ആത്മീയതയ്ക്കൊപ്പം രാജ്യസേവനവും; വൈദികൻ കരസേനയിൽ മതാധ്യാപകനാകുന്നു
Mail This Article
തണ്ണിത്തോട് ∙ ആത്മീയതയ്ക്കൊപ്പം രാജ്യസേവനവും നെഞ്ചേറ്റിയ വൈദികൻ കരസേനയിൽ മതാധ്യാപകനാകുന്നു. കടമ്പകളേറെ കടന്ന് കരസേനയിൽ ജെസിഒ (ജൂനിയർ കമ്മിഷൻഡ് ഓഫിസർ) റാങ്കിൽ മതാധ്യാപകനാകാൻ ഫാ. ജിൻസ് പാങ്ങാട്ടിന് പ്രവേശനം ലഭിച്ചു. 5 മാസത്തെ പരിശീലനം കഴിയുന്നതോടെ നിയമനം ലഭിക്കും. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു എഴുത്തുപരീക്ഷ. കരസേനാ വെബ്സൈറ്റിൽ ഫലം പ്രസിദ്ധീകരിച്ചിരുന്നു.തേക്കുതോട് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി വികാരിയായ ഫാ.ജിൻസിന് പഠന കാലത്ത് തന്നെ പുരോഹിതവൃത്തിയിലും രാജ്യസേവനത്തിലും താൽപര്യമുണ്ടായിരുന്നു.
വൈദികനായി തുടരുമ്പോഴും രാജ്യത്തെ സേവിക്കാനുള്ള താൽപര്യം മനസ്സിൽ സൂക്ഷിച്ചു. ഒരു വർഷമായി ഇതിനുള്ള തയാറെടുപ്പിലായിരുന്നു. തണ്ണിത്തോട് സെന്റ് ബനഡിക്ട്സ് ഹൈസ്കൂൾ, കോന്നി ഐരവൺ പിഎസ്‌വിപിഎം എച്ച്എസ്എസ്, പത്തനംതിട്ട കാതോലിക്കറ്റ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. തുടർന്ന് കോട്ടയം പഴയ സെമിനാരിയിൽ നിന്ന് വൈദിക പഠനം പൂർത്തിയാക്കി. നൈജീരിയയിലെ ലാഗോസ് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളി സ്ഥാപക വികാരിയായിരുന്നു. 2 വർഷമായി തേക്കുതോട് പള്ളിയിൽ സേവനമനുഷ്ഠിക്കുന്നു. ഭാര്യ സിതാര വല്യവീട്ടിൽ, ഇസ്രയേലിൽ നഴ്സായി ജോലി നോക്കുന്നു. മകൾ ഹെയ്ൽ.തണ്ണിത്തോട് പാങ്ങാട്ട് പാപ്പച്ചന്റെയും ഫിലോമിനയുടെയും മകനാണ്. മാധ്യമ പ്രവർത്തകൻ പ്രിൻസ് പാങ്ങാട്ട് സഹോദരനാണ്.