വഴിതെറ്റി എത്തിയ കുട്ടിത്തേവാങ്ക് വീടിന്റെ സ്വീകരണ മുറിയിൽ; പിടിക്കാനെത്തിയപ്പോൾ...
Mail This Article
തണ്ണിത്തോട് ∙ വഴിതെറ്റി എത്തിയ കുട്ടിത്തേവാങ്ക് വീടിനുള്ളിൽ അകപ്പെട്ടു. പിടികൂടുന്നതിനിടെ വനപാലകന്റെ കൈവിരലിന് കടിയേറ്റു. ഇന്നലെ ഉച്ചയോടെ തേക്കുതോട് ഏഴാംതല താന്നിക്കുഴിയിൽ ബിജുവിന്റെ വീടിന്റെ സ്വീകരണമുറിയിലാണ് കുട്ടിത്തേവാങ്കിനെ കണ്ടത്.വടശേരിക്കര റേഞ്ചിലെ ഗുരുനാഥൻമണ്ണ് ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് വനപാലകരെത്തി കുട്ടിത്തേവാങ്കിനെ പിടികൂടി വനത്തിൽ വിട്ടു.
ഗുരുനാഥൻമണ്ണ് ഫോറസ്റ്റ് സ്റ്റേഷനിലെ സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ എം.എ.ഷാജി, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ എഫ്. പ്രകാശ്, എച്ച്.ഷാജി, ഡ്രൈവർ എസ്.ഷാജി എന്നിവർ ചേർന്നാണ് കുട്ടിത്തേവാങ്കിനെ പിടികൂടിയത്. ഇതിനിടെ സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ എം.എ.ഷാജിയുടെ കൈവിരലിലാണ് കടിയേറ്റത്. വംശനാശഭീഷണി നേരിടുന്നതും ഷെഡ്യൂൾ ഒന്നിൽപ്പെട്ടതുമായ കുട്ടിത്തേവാങ്ക് സസ്യഭുക്കാണ്.
നീർതീനി എന്നും ഇതിനെ അറിയപ്പെടുന്നു. വൻകാടുകളിൽ ഈറ്റക്കൂട്ടങ്ങൾക്കിടയിലും വൻമരങ്ങളുമാണ് ഇവയുടെ വാസ സ്ഥലം.റാന്നി വനം ഡിവിഷൻ പരിധിയിൽ ആദ്യമായാണ് കുട്ടിത്തേവാങ്കിനെ പിടികൂടുന്നതെന്നും കോന്നി വനം ഡിവിഷനിൽ അടുത്ത കാലത്തൊന്നും ലഭിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു.