ADVERTISEMENT

പട്ടാമ്പി ∙ താലൂക്ക് ആശുപത്രിയിൽ പണി പൂർത്തിയായ ഡയാലിസിസ് സെന്റർ യന്ത്രങ്ങൾ എത്താത്തതിനാൽ തുറക്കാനായില്ല. കഴിഞ്ഞ നവംബറിൽ താലൂക്ക് ആശുപത്രി സന്ദർശിച്ച വകുപ്പ് മന്ത്രി ഡിസംബറിൽ ഡയാലിസിസ് സെന്റർ തുറക്കുമെന്നാണ് അറിയിച്ചിരുന്നത് . ആശുപത്രിയിൽ മിന്നൽ സന്ദർശനത്തിനെത്തിയ മന്ത്രി സെന്റർ തുറക്കുമെന്നറിയിച്ച് 4 മാസം പിന്നിട്ടിട്ടും തുറക്കാനായില്ല. കെട്ടിടം പണി പൂർത്തിയായി മാസങ്ങൾ പിന്നിട്ടതിനു ശേഷമായിരുന്നു മന്ത്രിയുടെ വരവ്. യന്ത്രങ്ങൾ എത്തിക്കാത്തതാണ് ഡയാലിസിസ് സെന്റർ തുടങ്ങാൻ കഴിയാത്തിനു കാരണമെന്ന് മുഹമ്മദ് മുഹസിൻ എംഎൽഎയും ആശുപത്രി അധികൃതരും നഗരസഭ അധികൃതരുമെല്ലാം അറിയിച്ചതോടെയായിരുന്നു മന്ത്രിയുടെ ഇടപെടൽ.

ബന്ധപ്പെട്ട ഉദ്യേ‍‍ാഗസ്ഥരെ മന്ത്രി അവിടെ വച്ചു തന്നെ ഫോണിൽ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുകയും നടപടി വേഗത്തിലാക്കണമെന്ന് നിർദേശിക്കുകയും ചെയ്തു. മൂന്നാഴ്ചയ്ക്കകം യന്ത്രങ്ങൾ എത്തിക്കാമെന്ന് ഉറപ്പ് ലഭിച്ചതായി അറിയിച്ച മന്ത്രി ഡിസംബർ പകുതിയോടെ ഡയാലിസിസ് സെന്റർ പ്രവർത്തന  സജ്ജമാകുമെന്നറിയിച്ചാണ് ആശുപത്രി വിട്ടത്. മുഹമ്മദ് മുഹസിൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നാണ് ഗവ. താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് സെന്റർ കെട്ടിട നിർമാണത്തിന് 99 ലക്ഷം രൂപ അനുവദിച്ചത്. 24 ലക്ഷം രൂപ ചെലവിൽ കുഴൽ കിണർ നിർമാണം, പ്ലമിങ് ജോലികൾ, മോട്ടർ സ്ഥാപിക്കൽ, ശുചിമുറികളുടെ നിർമാണം ഉൾപ്പെടെ ആവശ്യമായ എല്ലാ സൗകര്യങ്ങളും കെട്ടിടത്തിൽ ഇതിനോടകം ഒരുക്കിയിട്ടുണ്ട്.

യന്ത്രങ്ങൾ എത്തിയാൽ സെന്റർ തുറക്കാനാകും. ഡയാലിസിസ് രോഗികൾ ഏറെയുള്ള പ്രദേശമാണ് പട്ടാമ്പി നഗരസഭയും പരിസര പഞ്ചായത്തുകളും. സർക്കാർ ആശുപത്രിയിൽ ഡയാലിസിസ് സെന്റർ തുടങ്ങുന്നതും കാത്തിരിപ്പാണ് രോഗികൾ. നിലവിൽ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്ന ഡയാലിസിസ് രേ‍ാഗികൾ വലിയ പ്രതീക്ഷയോടെയാണ് സർക്കാർ ആശുപത്രി ഡയാലിസിസ് സെന്ററിനെ കാത്തിരിക്കുന്നത്. യന്ത്രങ്ങൾ വൈകാതെ എത്തുമെന്നും എത്തിക്കാനുള്ള ശ്രമം തുടരുന്നതായും എത്തിയാലുടൻ സെന്ററിന്റെ പ്രവർത്തനം ആരംഭിക്കാനാവശ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായും ആശുപത്രി സൂപ്രണ്ട് യു.ടി. അബ്ദു റഹ്മാൻ അറിയിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com