സംഭരണിയിൽ പെട്രോൾ നിറയ്ക്കുന്നതിനിടെ പമ്പിൽ തീപിടിത്തം; ഒഴിവായത് വൻ ദുരന്തം
Mail This Article
പത്തനംതിട്ട ∙ പെട്രോൾ പമ്പിലെ സംഭരണിയിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ തീപിടുത്തം. ടാങ്കർ ലോറി ഡ്രൈവറുടെ സമയോചിത ഇടപെടൽ ഒഴിവായത് വൻദുരന്തം. പുതിയ ബസ്‌സ്റ്റാൻഡിനു സമീപമുള്ള പമ്പിൽ ഇന്നലെ രാത്രി ഒൻപതരയോടെയാണ് സംഭവം. ആലുവയിൽനിന്ന് ടാങ്കറിൽ എത്തിച്ച പെട്രോൾ, സംഭരണിയിലേക്ക് നിറയ്ക്കുന്നതിനിടെ സമീപ കെട്ടിടത്തിലെ ഒന്നാം നിലയിലെ ഭിത്തിയോടു ചേർന്നുള്ള എയർ പൈപ്പിനു തീപിടിക്കുകയായിരുന്നു.
ഇവിടെ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് മറച്ചുകെട്ടിയിരുന്നതിലേക്കു തീ പടർന്നു. ടാങ്കർ ലോറി ഡ്രൈവർ എറണാകുളം സ്വദേശി ആൽവിൻ ഉടൻ ടാങ്കറിൽനിന്ന് ബന്ധിപ്പിച്ചിരുന്ന ഹോസ് ഊരി മാറ്റി ലോറി ഓടിച്ചു മാറ്റുകയായിരുന്നു. സംഭവം കണ്ട് ഓടിയെത്തിയ സിവിൽ ഡിഫൻസ് വൊളന്റിയർ ഷൈജുമോനാണ് സംഭരണിയിലേക്ക് ഇട്ടിരുന്ന ഹോസ് മാറ്റി സംഭരണി അടച്ചത്.
2 അറകളിലായി 4000 ലീറ്റർ വീതം നിറച്ചു വന്ന ടാങ്കറിലെ ഒരു അറയിലെ കുറച്ച് ഇന്ധനം മാത്രമാണ് അതിനിടെ സംഭരണിയിലേക്ക് മാറ്റിയിരുന്നത്. തീ ആളിപ്പടർന്നതോടെ സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ജീവനക്കാർ പുറത്തേക്ക് ഓടി. അഗ്നി രക്ഷാസേനയുടെ 3 വാഹനങ്ങൾ സ്ഥലത്തെത്തി തീ പടരുന്നത് ഒഴിവാക്കാൻ നടപടികൾ സ്വീകരിച്ചു.
സംഭരണിയിൽ ഇന്ധനം നിറയ്ക്കുമ്പോൾ അതിനുള്ളിലെ വായു പുറത്തേക്കു പോകാൻ നിർമിച്ച ലോഹനിർമിത പൈപ്പിലേക്കാണ് തീ പിടിച്ചത്. ഒന്നാം നിലയിലാണ് ജീവനക്കാർക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. അവർ ഭക്ഷണം പാകം ചെയ്യുന്നത് ഇവിടെയാണ്. എയർപൈപ്പിൽ കൂടി പുറന്തള്ളപ്പെട്ട ബാഷ്പീകൃത ഇന്ധനത്തിലേക്ക് ഇവിടെ നിന്നുള്ള തീ പടർന്നതാണെന്നു സംശയിക്കുന്നു.