പ്രതീക്ഷയോടെ റാന്നി കെഎസ്ആർടിസി
Mail This Article
റാന്നി ∙ നഷ്ടത്തിന്റെ തോത് ഉയർത്താതെ കാത്ത് കെഎസ്ആർടിസി ജീവനക്കാർ. ഇന്നെങ്കിലും സർവീസുകൾ പുനരാരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അവരുടെ പ്രവർത്തനം. 2018 ഓഗസ്റ്റിലെ മഹാപ്രളയത്തിൽ പൂർണമായി മുങ്ങിപ്പോയ ഓപ്പറേറ്റിങ് സെന്ററാണിത്. ഏതാനും ബസുകൾ വെള്ളത്തിലായിരുന്നു. വൻ നഷ്ടമാണ് കോർപറേഷന് നേരിട്ടത്. സെന്റർ നിർത്തലാക്കുമെന്ന സ്ഥിതി വരെ നേരിട്ടിരുന്നു.
ജീവനക്കാരുടെ ആത്മാർഥമായ ഇടപെടലാണ് പുനരുജ്ജീവനത്തിന് വഴി തുറന്നത്. ഇത്തവണ വെള്ളപ്പൊക്ക ഭീഷണി നേരിട്ടപ്പോൾ തന്നെ ബസുകൾ സുരക്ഷിത സ്ഥാനങ്ങളിലേക്കു നീക്കിയിരുന്നു. എങ്കിലും ഗാരിജിലും യാർഡിലും വെള്ളം കയറി. ഗാരിജിൽ സൂക്ഷിച്ചിരുന്ന ചക്രങ്ങളിലും യന്ത്ര സാമഗ്രികളിലും വെള്ളം കയറിയിരുന്നു. ചക്രങ്ങൾക്ക് ഉള്ളിൽ നിറഞ്ഞ മഴ വെള്ളം കോരി നീക്കിയും യന്ത്രങ്ങൾ തുടച്ചും കഴുകിയും വൃത്തിയാക്കിയും വീണ്ടും സെന്ററിന്റെ പ്രവർത്തനം പുനരാരംഭിക്കാനുള്ള ശ്രമം നടക്കുകയാണ്.