സമൂഹ പരിവർത്തനം കാലഘട്ടത്തിന്റെ ആവശ്യം: ഡോ. ജോസഫ് മാർത്തോമ്മാ
Mail This Article
മാരാമൺ ∙ സമൂഹത്തിന്റെ ആകമാന പരിവർത്തനമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്നു മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത. സമൂഹവുമായുള്ള ബന്ധത്തിൽ ദൈവിക ലക്ഷ്യം നമ്മിൽ വെളിപ്പെടുന്നില്ലെങ്കിൽ മറ്റുള്ളവരോട് ഐക്യപ്പെടുന്നതിൽ നാം പരാജയപ്പെടും. വികലമായ സാംസ്കാരിക ഘടനയാണ് ഇന്ന് സമൂഹത്തിൽ കാണുന്നത്. ദൈവ ബോധമില്ലാത്ത പ്രവൃത്തികളുടെ ദോഷ ഫലങ്ങളാണിവയെന്നും അദ്ദേഹം പറഞ്ഞു. ശതോത്തര രജത ജൂബിലി മാരാമൺ കൺവൻഷന്റെ സമാപന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദൈവ നിയോഗത്തിനു പ്രാധാന്യം നൽകിയില്ലെങ്കിൽ സഭകൾക്കും സമൂഹങ്ങൾക്കും പ്രലോഭനങ്ങളെ തിരിച്ചറിയാൻ കഴിയില്ല. പ്രതിസന്ധികളെ അതിജീവിക്കാൻ കരുത്തു തരുന്ന ദൈവകൃപയിൽ ആശ്രയിച്ചു രൂപാന്തര ജീവിതം സാധ്യമാകാൻ ഈ കൺവൻഷൻ യോഗങ്ങൾ കാരണമാകണമെന്നും മെത്രാപ്പൊലീത്ത പറഞ്ഞു. മനപരിവർത്തനം നമ്മെ രൂപാന്തരത്തിലേക്കു നയിക്കണം. സ്വയം താഴ്ത്തി, പ്രാർഥിച്ചു ദുർമാർഗങ്ങളെ വിട്ടു പിരിയുമെങ്കിൽ നമ്മുടെ പാപങ്ങളെ ക്ഷമിച്ചു ദേശത്തിനു നന്മയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസ് തടയാൻ പരിശ്രമിച്ച സംസ്ഥാന ആരോഗ്യ വകുപ്പിനെ മെത്രാപ്പൊലീത്ത അനുമോദിച്ചു. നമ്മുടെ നാട്ടിലെ വിഭാഗീയതയിൽ നിന്നു വിടുതൽ നേടണമെങ്കിൽ അപരനിൽ ദൈവ മുഖത്തെ കാണണമെന്നും അദ്ദേഹം പറഞ്ഞു. സ്തുതിപ്പിൻ സ്തുതിപ്പിൻ എന്ന ഗാനത്തോടെ 125–ാം മാരാമൺ കൺവൻഷനു സമാപനമായി. 8 ദിവസം നീണ്ടു നിന്ന ആത്മീയ യോഗങ്ങളിൽ ആയിരങ്ങൾ പങ്കെടുത്തു. സമാപന സമ്മേളനത്തിൽ മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ.യുയാക്കിം മാർ കൂറിലോസ് അധ്യക്ഷനായിരുന്നു. ബിഷപ് ഡിനോ ഗബ്രിയേൽ മുഖ്യസന്ദേശം നൽകി. രാവിലത്തെ യോഗത്തിൽ റവ. മോണോദീപ് ഡാനിയേൽ പ്രസംഗിച്ചു.