട്ടി അധ്യക്ഷനായിരുന്നു.മന്ത്രി കെ.കൃഷ്ണൻകുട്ടി, കെ.ബാബു എംഎൽഎ, എ.കെ.ബാലൻ, പി.കെ.ബിജു, സി.കെ.രാജേന്ദ്രൻ, ഇ.എൻ.സുരേഷ് ബാബു, വി.ചെന്താമരാക്ഷൻ, ആർ.ചിന്നക്കുട്ടൻ, ടി.സിദ്ധാർഥൻ, കെ.പ്രേമൻ എന്നിവർ പ്രസംഗിച്ചു.
മുഖ്യമന്ത്രി ഇന്ന്
രാവിലെ പത്തിന് പട്ടാമ്പിയിലും അഞ്ചിന് മണ്ണാർക്കാടും ആറിന് കോട്ടമൈതാനത്തും മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കും