ADVERTISEMENT

പന്തളം ∙ മൂന്നു പതിറ്റാണ്ടായി കാൻസർ രോഗത്തെ അതിജീവിച്ച് മണ്ണിൽ പൊന്നുവിളയിച്ചു ജീവിക്കുകയാണ് 73 വയസ്സുകാരനായ പെരുമ്പുളിക്കൽ കിണറുവിള പുതിയവീട്ടിൽ സി.കുഞ്ഞുപിള്ള. ഭാര്യ ചെല്ലമ്മയ്ക്കും ഇളയ മകനും കൊച്ചുമക്കൾക്കുമൊപ്പം കൃഷികാര്യങ്ങൾ നോക്കി കഴിയുന്ന കുഞ്ഞുപിള്ളയുടെ ഊർജസ്വലതയ്ക്കു മുന്നിൽ കാൻസർ പരാജയപ്പെട്ടു. താമസിക്കുന്ന പുരയിടത്തിനു പുറമേ സമീപമുള്ള പറമ്പും പാട്ടത്തിനെടുത്ത് വെറ്റില, ഏത്തവാഴ, വാഴ, പച്ചക്കറികൾ എന്നിവ കൃഷി ചെയ്യുന്നു. കോഴിയും പശുക്കളും നെൽകൃഷിയുമുണ്ട്. പത്തിൽ പഠിത്തം അവസാനിപ്പിച്ച കുഞ്ഞുപിള്ള കൃഷിയിലേക്കു തിരിയുകയായിരുന്നു.

43-ാമത്തെ വയസ്സിലാണ് രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. ആദ്യത്തെ 5 വർഷം  അത്ര കാര്യമാക്കിയില്ലെങ്കിലും രോഗം മൂർഛിച്ചതോടെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം ആർസിസിയിലേക്ക് പോകേണ്ടിവന്നു. അപ്പോൾ മാത്രമാണ് രോഗവിവരം വീട്ടുകാർ അറിയുന്നത്. കീമോതെറപ്പി ചെയ്യണമെന്നു ഡോക്ടർമാർ പറഞ്ഞെങ്കിലും റേഡിയേഷൻ മാത്രമേ  വേണ്ടിവന്നുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. 20 വർഷമായി എരിവും ചൂടുമുള്ള ഭക്ഷണം ഒഴിവാക്കി. വെറ്റിലമുറുക്കും ഉപേക്ഷിച്ചു.

തണുപ്പിച്ചാറിച്ച തേയില വെള്ളവും ചോറിൽ പഴം കുഴച്ച് മിക്സിയിൽ അടിച്ചു ദ്രാവകരൂപത്തിലാക്കിയതും രണ്ടു നേരം കഴിക്കും. യാത്ര പോകേണ്ടി വന്നാൽ തിരികെ വീട്ടിൽ വരുന്നതു വരെ വെള്ളം മാത്രമേ കുടിക്കുകയുള്ളു. ഇതിനിടെ 2008ൽ രോഗം വീണ്ടും മൂർഛിച്ചു. രക്ഷയില്ലെന്നാണ് ഡോക്ടർമാർ വിധിയെഴുതിയത്. എങ്കിലും അവർ തന്ന മരുന്നു ഉപദേശങ്ങളും അനുസരിച്ച് ജീവിക്കാൻ തീരുമാനിച്ചതാണ് ഇന്നും ജീവനോടെ ഇരിക്കാൻ കാരണമെന്ന് കുഞ്ഞുപിള്ള പറഞ്ഞു. അസുഖത്തെ തുടർന്ന് 2011ൽ പല്ലുകൾ എല്ലാം എടുത്തു. ഇടതു ഭാഗത്തെ മോണകൾ ദ്രവിച്ചതോടെ അവയും അടർന്നുപോയി.

ആർസിസിയിൽ ചികിത്സിച്ചിരുന്ന ഡോക്ടർ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ വരുന്ന ദിവസം മുടങ്ങാതെ ചെക്കപ്പിനു പോകുന്നുണ്ട്. മറ്റു ശാരീരികാസ്വാസ്ഥ്യങ്ങൾ ഒന്നും ഇല്ലാത്തതിനാൽ പകലന്തിയോളം പാടത്തും പറമ്പിലും സജീവമാണ് കോൺഗ്രസിന്റെ സജീവ പ്രവർത്തകൻ കൂടിയായ കുഞ്ഞുപിള്ള. കാൻസറുമായി ബന്ധപ്പെട്ട പഠനക്ലാസുകളിൽ പങ്കെടുക്കുകയും അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്യാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നെൽക്കതിരുകൾ ഉപയോഗിച്ച് പൊലിപ്പ് ഉണ്ടാക്കിക്കൊടുക്കുന്നതിനും വിദഗ്ധനാണ് കുഞ്ഞുപിള്ള.    

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com