ദുരിതങ്ങൾക്ക് വിട; രശ്മിക്കും മക്കൾക്കും വീടൊരുങ്ങി
Mail This Article
പത്തനംതിട്ട ∙ സങ്കടക്കണ്ണീരിനു ശമനമാകുന്നു, വിധവയായ രശ്മിക്കും കുഞ്ഞുങ്ങൾക്കും സ്വന്തം വീടായി. സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായവർക്കു പണിതു നൽകുന്ന 193- ാമത് സ്നേഹഭവനമാണു പൂതങ്കര ലക്ഷ്മിദേവ് ഭവനത്തിൽ രശ്മിക്കു ലഭിച്ചത്. സ്വന്തമായുള്ള ഭൂമിയിൽ ഷെഡ് കെട്ടി ജീവിതം ആരംഭിക്കാൻ ഒരുങ്ങുമ്പോഴാണ് ഒരു വർഷം മുൻപുള്ള തിരുവോണ നാളിൽ രശ്മിയുടെ ഭർത്താവ് മനീഷ് വാഹനാപകടത്തിൽ മരണപ്പെടുന്നത്. വീടില്ലാതെ രണ്ടു കുഞ്ഞുങ്ങളും അമ്മയുമായി ദൈനംദിന ചെലവുകൾക്കു പോലും ബുദ്ധിമുട്ടുന്ന അവസ്ഥയിൽ പകച്ചു നിന്നു പോയ നാളുകൾ.
കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി കലഞ്ഞൂർ ഗവ.എൽപി സ്കൂളിലെ അധ്യാപകൻ ഫിലിപ് ജോർജാണ് ഇവരുടെ കുടുംബ പശ്ചാത്തലം മനസ്സിലാക്കുന്നത്. പ്രഥമാധ്യാപകൻ വി. അനിലിന്റെ നേതൃത്വത്തിൽ എം.എസ്.സുനിലിനെ വിവരം അറിയിച്ചു. തുടർന്ന് ഷാബു ഡോളിയുടെയും സുഹൃത്തുക്കളുടെയും സഹായത്താൽ ഇവർക്കുള്ള വീട് നിർമിക്കുകയായിരുന്നു. രണ്ടു മുറികളും ഹാളും അടുക്കളയും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ സ്നേഹഭവനം കഴിഞ്ഞ ദിവസം ഈ കുടുംബത്തിനു കൈമാറി.ചടങ്ങിന്റെ ഉദ്ഘാടനം ഷാബു വർഗീസ് നിർവഹിച്ചു. ഏനാദിമംഗലം പഞ്ചായത്ത് പ്രസിഡന്റ് രാജഗോപാൽ, വി. അനിൽ, കെ.പി.ജയലാൽ, ഫിലിപ് ജോർജ്, ഹരിത കൃഷ്ണൻ, അഭിജിത് എന്നിവർ പ്രസംഗിച്ചു.