വടശേരിക്കര ഇരുട്ടിലാണ്; കടകൾ അടച്ചു കഴിഞ്ഞാൽ ഇരുളിൽ യാത്ര നടത്തേണ്ട സ്ഥിതി
Mail This Article
വടശേരിക്കര ∙ ടൗണിലെ പൊക്കവിളക്കുകൾ പ്രകാശിപ്പിക്കാൻ നടപടിയില്ല. സന്ധ്യക്കു ശേഷം കടകൾ അടച്ചു കഴിഞ്ഞാൽ ഇരുളിൽ യാത്ര നടത്തേണ്ട സ്ഥിതി. മണ്ണാരക്കുളഞ്ഞി–പമ്പ ശബരിമല പാതയിലെ പ്രധാന ഇടത്താവളമാണ് വടശേരിക്കര. തീർഥാടന കാലത്ത് അയ്യപ്പന്മാർക്കും മറ്റു കാലയളവിൽ കച്ചവടക്കാർക്കും കാൽനടക്കാർക്കും പ്രയോജനപ്പെടുന്നതിനാണ് എംപി, എംഎൽഎ എന്നിവരുടെ ഫണ്ട് ചെലവഴിച്ച് 2 പൊക്കവിളക്കുകൾ ടൗണിൽ സ്ഥാപിച്ചത്. രണ്ടും പ്രകാശിക്കാതായിട്ട് മാസങ്ങളായി.
ചെറുകാവ് ക്ഷേത്രത്തിനു മുന്നിലെ പൊക്കവിളക്കിനു താഴെ ട്യൂബ് ലൈറ്റുകൾ സ്ഥാപിച്ചിരിക്കുകയാണ്. കഴിഞ്ഞ തിരുവാഭരണ ഘോഷയാത്ര സമയത്ത് ഒരുക്കിയ ക്രമീകരണമാണിത്. ടൗണിന്റെ മധ്യത്തിലെ പൊക്കവിളക്ക് നോക്കുകുത്തി പോലെ നിൽക്കുകയാണ്. വിളക്കുകളുടെ ഗാരന്റി കാലാവധി കഴിഞ്ഞിട്ടു മാസങ്ങളായി. ഇനി പുനരുദ്ധാരണം നടത്തണമെങ്കിൽ പഞ്ചായത്ത് പണം അടയ്ക്കണം. ശബരിമല തീർഥാടക ക്ഷേമത്തിനായി പഞ്ചായത്തിന് സർക്കാർ പ്രത്യേക ധനസഹായം അനുവദിക്കുന്നുണ്ട്. അതിൽ നിന്ന് തുക ചെലവഴിച്ച് വിളക്കുകൾ പ്രകാശിപ്പിക്കാനാകുമെങ്കിലും അതിനും പഞ്ചായത്ത് തയാറാകുന്നില്ല.