കനത്ത ചൂടിൽ വാഴത്തോട്ടങ്ങൾ കരിഞ്ഞുണങ്ങുന്നു
Mail This Article
പത്തനംതിട്ട∙ കർഷകരുടെ പ്രതീക്ഷകൾക്ക് മേൽ പൊള്ളലേപ്പിച്ച് കനത്ത ചൂടിൽ വാഴത്തോട്ടങ്ങൾ കരിഞ്ഞുണങ്ങുന്നു. ബാങ്കുകളിൽ നിന്ന് വായ്പ എടുത്തും കടം വാങ്ങിയും കൃഷി സ്ഥലങ്ങൾ പാട്ടെത്തിനെടുത്തും കൃഷി നടത്തിയവർ ഒട്ടനവധിയാണ്. മല്ലശേരി, ളാക്കൂർ, വെള്ളപ്പാറ, വാഴമുട്ടം, പ്രമാടം, മറൂർ, വെട്ടൂർ, ഇളകൊള്ളൂർ എന്നിവിടങ്ങളിലുൾപ്പെടെ വാഴകൾ കരിഞ്ഞുണങ്ങിയും വാഴപിണ്ടിയിലെ വെള്ളം വറ്റി മിക്കതും ഒടിയുകയും ചെയ്യുന്നു. കാട്ടുപന്നി ശല്യത്താൽ ജനം പൊറുതിമുട്ടിയിരിക്കുമ്പോഴാണ് കൃഷി സ്ഥലങ്ങളിളിലെല്ലാം ചൂട് കൂടി വാഴകളെല്ലാം ഒടിഞ്ഞ് വീഴുന്നത്.
കയറുമറ്റും ഉപയോഗിച്ച് സംരക്ഷണമൊരുക്കിയിട്ടും വിളവെത്തിയതും പകുതി വിളഞ്ഞതും എല്ലാം ഒടിഞ്ഞ് വീഴുകയാണ്. ഒടിഞ്ഞ് വീഴുന്ന നേന്ത്രക്കുലകൾക്ക് തുച്ഛമായ വില മാത്രമേ കിട്ടുന്നുള്ളുവെങ്കിലും കിട്ടുന്ന വിലയ്ക്ക് വിൽക്കുകയാണിവർ. ഏത്തവാഴകുലച്ച് ആഴ്ചകൾ കഴിയുന്നതോടെ ഇലകൾ പഴുത്ത് ഉണങ്ങിയും വാഴപ്പിണ്ടിയിലെ ജലാംശം നഷ്ടപ്പെട്ടുമാണ് മിക്കവയും ഒടിഞ്ഞ് വീഴുന്നത്. ചൂട് കൂടുതൽ ശക്തിപ്പെടുന്നതോടെ വാഴത്തോട്ടങ്ങൾ പൂർണമായും കരിഞ്ഞുവീഴുമെന്ന ആധിയിലാണ് കർഷകർ.