ADVERTISEMENT

അടൂർ ∙ മണ്ഡലത്തിലെ ജനനായകനെ തിരഞ്ഞെടുക്കാൻ വോട്ടർമാരുടെ വിധിയെഴുത്ത് കഴിഞ്ഞു. ഇനി ജനനായകൻ ആരെന്നറിയാൻ മേയ് 2 വരെ കാത്തിരിപ്പാണ്. വിധിയെഴുത്തിനിടയിൽ കൈതപ്പറമ്പിലുണ്ടായ സംഘർഷമൊഴിച്ചാൽ മണ്ഡലത്തിൽ പൊതുവെ സമാധാനപരമായിട്ടാണ് വോട്ടെടുപ്പ് പര്യവസാനിച്ചത്.ബൂത്തുകളിൽ ഉച്ചവരെ നീണ്ട ക്യൂ കാണപ്പെട്ടു. പിന്നീട് തിരക്ക് കുറഞ്ഞ കാഴ്ചയായിരുന്നു.രാവിലെ ഏഴിന് വോട്ടെടുപ്പ് തുടങ്ങിയപ്പോൾ തന്നെ നല്ല തിരക്ക് അനുഭവപ്പെട്ടു. ഈ തിരക്കിനു ഉച്ചയോടെ ശമനം വന്നു തുടങ്ങി. എന്നാൽ ബൂത്തുകളിൽ ആരുമില്ലാത്ത സ്ഥിതി എങ്ങുമുണ്ടായില്ല. ഉച്ചയ്ക്കു ശേഷം മിക്കയിടങ്ങളിലും മന്ദഗതിയിലാണ് വോട്ടെടുപ്പ് നീങ്ങിയത്. 4നു ശേഷം വീണ്ടും ചെറിയ തോതിൽ വോട്ടർമാരുടെ വരവു കൂടി. ഇതിനിടയിൽ കടമ്പനാട്, മണ്ണടി, ഏറത്ത് മേഖലകളിൽ മഴ പെയ്തതോടെ ആ പ്രദേശങ്ങളിലെ ബൂത്തുകളിലേക്ക് വോട്ടർമാരുടെ വരവ് കുറഞ്ഞു. നാലരയോടെ മഴ ശമിച്ചപ്പോൾ വീണ്ടും തിരക്ക് കൂടി. ഈ നിലയിലായിരുന്നു മണ്ഡലത്തിലെ വോട്ടെടുപ്പ് കടന്നു പോയത്.

രാവിലെ 7ന് മണക്കാല ഗവ. യുപി സ്കൂളിലെ 165–ാം ബൂത്തിൽ വോട്ടു ചെയ്യാൻ വോട്ടർമാർ എത്തിയെങ്കിലും അര മണിക്കൂർ കഴിഞ്ഞാണ് വോട്ടു ചെയ്യാനായത്. വിവിപാറ്റ് യന്ത്രം പ്രവർത്തിക്കാഞ്ഞതാണ് കാരണം. അര മണിക്കൂറിനു ശേഷം തകരാർ പരിഹരിച്ചു.വോട്ടെടുപ്പ് തുടങ്ങി 4 മണിക്കൂർ പിന്നിട്ടപ്പോൾ പെരിങ്ങനാട് വടക്ക് ഗവ. എൽപി സ്കൂളിലെ 110–ാം നമ്പർ ബൂത്തിലും വോട്ടിങ് യന്ത്രം പണിമുടക്കി. തകരാറു പരിഹരിച്ച് അര മണിക്കൂർ കഴിഞ്ഞ് 11.30നാണ് വോട്ടെടുപ്പ് തുടർന്നത്. ഉച്ചയോടെ ആനന്ദപ്പള്ളി ഗവ. എൽപി സ്കൂളിലെ 82–ാം ബൂത്തിൽ വോട്ടു ചെയ്യാൻ എത്തിയ ആനന്ദപ്പള്ളി ചരുവിളയിൽ കെ. സ്മിത വോട്ടു ചെയ്യാൻ എത്തിയപ്പോൾ ഇവരുടെ വോട്ട് നേരത്തെ ആരോ ചെയ്തിട്ടു പോയി. ഇത് തർക്കത്തിനിടയാക്കുകയും ചെയ്തു. എന്നാൽ വോട്ടു ചെയ്യണമെന്ന് അവകാശവാദം ഉന്നയിച്ചതോടെ സ്മിത ടെൻഡർ വോട്ടാണ് ചെയ്തത്.രാവിലെ വോട്ടർമാർ ബൂത്തുകളിൽ ആവേശത്തോടെ എത്തി വോട്ടു ചെയ്തതോടെ ഒരു മണിയായപ്പോൾ പോളിങ് ശതമാനം 50.03 ആയി. വൈകിട്ട് 3.40 ആയപ്പോൾ അത് 60.55 ശതമാനമായി ഉയർന്നു. അഞ്ചായപ്പോൾ 69.07%ലും 6.10 ആയപ്പോൾ 71.38% കവിഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com