ADVERTISEMENT

പാലക്കാട് ∙ കേരളത്തിന്റെ ശക്തമായ ഇടപെടലിനൊടുവിൽ ചിറ്റൂർപ്പുഴയിലേക്കു ലഭ്യമാക്കാനായി പറമ്പിക്കുളം അണക്കെട്ടിൽ നിന്ന് ആളിയാർ ഡാമിലേക്കു ജലം എത്തിച്ചു തുടങ്ങി. പറമ്പിക്കുളം, പെരുവാരിപ്പള്ളം, തൂണക്കടവ് ഡാമുകൾ ഉൾക്കൊള്ളുന്ന പറമ്പിക്കുളം സിസ്റ്റം അണക്കെട്ടിൽ നിന്ന് സെക്കൻഡിൽ 360 ഘനയടി തോതിലാണ് ആളിയാർ ഡാമിലേക്കു വെള്ളം എത്തിക്കുന്നത്. 

പറമ്പിക്കുളം വെള്ളം ആളിയാർ അണക്കെട്ടിൽ എത്തിച്ചു വേണം ചിറ്റൂർപ്പുഴയിലേക്കു ലഭ്യമാക്കാൻ. ആളിയാറിൽ നിന്നു ചിറ്റൂർപ്പുഴയിലേക്ക് സെക്കൻഡിൽ 146 ഘനയടി തോതിൽ ജലം തുറക്കുന്നുണ്ട്. ചിറ്റൂർപ്പുഴയിലേക്കു വെള്ളം അളന്നു തരുന്ന മണക്കടവ് വിയറിൽ ശരാശരി 100 ഘനയടി തോതിൽ വെള്ളം ലഭിക്കുന്നുണ്ട്. 

പറമ്പിക്കുളം സിസ്റ്റം അണക്കെട്ടിൽ ഉപയോഗിക്കാവുന്ന വിധത്തിൽ 1.9 ടിഎംസി ജലം ഉണ്ട്. ഇതിൽ നിന്നാണ് ആളിയാർ ഡാമിലേക്കും ചിറ്റൂർപ്പുഴയിലേക്കും വെള്ളം ലഭ്യമാക്കുന്നത്. പറമ്പിക്കുളം–ആളിയാർ കരാർ പ്രകാരം ഏപ്രിൽ ഒന്നു മുതൽ മേയ് 15 വരെ കേരളത്തിനു വെള്ളം ഇല്ല. എങ്കിലും അതുവരെ കിട്ടാനുള്ള 1.5 ടിഎംസി കുടിശിക ജലം ഈ സമയങ്ങളിൽ ലഭ്യമാക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. 

ഇതിനായി പറമ്പിക്കുളം സിസ്റ്റം അണക്കെട്ടിൽ ഉള്ള ജലത്തിന്റെ അളവ് ഉൾപ്പെടെ ചൂണ്ടിക്കാണിച്ചു മന്ത്രി കെ.കൃഷ്ണൻകുട്ടി ചീഫ് സെക്രട്ടറിക്കും സർക്കാരിനും കത്തു നൽകിയിരുന്നു. തുടർന്നു കേരളം നടത്തിയ ഇടപെടലിലാണു ജലം നേടിയെടുത്തത്. ഇപ്പോൾ നേടിയെടുത്ത വെള്ളം ഉപയോഗിച്ച് ചിറ്റൂർപ്പുഴയെയും ഭാരതപ്പുഴയെയും ആശ്രയിച്ചുള്ള ശുദ്ധജല പദ്ധതികളുടെ പമ്പിങ് തടസ്സമില്ലാതെ നടത്താനാകുമെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി വ്യക്തമാക്കി.  

ഞാവളംകടവിൽ വെള്ളം എത്തി; പമ്പിങ് തുടങ്ങി
രണ്ടാഴ്ചയിലേറെ നീണ്ട വരണ്ട കാത്തിരിപ്പിനൊടുവിൽ ഇന്നലെ രാവിലെയോടെ ഞാവളംകടവ് തടയണയിൽ ജലം എത്തിത്തുടങ്ങി. താമസിയാതെ ജല അതോറിറ്റി പമ്പിങ്ങും പുനരാരംഭിച്ചു. മൂന്നോ, നാലോ ദിവസത്തിനുള്ളിൽ ആയിരക്കണക്കിനു വീടുകളിലേക്കുള്ള ശുദ്ധജല വിതരണം സാധാരണ നിലയിലാകും. കുത്തനൂർ, പെരിങ്ങോട്ടുകുറിശ്ശി, തരൂർ, മങ്കര, മണ്ണൂർ, ലക്കിടിപേരൂർ പഞ്ചായത്തുകളിലേക്ക് ഇവിടെ നിന്നാണു ശുദ്ധജലം എത്തിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com