ദിവസം 4 കിലോ അരിയുടെ ചോറും 4 കിലോ ഇറച്ചിയും; നായ്ക്കൾക്കും പക്ഷികൾക്കും വിളമ്പി വനിതാ കണ്ടക്ടർ
Mail This Article
അടൂർ ∙ ലോക്ഡൗണിനിടയിൽ തെരുവുനായ്ക്കൾക്കും പക്ഷികൾക്കും ഭക്ഷണം വിളമ്പി അടൂർ കെഎസ്ആർടിസി ഡിപ്പോയിലെ വനിതാ കണ്ടക്ടർ പൂതങ്കര കൊല്ലായ്ക്കോട് പുത്തൻ വീട്ടിൽ എസ്.പി. ജ്യോതി. കടകൾ അടച്ചതോടെ തെരുവുകളിൽ മാലിന്യം ഇല്ലാതായി. വീട്ടിലെ നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുമ്പോഴാണ് തെരുവു നായ്ക്കളുടെ കാര്യം ഓർത്തത്. ഒരു ദിവസം 4 കിലോ അരിയുടെ ചോറും 4 കിലോ കോഴി ഇറച്ചിയും വീട്ടിൽ പാചകം ചെയ്താണു മിണ്ടാപ്രാണികൾക്ക് നൽകുന്നത്.
ചരുവത്തിലാക്കിയ ഭക്ഷണവുമായി സ്കൂട്ടറിൽ ഇളമണ്ണൂർ മുതൽ അടൂർ വരെ എത്തി റോഡരികുകളിൽ കാണുന്ന നായ്ക്കൾക്കും പക്ഷികൾക്കും വിളമ്പി കൊടുക്കും. ഒപ്പം പാളയിൽ വെള്ളവും. പതിവായതോടെ ഈ സ്ഥലങ്ങളിൽ നായ്ക്കൾ ഉച്ചകഴിഞ്ഞ് ഈ കണ്ടക്ടറുടെ വരവും കാത്തിരിക്കും. പ്രളയകാലത്ത് ആലപ്പുഴയിൽ ഭക്ഷണം കിട്ടാതെ കിടന്ന നായ്ക്കൾക്കും ജ്യോതിയുടെ കരങ്ങളാൽ ആഹാരം ലഭിച്ചിരുന്നു.